വാഷിങ്ടൺ: ഇറാനെതിരായ ഇസ്രായേൽ-യുഎസ് സംയുക്താക്രമണം യുഎസ് പ്രസിഡൻ്റിന് തലവേദനയാവുന്നു എന്നാണ് അമേരിക്കയിൽനിന്നുള്ള റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
2024ൽ രണ്ടാം തവണയും പ്രസിഡന്റ് സ്ഥാനാർഥിയായി പ്രചാരണത്തിനിറങ്ങിയ ഡോണൾഡ് ട്രംപ്, പുതിയ യുദ്ധങ്ങളൊന്നും ആരംഭിക്കില്ലെന്നും മിഡിൽ ഈസ്റ്റിലെ പുതിയ സംഘർഷങ്ങളിൽ കുടുങ്ങാൻ തനിക്ക് താൽപ്പര്യമില്ലെന്നുമായിരുന്നു പ്രചാരണ യോഗങ്ങളിൽ പറഞ്ഞിരുന്നത്. എന്നാൽ പ്രസിഡൻ്റായ ശേഷം മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ തുടർച്ചയായി ഇടപെടുന്നതാണ് ലോകം കണ്ടത്.
ഒരു വർഷത്തിനുള്ളിൽ രണ്ടാം തവണയാണ് ഇറാനിയൻ ലക്ഷ്യങ്ങളിൽ അമേരിക്കൻ പിന്തുണയോടെ ഇസ്രായേൽ വൻതോതിലുള്ള വ്യോമാക്രമണങ്ങൾ നടത്തിയത്. ഇറാന് നാശനഷ്ടങ്ങൾ ഏൽപ്പിക്കാൻ കഴിഞ്ഞെങ്കിലും ശക്തമായ തിരിച്ചടി ഇറാൻ്റെ ഭാഗത്തുനിന്നുണ്ടായി. നയതന്ത്രപരമായ വീക്ഷണകോണിൽ പരാജയത്തിലാണ് യുദ്ധം അവസാനിപ്പിച്ചത്.
ഇത്തവണ മേഖലയിൽ സ്ഥിതി കുറേ കൂടി വ്യത്യസ്തമാണ്. ആക്രമണത്തിൻ്റെ തൊട്ടുടനെ തന്നെ ഇറാൻ കനത്ത തിരിച്ചടി നൽകി. ഗൾഫ് മേഖലയിലെ അമേരിക്കൻ ബേസുകളിൽ ഇറാൻ്റെ മിസൈലുകൾ പ്രകമ്പനം സൃഷ്ടിച്ചു. യുഎസ് സൈനികർ കൊല്ലപ്പെട്ടു. എബ്രഹാം ലിങ്കൻ പടക്കപ്പൽ ഇറാൻ്റെ ആക്രമണ ലക്ഷ്യമായി.
യുദ്ധത്തിൻ്റെ ന്യായം ലോകത്തെ ബോധ്യപ്പെടുത്താൻ ട്രംപിനായില്ലെന്നു മാത്രമല്ല, സ്വന്തം രാജ്യത്തെ ജനവികാരവും യുദ്ധത്തിനെതിരായി തിരിഞ്ഞു. റോയിട്ടേഴ്സ് സർവേ പ്രകാരം യുഎസിലെ ഭൂരിഭാഗം ജനങ്ങളും ഇറാനെതിരേ യുദ്ധം ചെയ്യുന്നതിനെ അംഗീകരിക്കുന്നില്ല എന്നാണ് വെളിപ്പെട്ടിരിക്കുന്നത്.
ആണവ വിഷയത്തിൽ ഇറാനുമായി ചർച്ച നടന്നു കൊണ്ടിരിക്കെയാണ് ഇസ്രായേലും യുഎസും ഇറാനെതിരേ ആക്രമണം അഴിച്ചുവിട്ടത്.യുദ്ധം അവസാനിപ്പിക്കാൻ ഇറാനും യുഎസും ചർച്ച ആരംഭിക്കണമെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി മേധാവി റഫേൽ ഗ്രോസി ഇക്കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
അത്തരം ഒരാവശ്യം ഉന്നയിച്ചാൽൽ ഏജൻസി തന്നെ ചർച്ചയ്ക്ക് മുൻകൈയെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.ഇസ്രായേലിൻ്റെ താൽപ്പര്യങ്ങൾക്കു വേണ്ടിയാണ് യുദ്ധമെന്ന പ്രതീതിയും എപ്സ്റ്റീൻ ഫയലുകൾ ചർച്ചയായ പശ്ചാത്തലവുമെല്ലാം അമേരിക്കൻ അവകാശവാദങ്ങളെ സംശയമുനയിൽ നിർത്തുന്നതാണ്.
ആറ് യുഎസ് സൈനികരുടെ നഷ്ടത്തോടെ, അവരുടെ ജീവൻ ബലികൊടുത്തതിനെ കുറിച്ചും അമേരിക്കൻ ജനതയോട് മറുപടി പറയേണ്ട ബാധ്യത ട്രംപിനുണ്ട്.കൂടുതൽ വിശദീകരണങ്ങൾ എത്രയും വേഗം ലഭിച്ചില്ലെങ്കിൽ, ഇത് അമേരിക്കൻ പ്രസിഡന്റിന് വലിയൊരു രാഷ്ട്രീയ പ്രശ്‌നമായി മാറിയേക്കാമെന്നാണ് നിരീക്ഷകർ കരുതുന്നത്.
ഗൾഫ് രാഷ്ട്രങ്ങളിലെ അമേരിക്കൻ താവളങ്ങളിലേക്ക് മാത്രമായി ഇറാൻ ആക്രമണം പരിമിതപ്പെടുത്തിയിട്ടില്ലെന്നത് പുതിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ട്. എണ്ണ ശുദ്ധീകരണ ശാലകൾക്കും എംബസികൾക്കുമെതിരായ ഇറാൻ നടത്തിയ ആക്രമണങ്ങൾ ഗൾഫ് രാജ്യങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ അമേരിക്ക കൈയൊഴിഞ്ഞെന്ന ഗൾഫ് രാഷ്ട്രങ്ങളുടെ വികാരവും യുഎസിനെതിരാണ്.

