കുറുക്കന്‍മൂലയിലിറങ്ങിയ കടുവയെ കണ്ടെത്തി; ഉടന്‍ പിടിയിലാവുമെന്ന് ഡിഎഫ്ഒ

Update: 2021-12-18 15:08 GMT

മാനന്തവാടി: വയനാട്ടിലെ കുറുക്കന്‍മൂലയെ 20 ദിവസത്തോളമായി ഭീതിയിലാക്കിയ കടുവയെ വനം വകുപ്പ് കണ്ടെത്തി. ബേഗൂര്‍ വനമേഖലയില്‍ കടുവ ഒളിഞ്ഞിരിക്കുന്ന ഇടം തിരിച്ചറിഞ്ഞെന്ന് വയനാട് ഡിഎഫ്ഒ ആണ് വ്യക്തമാക്കിയത്. എത്രയും വേഗം കടുവയെ പിടികൂടാനാവുമെന്നാണ് പ്രതീക്ഷ. കടുവ ഇപ്പോള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണ വലയത്തിലാണെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌ന അറിയിച്ചു.

ബേഗൂര്‍ വനമേഖലയിലായിരുന്നു വനംവകുപ്പിന്റെ ഇന്നത്തെ തിരച്ചില്‍. രാവിലെ കാല്‍പ്പാടുകള്‍ കണ്ടതിന് ശേഷം കടുവ ഈ വനമേഖലയിലേക്ക് കടുവ കയറി എന്നായിരുന്നു വിലയിരുത്തല്‍. അതുകൊണ്ടുതന്നെ എല്ലാ സംഘങ്ങളും ഈ മേഖല കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിലാണ് വളരെ അടുത്തുനിന്ന് കടുവയെ കണ്ടെന്നും പല സ്ഥലങ്ങളില്‍നിന്നും തലനാരിഴയ്ക്കാണ് കടുവയില്‍നിന്ന് രക്ഷപ്പെട്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചത്.

മയക്കുവെടി വെക്കാന്‍ സാധിച്ചില്ലെന്നും ഡിഎഫ്ഒ പറയുന്നു. നാളെയും ഈ പ്രദേശത്തുതന്നെ തിരച്ചില്‍ ഉണ്ടാവും. സംഘങ്ങളായി തിരിഞ്ഞായിരിക്കും വനംവകുപ്പിന്റെ തിരച്ചില്‍. കഴിഞ്ഞ രണ്ടുദിവസം വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചിട്ടില്ല എന്നതുകൊണ്ട് തന്നെ ശനിയാഴ്ച രാത്രി കടുവ പുറത്തിറങ്ങാനുള്ള സാധ്യത കൂടുതലാണെന്ന് വനപാലകര്‍ പറയുന്നു.

പ്രദേശവാസികള്‍ തൊഴുത്തിനരികെ തീ കത്തിച്ചുവയ്ക്കുകയും വെളിച്ചമിട്ടുവയ്ക്കുകയും ജാഗ്രത പാലിക്കുകയും വേണമെന്ന് വനംവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു. ശനിയാഴ്ച രാത്രി പെട്രോളിങ് ശക്തമാക്കാനാണ് വനപാലകരുടെ തീരുമാനം. വയനാട്ടില്‍ ഭീതി വിതച്ച കടുവയെ പിടിക്കാന്‍ പറ്റാതായതോടെ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷവും കൈയാങ്കളിയുമുണ്ടായി. രണ്ട് കുങ്കിയാനകളും ഡ്രോണുകളും അടക്കം കടുവയെ പിടിക്കാന്‍ വിപുലമായ സന്നാഹങ്ങളാണ് വനം വകുപ്പ് ഒരുക്കിയിരിക്കുന്നത്.

Tags:    

Similar News