ആനുകൂല്യങ്ങള്‍ അപ്രത്യക്ഷമായെന്ന്;കയറ്റുമതി മേഖലയില്‍ പ്രതിസന്ധി

ആനുകൂല്യം നഷ്ട്ടപ്പെട്ടുണ്ടായ പ്രതിസന്ധിയെ എങ്ങനെ നേരിടാമെന്നറിയില്ല. സാങ്കേതിക തകരാറായാണ് ആദ്യം ലഭിച്ച വിവരം. എന്നാല്‍ ആനുകൂല്യം തിരിച്ചു വരുന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ഓള്‍ ഇന്ത്യ സ്പൈസസ് എക്സ്പോര്‍ട്ടേഴ്‌സ് ഫോറം ചെയര്‍മാന്‍ രാജീവ് പലിച പറഞ്ഞു.2019 ഓഗസ്റ്റ് 1 മുതലുള്ള ക്ലെയിമുകള്‍ ഡിജിഎഫ്ടി അപ്രാപ്തമാക്കിയതിന്റെ ആശങ്കയിലാണ് കയറ്റുമതിക്കാര്‍

Update: 2019-11-15 12:16 GMT

കൊച്ചി: കയറ്റുമതി പ്രോല്‍സാഹിപ്പിക്കുന്നതിനും, അനുബന്ധ പ്രശ്‌നങ്ങള്‍ തരണം ചെയ്യുന്നതിനും നടപ്പില്‍ വരുത്തിയ പാരിതോഷിക പദ്ധതി ലഭ്യമാകാതെ വന്നത് കയറ്റുമതിയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതായി ഓള്‍ ഇന്ത്യ സ്പൈസ് എക്സ്പോര്‍ട്ടേഴ്സ് ഫോറം, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ കയര്‍ എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍. ഓഗസ്റ്റ് മുതല്‍ ഡിജിഎഫ്ടി വെബ്സൈറ്റില്‍ നിന്ന് ആനുകൂല്യങ്ങള്‍ അപ്രത്യക്ഷമായെന്നും ഇവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.നിലവിലുണ്ടയിരുന്ന അഞ്ച് റിവാര്‍ഡ് സ്‌കീമുകളുടെ ലയനത്തില്‍ നിന്നാണ് മര്‍ച്ചന്‍ഡൈസ് എക്സ്പോര്‍ട്ട്‌സ് ഇന്ത്യ സ്‌കീം (എംഇഐഎസ്) രൂപപ്പെട്ടത്. ഫോറിന്‍ ട്രേഡ് പോളിസി പ്രകാരം 2015 ല്‍ അവതരിപ്പിച്ച പദ്ധതി ഇപ്പോള്‍ 8,000 ത്തിലധികം ഇനങ്ങളുടെ ചരക്ക് കയറ്റുമതിയെ പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. വാണിജ്യ വ്യവസായ മന്ത്രാലയവുമായി ബന്ധപ്പെട്ട ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്ടി) നടപ്പിലാക്കുന്ന ഈ നയം 5 വര്‍ഷത്തേക്കാണ്.

ഉല്‍പ്പന്നത്തെയും രാജ്യത്തെയും ആശ്രയിച്ച് കയറ്റുമതിക്കാര്‍ 2 ശതമാനം, 3 ശതമാനം, 5 ശതമാനം എന്നിങ്ങനെ നിശ്ചിത നിരക്കില്‍ ഡ്യൂട്ടി ക്രെഡിറ്റുകള്‍ ഇതുവഴി ലഭിക്കുന്നുണ്ട്. സ്‌കീമിന് കീഴിലുള്ള റിവാര്‍ഡുകള്‍ എംഇഐഎസ് ഡ്യൂട്ടി സ്‌ക്രിപ്റ്റുകളായി കെമാറുകയോ അടിസ്ഥാന കസ്റ്റംസ് തീരുവ ഉള്‍പ്പെടെ നിരവധി ഡ്യൂട്ടികള്‍ അടയ്ക്കുന്നതിന് ഉപയോഗിക്കുകയോ ചെയ്യാം.ആനുകൂല്യം നഷ്ട്ടപ്പെട്ടുണ്ടായ പ്രതിസന്ധിയെ എങ്ങനെ നേരിടാമെന്നറിയില്ല. സാങ്കേതിക തകരാറായാണ് ആദ്യം ലഭിച്ച വിവരം. എന്നാല്‍ ആനുകൂല്യം തിരിച്ചു വരുന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ഓള്‍ ഇന്ത്യ സ്പൈസസ് എക്സ്പോര്‍ട്ടേഴ്‌സ് ഫോറം ചെയര്‍മാന്‍ രാജീവ് പലിച പറഞ്ഞു.2019 ഓഗസ്റ്റ് 1 മുതലുള്ള ക്ലെയിമുകള്‍ ഡിജിഎഫ്ടി അപ്രാപ്തമാക്കിയതിന്റെ ആശങ്കയിലാണ് കയറ്റുമതിക്കാര്‍. പുതിയ എഫ്ടിപി നിലവില്‍ വരുന്ന 2020 മാര്‍ച്ച് 31 വരെ എം.ഇ.ഐ.എസ് തുടരുമെന്ന് കയറ്റുമതിക്കാര്‍ നിയമപരമായി തന്നെ പ്രതീക്ഷിച്ചിരുന്നു.

വിദേശ വാണിജ്യം സുഗമമാക്കുന്നതിന് എഫ്ടിപിക്ക് നിയമാനുസൃത ചട്ടക്കൂടുണ്ട്. കയറ്റുമതി വളര്‍ച്ചയ്ക്ക് എഫ്ടിപിയുടെ നയപരമായ തുടര്‍ച്ച നിയമപരമായ കാലാവധി തീരും വരെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യയില്‍ നിന്നുള്ള മുഴുവന്‍ കയറ്റുമതി ബിസിനസും ഇക്കാര്യത്തില്‍ പ്രതിസന്ധി നേരിടുന്നതിനാല്‍, കഴിഞ്ഞ 3 മാസത്തിനിടെ നിരവധി നിവേദനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനു നല്‍കിയിട്ടുണ്ട്. ഈ അനിശ്ചിതത്വം കാരണം, വിലയുടെ കാര്യത്തില്‍ ആഗോള വിപണിയില്‍ മല്‍സരിക്കാന്‍ ഇന്ത്യക്ക് സാധിക്കാത്ത അവസ്ഥയുണ്ട്. 2019 ഓഗസ്റ്റ് ഒന്നു മുതല്‍ ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായി അനുവദിച്ചില്ലെങ്കില്‍ കയറ്റുമതിക്കാര്‍ക്ക് കനത്ത നഷ്ടമുണ്ടാവും. സുഗന്ധവ്യഞ്ജന ഉല്‍പന്നങ്ങളുടെ കയറ്റുമതി 30 ശതമാനം കുറയുമെന്നാണ് കരുതുന്നത്. ഇത് വിദേശനാണ്യ വരവിനെ സാരമായി ബാധിക്കും. ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കാന്‍ അടിയന്തിര നടപടികള്‍ മന്ത്രാലയം സ്വീകരിക്കണമെന്നും രാജീവ് പലിച പറഞ്ഞു. എഫ്‌ഐസിഇഎ മുന്‍ ചെയര്‍മാന്‍ ജോണ്‍ ചാക്കോ, എഐഎസ്ഇഎഫ് വൈസ് ചെയര്‍മാന്‍ ചെറിയാന്‍ സേവ്യര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കേണല്‍ ഡെറിക് സെബാസ്റ്റ്യന്‍ എന്നിവരും വാര്‍ക്കാ സമ്മളനത്തില്‍ പങ്കെടുത്തു.

Tags:    

Similar News