ഏതെങ്കിലും സംഘടനയെ നിരോധിക്കണമെന്ന് പറയാന്‍ ലീഗ് അന്വേഷണ ഏജന്‍സിയല്ല: ഇ ടി മുഹമ്മദ് ബഷീര്‍

Update: 2018-07-05 10:08 GMT

മലപ്പുറം: ഏതെങ്കിലും സംഘടനയെയോ പാര്‍ട്ടിയെയോ നിരോധിക്കണമെന്ന് അഭിപ്രായപ്പെടാന്‍ മുസ്‌ലിം ലീഗ് അന്വേഷണ ഏജന്‍സിയല്ലെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി. അഭിമന്യു കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ എസ്ഡിപിഐയെ നിരോധിക്കണമെന്ന അഭിപ്രായമുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് മലപ്പുറത്ത് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും സംഘടനയെ നിരോധിക്കണോ വേണ്ടെ എന്ന് തീരുമാനിക്കേണ്ടത് ബന്ധപ്പെട്ട ഏജന്‍സികള്‍  പരിശോധിച്ച് ചെയ്യേണ്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കലാലയങ്ങളില്‍ അക്രമ രാഷ്ട്രീയത്തെ ഒരിക്കലും അംഗീകരിക്കാനാവില്ല. അതിനെ എല്ലാവരും ഒരുമിച്ച് എതിര്‍ക്കണം. ഇത്തരം അക്രമ പ്രവര്‍ത്തനങ്ങളെ ലീഗ് ഒരിക്കലും ന്യായീകരിച്ചിട്ടില്ല. ഞങ്ങള്‍ എപ്പോഴും അക്രമിക്കപ്പെട്ടവന്റെ കൂടെയാണ്.

യുഎപിഎയെ മുസ്‌ലിം ലീഗ് എതിര്‍ക്കുന്നു. അതേ സമയം, കാംപസുകളില്‍ നടക്കുന്ന ഇത്തരം അക്രമ പ്രവര്‍ത്തനങ്ങളെ ശക്തമായ വകുപ്പുകള്‍ ഉപയോഗിച്ച് നേരിടേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

അഭിമന്യുവിന്റെ കൊലപാതകത്തെ ഏതെങ്കിലും സംഘടനകളുമായി ബന്ധപ്പെടുത്താനോ ഏതെങ്കിലും സംഘടന തീവ്ര, വര്‍ഗീയ പാര്‍ട്ടിയാണെന്ന് മുദ്രകുത്താനോ ഈ ഘട്ടത്തില്‍ ആഗ്രഹിക്കുന്നില്ലെന്നും ചോദ്യങ്ങളോട് പ്രതികരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.

ലീഗിനകത്തേക്ക് ആര്‍ക്കും നുഴഞ്ഞു കയറാനാവില്ല. പാര്‍ട്ടി ശക്തമായ നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നതാണ്. അതിനെ ആര്‍ക്കും ഹൈജാക്ക് ചെയ്യാനാവില്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

[video data-width="400" data-height="220" mp4="http://www.thejasnews.com/wp-content/uploads/2018/07/et-basheer.mp4"][/video]
Tags:    

Similar News