യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ

കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിന്റെ മൃതദേഹമാണ് കരമന കൈമനത്തിനടുത്തുള്ള ബൈക്ക് ഷോറൂമിന് സമീപത്ത് നിന്നും കണ്ടെത്തിയത്.

Update: 2019-03-13 17:36 GMT

തിരുവനന്തപുരം: കരമനയിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. ബാലു, റോഷൻ എന്നിവരാണ് പോലിസ് കസ്റ്റഡിയിലുള്ളത്. കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിന്റെ മൃതദേഹമാണ് കരമന കൈമനത്തിനടുത്തുള്ള ബൈക്ക് ഷോറൂമിന് സമീപത്ത് നിന്നും കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം കൊഞ്ചിറവിളയിൽ നടന്ന ഉത്സവത്തിനിടെ അനന്തുവിന്റെ സുഹൃത്തുകളും മറ്റൊരു സംഘവുമായി സംഘർഷമുണ്ടായിരുന്നു. ഇതിന് പ്രതികാരമായാണ് അനന്തുവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതെന്നാണ് പോലിസ് നി​ഗമനം. ഇന്നലെ വൈകീട്ട് ബൈക്കില്‍ കരമന ഭാഗത്തേക്ക് വരികയായിരുന്ന അനന്തുവിനെ തളിയിൽ ഭാഗത്തു വച്ച് കാറിലെത്തിയ രണ്ടംഗസംഘമാണ് കടത്തി കൊണ്ടുപോയതെന്നാണ് വിവരം. ഇതിനിടയില്‍ അനന്തുവിന്‍റെ ഫോണിലേക്ക് ഒരു സുഹൃത്ത് വിളിച്ചതോടെയാണ് തട്ടിക്കൊണ്ടു പോയ വിവരം അറിയുന്നത്. ഈ കോളിന് പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫായി.

പരാതിയുടെ അടിസ്ഥാനത്തില്‍ കരമനയിലെ സിസിടിവി കാമറകള്‍ പരിശോധിച്ച പോലിസ് കാർ തിരിച്ചറിഞ്ഞു. തമ്പാനൂർ ഭാ​ഗത്തേക്ക് കാർ എത്തിയതായും കണ്ടെത്തി. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അനന്തുവിന്റെ മൃതദേഹം കണ്ടെത്തിയത്.

Tags:    

Similar News