മാവോവാദി കാര്‍ത്തിക്കിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനെ ചൊല്ലി ആശയക്കുഴപ്പം
മാധ്യമപ്രവര്‍ത്തകരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും സാന്നിധ്യം ഒഴിവാക്കാനാണ് പോലിസിന്റെ ശ്രമമെന്നാണ് ആരോപണം.
തൃശൂര്‍: അട്ടപ്പാടി മഞ്ചക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോവാദി കാര്‍ത്തിക്കിന്റെ മൃതദേഹം സംസ്‌കരിക്കുന്നതില്‍ ആശയക്കുഴപ്പം. പുതുക്കോട്ട സ്വദേശിയായ കാര്‍ത്തിക്കിനെ അവിടെത്തന്നെ സംസ്‌കരിക്കുമെന്നായിരുന്നു പോലിസ് അറിയിച്ചിരുന്നത്. പക്ഷേ, കാര്‍ത്തിക്കിന്റെ ഗ്രാമത്തിലെ ഊരുമൂപ്പന്‍ ഗ്രാമത്തില്‍ സംസ്‌കരിക്കുന്നതിനെതിരേ അധികാരികള്‍ക്ക് പരാതി നല്‍കി. ദലിതനായ കാര്‍ത്തിക്കിനെ ഗ്രാമത്തില്‍ സംസ്‌കരിച്ചാല്‍ അത് തങ്ങളുടെ യുവാക്കളില്‍ മാവോവാദി സ്വാധീനം വര്‍ധിക്കാനിടയാക്കുമെന്നാണ് സവര്‍ണരുടെ ഭയമെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ പുതുക്കോട്ടയിലെ പൊതുശ്മശാനത്തില്‍ സംസ്‌കരിക്കാമെന്ന് പോലിസ് കാര്‍ത്തിക്കിന്റെ കുടുംബത്തെ അറിയിച്ചു. സവര്‍ണരുടെ എതിര്‍പ്പുളളതിനാല്‍ അത് ഒഴിവാക്കാന്‍ കുടുംബം ആവശ്യപ്പെട്ടെങ്കിലും ആവശ്യമായ സംരക്ഷണം നല്‍കുമെന്ന് പോലിസ് അറിയിച്ചു.
അതിനിടയില്‍ പൊതുശ്മശാനമില്ലാത്തതിനാല്‍ പുതുക്കോട്ടയില്‍ നിന്ന് ട്രിച്ചിയിലേക്കാണ് മൃതദേഹം കൊണ്ടുപോകുന്നതെന്ന് പോലിസ് കുടുംബത്തെ അറിയിച്ചു. തങ്ങള്‍ക്ക് കോയമ്പത്തൂരാണ് തല്‍പര്യമെന്ന് കുടുംബം പറഞ്ഞെങ്കിലും പോലിസ് ട്രിച്ചിയില്‍ സംസ്‌കരിക്കുമെന്ന് ഉറച്ചുനിന്നു.
അതിനിടിയില്‍ കോയമ്പത്തൂരിലെത്തിയ ആംബുലന്‍സ് നഞ്ചക്കണ്ടിയിലേക്ക് തിരിച്ചുവിട്ടു. നിലവില്‍ നഞ്ചക്കണ്ടിയില്‍ സംസ്‌കരിക്കുമെന്നാണ് അറിയുന്നത്. മാധ്യമപ്രവര്‍ത്തകരുടെയും മനുഷ്യാവകാശപ്രവര്‍ത്തകരുടെയും സാന്നിധ്യം ഒഴിവാക്കാനാണ് പോലിസിന്റെ ശ്രമമെന്ന് പ്രശ്‌നത്തില്‍ ഇടപെട്ട പോരാട്ടം നേതാക്കള്‍ പറയുന്നു.
മഞ്ചക്കണ്ടിയില്‍ കൊല്ലപ്പെട്ട നാല് മാവോവാദികളിലൊരാളാണ് കാര്‍ത്തിക്ക്.