ലോക്സഭാ തിരഞ്ഞെടുപ്പ്: തിരുവനന്തപുരം-കന്യാകുമാരി അതിര്‍ത്തിയില്‍ ജാഗ്രത പാലിക്കും

ഇരു ജില്ലകളിലേയും കലക്ടറേറ്റുകളിലെ കണ്‍ട്രോള്‍ റൂമുകള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കും. ഇരു സംസ്ഥാനങ്ങളിലും വോട്ടര്‍പ്പട്ടികയില്‍ പേരുള്ളവരുണ്ടെങ്കില്‍ കണ്ടെത്താന്‍ നടപടി സ്വീകരിക്കും.

Update: 2019-03-17 08:05 GMT

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം, കന്യാകുമാരി ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ ജാഗ്രതപാലിക്കാന്‍ ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാരുടെ യോഗത്തില്‍ തീരുമാനിച്ചു. ഇതിനായി ഇരു ജില്ലകളിലേയും കലക്ടറേറ്റുകളിലെ കണ്‍ട്രോള്‍ റൂമുകള്‍ ഏകോപിച്ച് പ്രവര്‍ത്തിക്കും. പോലിസ്, എക്സൈസ്, നികുതി വകുപ്പുകളും പരസ്പര ധാരണയോടെ പ്രവര്‍ത്തിക്കും. ഇരു സംസ്ഥാനങ്ങളിലും വോട്ടര്‍പ്പട്ടികയില്‍ പേരുള്ളവരുണ്ടെങ്കില്‍ കണ്ടെത്താന്‍ നടപടി സ്വീകരിക്കും.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്ളക്സ്, ബാനറുകള്‍ കൊണ്ടുവന്നാല്‍ അതിര്‍ത്തിയില്‍ വച്ച് പിടികൂടാന്‍ സംവിധാനം ഏര്‍പ്പെടുത്തും. മദ്യം, പണം എന്നിവ കൊണ്ടുവരുന്നതും നിരീക്ഷിക്കും. ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശ പ്രകാരമാണ് സംസ്ഥാനങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ തിരഞ്ഞെടുപ്പ് കാലത്ത് ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ഇത്തരത്തില്‍ നടപടി സ്വീകരിക്കുന്നത്. യോഗത്തില്‍ തിരുവനന്തപുരം ജില്ലാ കലക്ടര്‍ ഡോ.കെ വാസുകി, കന്യാകുമാരി ജില്ലാകലക്ടര്‍ എം പ്രശാന്ത്, തിരുവനന്തപുരം റൂറല്‍ എസ്പി ബി അശോകന്‍, തിരുനെല്‍വേലി സബ്കലക്ടര്‍ പി ആകാശ് പങ്കെടുത്തു. 

Tags: