വിവാദ ഭൂമിയിടപാട്: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി നല്‍കിയ അപ്പീലില്‍ ഇന്ന് ഹൈക്കോടതി വിധി

Update: 2021-08-12 03:55 GMT

കൊച്ചി: വിവാദമായ സിറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ വിചാരണ നേരിടണമെന്ന എറണാകുളം ജില്ലാ സെഷന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്‍കിയ ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. മാര്‍ ജോര്‍ജ് ആലഞ്ചേരി, അതിരൂപതാ മുന്‍ ഫിനാന്‍സ് ഓഫിസര്‍ ഫാദര്‍ ജോഷി പുതുവ, ഭൂമി വാങ്ങിയ സാജു വര്‍ഗീസ് എന്നിവര്‍ കേസില്‍ വിചാരണ നേരിടണമെന്നായിരുന്നു കീഴ്‌കോടതി ഉത്തരവ്. ഭൂമി ഇടപാടില്‍ തനിക്കെതിരായ 8 കേസുകളും റദ്ദാക്കണമെന്നും കര്‍ദ്ദിനാള്‍ ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഭൂമി ഇടപാടുകളില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേടുണ്ടെന്നും വിചാരണ നേരിടണമെന്നുമുളള തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് കാണിച്ച് കര്‍ദിനാള്‍ മുമ്പ് നല്‍കിയ ഹരജി സെഷന്‍സ് കോടതി തള്ളിയിരുന്നു. ഉത്തരവ് റദ്ദാക്കാനാവില്ലെന്ന് വിധിച്ച സെഷന്‍സ് കോടതി, കര്‍ദിനാളും കൂട്ടുപ്രതികളും വിചാരണ നേരിടണമെന്ന് വിധിക്കുകയും ചെയ്തു. എറണാകുളം- അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള കാക്കനാടുള്ള 60 സെന്റ് ഭൂമി വില്‍പ്പന നടത്തിയതിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും സഭയുടെ വിവിധ സമിതികളില്‍ ആലോചിക്കാതെയാണ് ഭൂമി ഇടപാട് നടത്തിയതെന്നും ചൂണ്ടിക്കാണിച്ച് പെരുമ്പാവൂര്‍ ചേരാനല്ലൂര്‍ സ്വദേശി ജോഷി വര്‍ഗീസ് സമര്‍പ്പിച്ച ഹരജിയിലായിരുന്നു നേരത്തെ മജിസ്‌ട്രേറ്റ് കോടതി വിചാരണ നടത്താന്‍ ഉത്തരവിട്ടത്.

Tags:    

Similar News