പൗരത്വ പ്രക്ഷോഭത്തില്‍ എസ്ഡിപിഐ നുഴഞ്ഞുകയറി പ്രശ്‌നമുണ്ടാക്കിയില്ല: രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഇത്തരം പ്രസ്ഥാവന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചേര്‍ന്ന് പൗരത്വ വിരുദ്ധ പ്രക്ഷോഭം ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണെന്നും ചെന്നിത്തല വ്യക്തമാക്കി.

Update: 2020-02-13 12:35 GMT

ദുബയ്: പൗരത്വ പ്രക്ഷോഭത്തില്‍ എസ്ഡിപിഐ എവിടെയങ്കിലും നുഴഞ്ഞ് കയറി പ്രശ്‌നമുണ്ടാക്കിയതായി ആര്‍ക്കും പറയാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ദുബയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അവര്‍ തീവ്രവാദികളാണോ എന്നുള്ളതല്ല വിഷയം. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് എസ്ഡിപിഐ പൗരത്വ പ്രക്ഷോഭങ്ങളില്‍ നുഴഞ്ഞ് കയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നുവെന്നാണ്. എവിടെയാണ് എസ്ഡിപി ഐക്കാര്‍ നുഴഞ്ഞ് കയറിയത്.

എതെങ്കിലും സ്ഥലത്ത് അവര്‍ പ്രശ്‌നം ഉണ്ടാക്കിയോ ചെന്നിത്തല വാര്‍ത്ത സമ്മേളനത്തില്‍ ചോദിച്ചു. എസ്ഡിപിഐയുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവും ഇല്ല. അതേ സമയം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഇത്തരം പ്രസ്ഥാവന പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചേര്‍ന്ന് പൗരത്വ വിരുദ്ധ പ്രക്ഷോഭം ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണെന്നും ചെന്നിത്തല വ്യക്തമാക്കി.

അതേസമയം സംസ്ഥാന പോലിസിന്റെ വെടിയുണ്ടകളും തോക്കുകളും കാണാതായ വിഷയത്തില്‍ എന്‍ഐഎ അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പോലിസിലെ എല്ലാ പര്‍ച്ചേസുകളെക്കുറിച്ചും സിബിഐ അന്വേഷിക്കണം. തോക്കുകള്‍ കാണാതായത് രാജ്യസുരക്ഷയെ തന്നെ ബാധിക്കുന്നതാണ്. ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസ് എന്നതിനു പകരം ഡയറക്ടര്‍ ജനറല്‍ ഓഫ് പര്‍ച്ചേസായി മാറിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ കര്‍ണ്ണാടകയിലെ മുന്‍ എംഎല്‍എ മൊയ്തീന്‍ ബാവ ഇന്‍കാസ് നേതാക്കാളായ മഹാദേവന്‍, പുന്നക്കന്‍ മുഹമ്മദലി, രാമചന്ദ്രന്‍ നായര്‍ എന്നിവരും സംബന്ധിച്ചു. 

Tags:    

Similar News