കുട്ടികളില്‍ നോമോഫോബിയ അപകടകരമാം വിധം വര്‍ധിക്കുന്നുവെന്ന് വിദഗ്ധര്‍

Update: 2019-01-18 14:31 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ കുട്ടികള്‍ക്കിടയില്‍ മൊബൈല്‍ ഫോണില്ലാത്ത ജീവിതത്തെക്കുറിച്ച് ആലോചിക്കാനേ കഴിയാത്ത അവസ്ഥയായ നോമോഫോബിയ അപകടകരമാം വിധം വര്‍ധിക്കുന്നതായി റിപോര്‍ട്ട്. മൊബൈലിന്റെ അമിതോപയോഗം മൂലം കുട്ടികള്‍ക്ക് അതില്ലാതെ വയ്യെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്. പഠനത്തില്‍ താല്‍പര്യം നഷ്ടപ്പെടുന്ന കുട്ടികളെയും കൊണ്ട് കൗണ്‍സലിങ് കേന്ദ്രങ്ങളിലെത്തുന്ന മാതാപിതാക്കളുടെ എണ്ണം അനുദിനം വര്‍ധിക്കുകയാണ്. ചെറിയ അസുഖങ്ങളെ തുടര്‍ന്നാണ് ഡോക്ടര്‍മാരെ മാതാപിതാക്കള്‍ ആദ്യം സമീപിക്കുന്നത്. അസുഖങ്ങളില്ലെന്ന് ബോധ്യപ്പെടുമ്പോള്‍ ഡോക്ടര്‍മാര്‍ കൗണ്‍സലിങ് ശുപാര്‍ശ ചെയ്യും. ആണ്‍കുട്ടികളെ അപേക്ഷിച്ച് 14നും 22നുമിടയിലുള്ള പെണ്‍കുട്ടികള്‍ക്കാണ് പ്രശ്‌നം കൂടുതല്‍. വയറുവേദന, കാലുവേദന, പുറംവേദന, ഛര്‍ദി, തലകറക്കം, തൊണ്ടവേദന എന്നിവയാണ് കൂട്ടികള്‍ പറയുന്ന അസുഖങ്ങള്‍. സ്‌കൂളിലോ കോളജിലോ പോവേണ്ടെന്ന് പറഞ്ഞാല്‍ അസുഖം വേഗം മാറും. മൊബൈലുമായി ഒറ്റയ്ക്കിരിക്കുന്ന സ്വഭാവം 88 ശതമാനം കുട്ടികളിലും കണ്ടുവരുന്നതായി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളും കൗണ്‍സലര്‍മാരും സാക്ഷ്യപ്പെടുത്തുന്നു.

    അനുസരണക്കേട് കാട്ടുമ്പോഴാണ് ഇവരുടെ മൊബൈല്‍ ഭ്രമത്തെക്കുറിച്ചുള്ള സൂചനകള്‍ രക്ഷിതാക്കള്‍ക്ക് ലഭിക്കുന്നതെന്ന് മനശ്ശാസ്ത്രജ്ഞര്‍ പറയുന്നു. ഭക്ഷണം കുറവ്, ആളുകളോട് സഹകരിക്കാതിരിക്കല്‍, മൊബൈലില്‍ എപ്പോഴും നെറ്റ് പ്രവര്‍ത്തിപ്പിക്കല്‍, രക്ഷാകര്‍ത്താക്കള്‍ വിളിച്ചാല്‍ ശ്രദ്ധിക്കാതിരിക്കല്‍, വൈകി ഉറക്കം തുടങ്ങിയവ പ്രത്യക്ഷ ലക്ഷണങ്ങളാണ്. അമേരിക്കയിലെ നാഷനല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ പഠനത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ കേരളത്തിലും ശരിയെന്ന് തെളിയുന്നതായി വിദഗ്ധര്‍ വെളിപ്പെടുത്തുന്നു. 'നോമോഫോബിയ' യുവതീയുവാക്കളില്‍ വ്യാപകമാവുന്നുവെന്നും കേരളത്തിലെ സൈക്കോളജിസ്റ്റുകള്‍ പറയുന്നു. സംസ്ഥാനത്ത് 15നും 22നുമിടയിലുള്ളവരിലാണ് ഈ പ്രശ്‌നം കൂടുതല്‍. പഠനത്തില്‍ പിന്നാക്കം പോകല്‍, ഉല്‍സാഹക്കുറവ്, സാമൂഹിക കാര്യങ്ങളോട് അകല്‍ച്ച, കുടുംബ ജീവിതത്തോട് കൂറില്ലായ്മ, വീട്ടുകാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കല്‍, ഉറക്കക്കുറവ്, ആരോഗ്യക്കുറവ്, പൊതുചടങ്ങുകളില്‍നിന്ന് വിട്ടുനില്‍ക്കല്‍, ആശയവിനിമയ പാടവം ഗണ്യമായി കുറയല്‍ എന്നിവയാണ് പ്രധാനലക്ഷണങ്ങള്‍.




Tags:    

Similar News