നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം; അമ്മ അറസ്റ്റില്‍

Update: 2021-10-01 04:14 GMT

കോട്ടയം: കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില്‍ നാലുമാസം പ്രായമുള്ള കുഞ്ഞ് മരണപ്പെട്ട സംഭവത്തില്‍ അമ്മ അറസ്റ്റിലായി. കളപ്പുരയ്ക്കല്‍ റിജോയുടെ ഭാര്യ സൂസനെ (24)യാണ് പോലിസ് അറസ്റ്റ് ചെയ്തത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന യുവതിയെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോട്ടയം സ്‌പെഷ്യല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ഇവര്‍. കുട്ടിയെ കൊലപ്പെടുത്തിയത് താനാണെന്ന് യുവതി മൊഴി നല്‍കിയിരുന്നു.

തുടര്‍ന്നാണ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കൂവപ്പള്ളി കളപ്പുരയ്ക്കല്‍ റിജോ കെ ബാബു- സൂസന്‍ ദമ്പതികളുടെ മകന്‍ ഇഹാനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ സമയം കുട്ടിയും അമ്മയും മാത്രമായിരുന്നു വീട്ടില്‍. കുട്ടിക്ക് അനക്കമില്ലെന്ന് സൂസന്‍ തന്നെയാണ് റിജോയെ വിളിച്ചറിയിച്ചത്.

പോലിസ് ആദ്യം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്ന് കണ്ടെത്തി. കുട്ടിയുടേത് കൊലപാതകമാണോ എന്ന് പോലിസിന് സംശയമുണ്ടായിരുന്നു. മാതാവിനെ പോലിസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഉറങ്ങുമ്പോള്‍ കുട്ടിയുടെ കരച്ചില്‍ അസ്വസ്ഥതയുണ്ടാക്കിയതാണ് കൊലപ്പെടുത്താനുള്ള കാരണമെന്നാണ് സൂസന്‍ പോലിസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയത്.

Tags:    

Similar News