പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന കേരളത്തിന് അപമാനം: ഐഎന്‍എല്‍

കൊവിഡ് ബാധിതരായ സ്ത്രീകള്‍ക്ക് നേരെ നടന്ന അക്രമങ്ങളില്‍ കേരളം ലജ്ജിക്കുമ്പോള്‍ ഇത്തരം അക്രമങ്ങള്‍ക്ക് കുടപിടിക്കുന്ന യുഡിഎഫ് നിലപാട് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്.

Update: 2020-09-09 14:28 GMT

മാള: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന കേരളത്തിന് അപമാനമെന്ന് ഐഎന്‍ എല്‍ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി സാലി സജീര്‍. കാവി വത്ക്കരിക്കപ്പെടുന്ന ഇന്ത്യന്‍ സ്വതന്ത്ര്യ സമര ചരിത്രം എന്ന വിഷയത്തെക്കുറിച്ച് ഐഎന്‍എല്‍ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വെബിനാറിന്റെ ഉദ്ഘാടന വേളയിലാണ് അദ്ദേഹം ചെന്നിത്തലയുടെ പരാമര്‍ശത്തെ വിമര്‍ശിച്ചത്. കൊവിഡ് ബാധിതരായ സ്ത്രീകള്‍ക്ക് നേരെ നടന്ന അക്രമങ്ങളില്‍ കേരളം ലജ്ജിക്കുമ്പോള്‍ ഇത്തരം അക്രമങ്ങള്‍ക്ക് കുടപിടിക്കുന്ന യുഡിഎഫ് നിലപാട് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്.

മാന്യത ഉണ്ടെങ്കില്‍ ചെന്നിത്തല കേരളത്തിലെ ജനങ്ങളോട് മാപ്പു പറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍എസ്എസ് അജണ്ടകള്‍ നടപ്പിലാക്കാന്‍ കേന്ദ്രത്തെ സഹായിക്കുന്ന നിലപാടാണ് യുഡിഎഫിന്റേതെന്നും അദ്ദേഹം പറഞ്ഞു. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ് വെബിനാറില്‍ മുഖ്യപ്രഭാഷണം നടത്തി. ചരിത്രം തിരുത്തിയും ശാസ്ത്രത്തെ തള്ളിപ്പറഞ്ഞും രാജ്യത്തെ പ്രാകൃത ലോകത്തേക്ക് മടക്കി കൊണ്ടുപോവുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് സുധീര്‍നാഥ് അഭിപ്രായപ്പെട്ടു.

ഇത് രാജ്യത്തെ കൂടുതല്‍ അപകടകരമായ സാഹചര്യത്തിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. പ്രതികരണങ്ങളെ അടിച്ചമര്‍ത്തുക വഴി കടുത്ത പൗരാവകാശ ലംഘനമാണ് രാജ്യത്ത് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡോക്ടര്‍ മുഹമ്മദ് സഈദ്, എംഎസ്എസ് തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എ കെ അബ്ദുറഹ്മാന്‍, അംജത്, ഐഎന്‍എല്‍ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം ഭാരവാഹികളായ ജോസ് കുരിശിങ്കല്‍, റിയാസ് മാള, മൊഹ്‌സിന്‍ റാഫി എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

സ്വതന്ത്ര്യ സമര സേനാനികളെ അപമാനിക്കുകയും സ്വാതന്ത്ര്യസമര ചരിത്രത്തെ വര്‍ഗ്ഗീയ വത്ക്കരിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ഇന്ത്യന്‍ നാഷണല്‍ ലീഗ് ശക്തമായ പ്രധിഷേധ പരിപാടികള്‍ നടത്തുമെന്ന് റിയാസ് മാള പറഞ്ഞു.

Tags:    

Similar News