പരപ്പനങ്ങാടിയില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട

ഗൂഡല്ലൂര്‍ സ്വദേശിയും നിലമ്പുര്‍ കരുളായിയില്‍ നിന്ന് വിവാഹം കഴിച്ച് ഇപ്പോള്‍ അവിടെ താമസക്കാരനുമായ ചോലോത്ത് ജാഫാറാണ് കഞ്ചാവുമായി പിടിയിലായത്.

Update: 2021-07-07 13:22 GMT
പരപ്പനങ്ങാടി: ഓപറേഷന്‍ ലോക്ക്ഡൗണിന്റെ ഭാഗമായി പരപ്പനങ്ങാടി എക്‌സ്സൈസ് റേഞ്ച് ഓഫിസ് നടത്തിയ പരിശോധനയില്‍ 22 കിലോഗ്രാം കഞ്ചാവുമായി ഗുഡല്ലൂര്‍ സ്വദേശി പിടിയില്‍.ഗൂഡല്ലൂര്‍ സ്വദേശിയും നിലമ്പുര്‍ കരുളായിയില്‍ നിന്ന് വിവാഹം കഴിച്ച് ഇപ്പോള്‍ അവിടെ താമസക്കാരനുമായ ചോലോത്ത് ജാഫാറാണ് 4.100 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്.തിങ്കളാഴ്ച്ച വൈകീട്ട് വള്ളിക്കുന്ന് അരിയല്ലൂര്‍ ബീച്ചില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്.

വില്‍പ്പനക്ക് കൊണ്ടുവന്ന കഞ്ചാവാണ് ഇതെന്ന് ജാഫര്‍ എക്‌സൈസിനോട് തുറന്ന് പറഞ്ഞു.

ചോദ്യം ചെയ്യലില്‍ ടിയാന്‍ കഞ്ചാവ് സംഭരിച്ച് വച്ച നിലമ്പുര്‍ കരുളായിയിലെ വീട്ടില്‍നിന്നും 18കിലോഗ്രാം കഞ്ചാവു കൂടി കണ്ടെടുക്കുകയായിരുന്നു.കഞ്ചാവ് മയക്കുമരുന്ന് ലോബിക്കെതിരേ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് എക്‌സ്സൈസ് ഇന്‍സ്‌പെക്ടര്‍ സാബു ആര്‍ ചന്ദ്ര പറഞ്ഞു. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ പരപ്പനങ്ങാടി എക്‌സ്സൈസ് റേഞ്ച് പാര്‍ട്ടി നടത്തിയ പരിശോധനയില്‍ 300 കിലോ കഞ്ചാവടക്കം മാരകമായ മയക്കുമരുന്നുകളാണ് പിടികൂടിയത്.

ലോക്ക് ഡൗണിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട വലിയൊരുവിഭാഗം ആളുകള്‍ ഈ മേഖലയിലേക്ക് തിരിഞ്ഞതായാണ് കേസുകളുടെ വര്‍ധനവ് നിരീക്ഷിച്ചാല്‍ വ്യക്തമാവുന്നത്. സംഭവത്തില്‍ ഉള്‍പ്പെട്ട കൂടുതല്‍ പെരേ കുറിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്‌റ് ഉണ്ടാകുമെന്നും എക്‌സ്സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

പ്രിവെന്റിവ് ഓഫിസര്‍ (ഗ്രേഡ്)മാരായ കെ പ്രദീപ് കുമാര്‍, പി മുരളീധരന്‍, സിവില്‍ എക്‌സ്സൈസ് ഓഫിസര്‍മാരായ നിതിന്‍ ചോമാരി, അരുണ്‍ പാറോല്‍, ജയകൃഷ്ണന്‍ വനിതാ സിവില്‍ എക്‌സ് സൈസ് ഓഫിസര്‍മാരായ എം ശ്രീജ, കെ സ്മിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതി കഞ്ചാവ് കടത്താനുപയോഗിച്ച കെ എല്‍ 11 വൈ 405 നമ്പര്‍ മാരുതി ആള്‍ട്ടോ കാറും എക്‌സൈസ് പിടിച്ചെടുത്തു.

Tags:    

Similar News