ഉത്തർപ്രദേശിൽ ദലിതരുടെ വിരലിൽ മഷി പുരട്ടി വോട്ട് അട്ടിമറിച്ച് ബിജെപി

ബിജെപി പ്രവര്‍ത്തകര്‍ ഇവിടെ ഗ്രാമീണര്‍ക്ക് പണം വിതരണം ചെയ്യുകയും അവരുടെ വിരല്‍ത്തുമ്പില്‍ മഷിപുരട്ടി വോട്ട് ചെയ്യുന്നത് തടഞ്ഞെന്നുമാണ് എസ്പി, ബിഎസ്പി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്

Update: 2019-05-19 05:33 GMT

ചന്ദൗലി: ഉത്തര്‍പ്രദേശില്‍ ദലിത് കര്‍ഷകരുടെ വീട്ടിലെത്തി വിരലില്‍ മഷി പുരട്ടി വോട്ട് അട്ടിമറിച്ച് ബിജെപി. അവസാനഘട്ട പോളിങ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ ബിജെപി പ്രവര്‍ത്തകര്‍ വീട്ടിലെത്തി യാണ് കര്‍ഷകരായ വോട്ടര്‍മാരുടെ കൈയില്‍ ബലം പ്രയോഗിച്ച് മഷി തേച്ച് 500 രൂപ നല്‍കിയതായി ആരോപണമുയര്‍ന്നിട്ടുള്ളത്. 40 ശതമാനം ദലിത് വോട്ടര്‍മാരും 33 ശതമാനം കര്‍ഷകരുമാണ് ഗ്രാമത്തിലെ വോട്ടര്‍മാര്‍. ചന്ദൗലിയിലെ ലോക്‌സഭാ മണ്ഡലത്തിലെ താരാ ജിവന്‍പുര്‍ ഗ്രാമത്തിലാണ് സംഭവം. ഏറ്റവും കൂടുതല്‍ ഗോതമ്പ് കര്‍ഷകര്‍ താമസിക്കുന്ന ഗ്രാമാണ് താരാ ജീവന്‍പുര്‍. സംഭവത്തെ തുടര്‍ന്ന് എസ്പി, ബിഎസ്പി പ്രവര്‍ത്തകര്‍ സംയുക്തമായി അലീനഗര്‍ പോലിസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.

    ബിജെപി പ്രവര്‍ത്തകര്‍ ഇവിടെ ഗ്രാമീണര്‍ക്ക് പണം വിതരണം ചെയ്യുകയും അവരുടെ വിരല്‍ത്തുമ്പില്‍ മഷിപുരട്ടി വോട്ട് ചെയ്യുന്നത് തടഞ്ഞെന്നുമാണ് എസ്പി, ബിഎസ്പി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. വിവരം പുറത്തായതിനെ തുടര്‍ന്ന് എസ്പി, ബിഎസ്പി പ്രവര്‍ത്തകര്‍ അവരുടെ എംഎല്‍എയ്ക്കും സ്ഥാനാര്‍ഥിക്കുമൊപ്പം അലിനഗര്‍ പോലിസ് സ്‌റ്റേഷനിലെത്തി പ്രതിഷേധിക്കുകയായിരുന്നു. സംഭവം അന്വേഷിക്കാമെന്ന് ജില്ലാ ഭരണകൂടം ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിച്ചു. ബിജെപി പ്രവര്‍ത്തകര്‍ വീട്ടിലെത്തി ചൂണ്ടു വിരലില്‍ മഷി പുരട്ടുകയും തുടര്‍ന്ന് പണം നല്‍കുകയും ചെയ്‌തെന്നും അതിനാല്‍ തന്നെ വോട്ട് ചെയ്യാന്‍ ഇനി സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും താര ജിവന്‍പുര്‍ ഗ്രാമവാസികള്‍ പറയുന്നു. സിറ്റിങ് എംപി മഹേന്ദ്ര നാഥ് പാണ്ഡേയാണ് ചന്ദൗലി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി. മഹാസഖ്യത്തിന്റെ സഞ്ജയ് ചൗഹാനും കോണ്‍ഗ്രസിന്റെ ശിവകന്യ കുശ്വാഹയുമാണ് എതിരാളികള്‍.



Tags:    

Similar News