യുപിയില്‍ അഫ്രീന്‍ ഫാത്തിമയുടെ വീട് തകര്‍ത്ത സംഭവം: ദേശീയപാത ഉപരോധിച്ച ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ക്കു നേരെ പോലിസ് ലാത്തി വീശി, നിരവധി പേര്‍ക്ക് പരിക്ക്

ഇന്നു വൈകീട്ട് അഞ്ചരയോടെയാണ് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ പ്രകടനമായെത്തി മലപ്പുറത്ത് ദേശീയപാത ഉപരോധിച്ചത്. മലപ്പുറത്തുനിന്ന് പെരിന്തല്‍മണ്ണയിലേക്ക് പോകുന്ന ദേശീയപാതയില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇതിനിടയില്‍ പോലിസ് സംഘം ലാത്തിവീശുകയായിരുന്നു.

Update: 2022-06-12 17:18 GMT

മലപ്പുറം: ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി അഫ്രീന്‍ ഫാത്തിമയുടെ വീട് ഉത്തര്‍പ്രദേശ് പോലീസ് തകര്‍ത്തതില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് ദേശീയ പാത ഉപരോധിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പോലിസ് അതിക്രമം. പ്രവര്‍ത്തകരെ പൊലീസ് തല്ലിച്ചതക്കുകയും അറസ്റ്റ് ചെയ്തുനീക്കുകയും ചെയ്തു. ദേശീയ നേതാക്കള്‍ അടക്കമുള്ളവര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇന്നു വൈകീട്ട് അഞ്ചരയോടെയാണ് ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ പ്രകടനമായെത്തി മലപ്പുറത്ത് ദേശീയപാത ഉപരോധിച്ചത്. മലപ്പുറത്തുനിന്ന് പെരിന്തല്‍മണ്ണയിലേക്ക് പോകുന്ന ദേശീയപാതയില്‍ പ്രവര്‍ത്തകര്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇതിനിടയില്‍ പോലിസ് സംഘം ലാത്തിവീശുകയായിരുന്നു.

ലാത്തിവീശിയതോടെ ചിതറിയോടിയ പ്രവര്‍ത്തകരെ പിന്തുടര്‍ന്നും പോലിസ് ആക്രമിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കി. പോലിസ് ബസ്സില്‍വച്ചും ക്രൂരമായി മര്‍ദിച്ചെന്ന് പ്രവര്‍ത്തകര്‍ ആരോപിച്ചു. ബൂട്ടിട്ടു ചവിട്ടിയായിരുന്നു മര്‍ദനം. പോലിസ് മര്‍ദനത്തില്‍ ദേശീയ സെക്രട്ടറി ആയിഷ റെന്ന അടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പോലിസ് ബസ്സില്‍വച്ച് ബൂട്ടിട്ട് ചവിട്ടിയെന്ന് ആയിഷ പറഞ്ഞു. പരിക്കേറ്റ മൂന്നുപേരെയും മലപ്പുറം കോട്ടപ്പടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിച്ചു. ഗുരുതരമായ പരിക്കുള്ള ആയിഷയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

കോഴിക്കോട്ട് പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞിരുന്നു. സംഭവത്തില്‍ ആറു നേതാക്കള്‍ക്കെതിരേ പോലിസ് കേസെടുത്തിരുന്നു.

Tags:    

Similar News