മലപ്പുറം ജില്ലയിലെ ഞായറാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കി; നിയന്ത്രണങ്ങളില്‍ ഇളവ്

രോഗവ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ടയ്‌മെന്റ് സോണുകളല്ലാത്ത പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തന സമയത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കുന്നതായി ജില്ലാ കളക്ടര്‍ ബി ഗോപാലകൃഷ്ണന്‍ അറിയിച്ചു.

Update: 2020-09-04 16:10 GMT

മലപ്പുറം: ജില്ലയില്‍ ഞായറാഴ്ച ദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഒഴിവാക്കി. കൂടാതെ ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ അല്ലാത്ത പ്രദേശങ്ങളില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളിലും ഇളവുവരുത്തി. രോഗവ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കണ്ടയ്‌മെന്റ് സോണുകളല്ലാത്ത പ്രദേശങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തന സമയത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കുന്നതായി ജില്ലാ കളക്ടര്‍ ബി ഗോപാലകൃഷ്ണന്‍ അറിയിച്ചു.

വ്യാപാര സ്ഥാപനങ്ങള്‍ക്ക് കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ച് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. ജില്ലയിലെ ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, ബേക്കറികള്‍, കൂള്‍ബാറുകള്‍, തട്ടുകടകള്‍, ടീ ഷോപ്പുകള്‍ അടക്കമുളള ഭക്ഷണശാലകളില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഉപഭോക്താക്കള്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാം. പാഴ്‌സല്‍ വിതരണത്തിന് ഏര്‍പ്പെടുത്തിയ സമയ ക്രമീകരണവും ഒഴിവാക്കി.

കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ച് 20.09.2020 വരെ വിവാഹചടങ്ങുകളില്‍ പരമാവധി 50 ആളുകള്‍ക്കും മരണാനന്തര ചടങ്ങുകളില്‍ പരമാവധി 20 ആളുകള്‍ക്കും പങ്കെടുക്കാം. 21.09.2020 മുതല്‍ ഇരു ചടങ്ങുകള്‍ക്കും പരമാവധി 100 ആളുകള്‍ക്ക് കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ /സാമൂഹികാകലം/സാനിറ്റൈസര്‍ സൗകര്യം/തെര്‍മല്‍ സ്‌കാനിങ് എന്നിവ പാലിച്ച് പങ്കെടുക്കാം.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോച്ചിങ് സെന്ററുകള്‍, സിനിമ ഹാള്‍, സ്വിമ്മിങ് പൂള്‍, എന്റര്‍ടെയ്ന്‍മെന്റ് പാര്‍ക്ക് തുടങ്ങിയവക്ക് പ്രവര്‍ത്തനാനുമതിയില്ല. ഓപ്പണ്‍ എയര്‍ തിയറ്ററുകള്‍ക്ക് 21.09.2020മുതല്‍ പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കും. എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് ബാധകമായ നിയന്ത്രണങ്ങള്‍ തുടരുന്നതാണെന്നും നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ 1897ലെ പകര്‍ച്ചവ്യാധി തടയല്‍ നിയമം, ദുരന്ത നിവാരണ നിയമം 2005, ഐപിസി സെക്ഷന്‍ 188എന്നിവ പ്രകാരം നടപടി ബന്ധപ്പെട്ട വകുപ്പുകള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ ആറിയിച്ചു.

Tags:    

Similar News