കണ്ണൂരിലെ അധിക നിയന്ത്രണം പിന്‍വലിക്കണം: എസ് ഡിപിഐ

Update: 2020-04-24 15:07 GMT

കണ്ണൂര്‍: കൊവിഡിന്റെ പശ്ചാത്തലത്തില്‍ വേണ്ടത്ര മുന്നൊരുക്കവും കൂടിയാലോചനയും നടത്താതെ ജില്ലാ ഭരണകൂടം നടപ്പാക്കിയ അമിത നിയന്ത്രണത്തില്‍ ജനങ്ങള്‍ നട്ടം തിരിയുകയാണെന്നും അവശ്യ സാധങ്ങളുടെ വിതരണത്തില്‍ ജില്ലാ ഭരണകൂടം പരാജയപ്പെട്ടതായും ഓണ്‍ലൈനില്‍ ചേര്‍ന്ന എസ് ഡിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗം പ്രസ്താവിച്ചു. പഞ്ചായത്ത് കാള്‍ സെന്റര്‍ വഴി അവശ്യ സാധനങ്ങള്‍ വീട്ടില്‍ നേരിട്ടെത്തിക്കുമെന്ന ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം അപ്രായോഗികമാണെന്ന് പാര്‍ട്ടി നേരത്തേ ചൂണ്ടിക്കാട്ടിയതാണ്. ഇപ്പോള്‍ സാധനങ്ങള്‍ ആവശ്യത്തിന് ലഭിക്കാതെ ജനങ്ങള്‍ നട്ടം തിരിയുന്ന അവസ്ഥയുണ്ടായി.

    കിട്ടാവുന്ന സാധങ്ങള്‍ക്ക് തന്നെ അമിത വില ഈടാക്കുകയാണ്. യാതൊരു നിയന്ത്രണവും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ല. ലോക്ക് ഡൗണിന്റെ മറവില്‍ പോലിസ് അമിതാധികാരം പ്രയോഗിക്കുകയാണ്. റമദാന്‍ മാസം ആരംഭിച്ചതോടെ ജനങ്ങളുടെ ബുദ്ധിമുട്ട് കൂടുതല്‍ വര്‍ധിച്ചിരിക്കുന്നു. ഇങ്ങനെ മുമ്പോട്ടുപോവാന്‍ സാധിക്കില്ല. പോലിസിന്റെ അമിതാധികാരം അംഗീകരിക്കില്ല. ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഒരുമിച്ച് ആലോചിച്ചു വേണമായിരുന്നു ജില്ലാ ഭരണകൂടം തീരുമാനം എടുക്കേണ്ടിയിരുന്നത്. ട്രിപ്പിള്‍ ലോക്ക് ഡൗണിന്റെ മറവില്‍ ഉദ്യോഗസ്ഥരും ഭരണകൂടവും നടപ്പാക്കുന്ന നിയന്ത്രണങ്ങള്‍ മറികടക്കാന്‍ ജനങ്ങളെ നിര്‍ബന്ധിതാവസ്ഥയിലേക്ക് എത്തിക്കുന്ന അവസ്ഥ ഉണ്ടാക്കരുതെന്നും സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള പ്രായോഗിക തീരുമാനം ഉടന്‍ നടപ്പാക്കണമെന്നും ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.




Tags:    

Similar News