ബാവുപ്പാറ കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്ന് ജില്ലാ കലക്ടര്‍

ചട്ടങ്ങള്‍ പാലിക്കാതെയും നിയമങ്ങള്‍ ലംഘിച്ചും പ്രവര്‍ത്തിക്കുന്ന ക്വാറിക്കെതിരേ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കലക്ടറുടെ നടപടി.

Update: 2019-07-11 17:05 GMT

ആയഞ്ചേരി: ബാവുപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത കരിങ്കല്‍ ക്വാറിയില്‍ ജില്ലാ കലക്ടര്‍ സാംബ ശിവറാവു മിന്നല്‍ പരിശോധന നടത്തി. ജിയോളജി വകുപ്പിന്റെയും മറ്റും അനുമതിയില്ലാതെയും മാനദണ്ഡങ്ങള്‍ പാലിക്കാതെയും പ്രവര്‍ത്തിക്കുന്ന ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ കലക്ടര്‍ ഉത്തരവിട്ടു.

ചട്ടങ്ങള്‍ പാലിക്കാതെയും നിയമങ്ങള്‍ ലംഘിച്ചും പ്രവര്‍ത്തിക്കുന്ന ക്വാറിക്കെതിരേ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കലക്ടറുടെ നടപടി.

കഴിഞ്ഞ ദിവസം കലക്ട്രേറ്റില്‍ പരാതിയുടെ നടപടി അന്വേഷിച്ചപ്പോള്‍ ബാവുപ്പാറ ക്വാറിക്കെതിരേ നല്‍കിയ പരാതിയില്‍ തിരുവള്ളൂരില്‍ അനുമതിയില്ലാത്തതിനാല്‍ അടച്ചുപൂട്ടിയ മറ്റൊരു ക്വാറിക്കെതിരെയാണ് അന്വേഷണം നടക്കുന്നതെന്ന് മനസ്സിലായി. ഇതേ തുടര്‍ന്ന് ആക്ഷന്‍ കമ്മിറ്റി ഇത് കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.

ക്വാറിയില്‍ നിന്നും അമിത ഭാരവുമായി വാഹനങ്ങള്‍ മെയില്‍ റോഡിലേക്ക് എത്താന്‍ തകര്‍ന്ന റോഡുകള്‍ ഉപയോഗിക്കുന്നത് വന്‍ അപകട ഭീഷണി ഉയര്‍ത്തുന്നതായും പ്രദേശവാസികള്‍ക്ക് യാത്ര നിഷേധിക്കപ്പെടുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതിനെതിരേ വടകര ആര്‍ടിഒയ്ക്ക് പരാതി നല്‍കി. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ബാബു മതാണ്ടിയില്‍, ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകരായ ഷെരീഫ് ചെറുവോട്ട്, പ്രജിത്ത് എം സി, കെ സി ജുനൈദ് തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Tags:    

Similar News