യുദ്ധഭീതിയില്‍ പശ്ചിമേഷ്യ; ഇറാന്‍ കേന്ദ്രങ്ങളില്‍ഇസ്രായേല്‍ ബോംബാക്രമണം; തിരിച്ചടിക്കൊരുങ്ങി ഇറാന്‍

ഇറാന്‍ ശക്തമായ തിരിച്ചടിക്കൊരുങ്ങുന്നുവെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നതോടെ മേഖല വീണ്ടും യുദ്ധഭീഷണിയിലേക്കും അരക്ഷിതാവസ്ഥയിലേക്കും എടുത്തെറിയപ്പെടുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഭയപ്പെടുന്നത്.

Update: 2019-01-22 09:20 GMT

ദമസ്‌കസ്: പശ്ചിമേഷ്യയെ വീണ്ടും യുദ്ധ ഭീതിയിലേക്ക് വലിച്ചിഴച്ച് ഇറാനിയന്‍ കേന്ദ്രങ്ങള്‍ക്കുനേരെ ഇസ്രായേല്‍ ആക്രമണം. സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിലെ ഇറാനിയന്‍ കേന്ദ്രങ്ങളാണ് മിസൈല്‍ ആക്രമണത്തിലൂടെ ഇസ്രായേല്‍ തകര്‍ത്തത്. ഇറാന്‍ ശക്തമായ തിരിച്ചടിക്കൊരുങ്ങുന്നുവെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നതോടെ മേഖല വീണ്ടും യുദ്ധഭീഷണിയിലേക്കും അരക്ഷിതാവസ്ഥയിലേക്കും എടുത്തെറിയപ്പെടുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഭയപ്പെടുന്നത്.

പ്രസിഡന്റ് ബശാറുല്‍ അസദിനെതിരായി രാജ്യത്തുയര്‍ന്നുവന്ന സായുധ പ്രക്ഷോഭങ്ങള്‍ ഇറാന്റെയും സഖ്യരാജ്യങ്ങളുടേയും സൈനിക സഹായത്തോടെയാണ് സിറിയ അടിച്ചമര്‍ത്തിയത്. സിറിയന്‍ ഭരണകൂടത്തെ സഹായിക്കുന്നതിന് തലസ്ഥാനമായ ദമസ്‌കസില്‍ ഇറാന് നിരവധി ഓഫിസുകളും സൈനിക കേന്ദ്രങ്ങളും രഹസ്യാന്വേഷണ കേന്ദ്രങ്ങളും ആയുധപുരകളുമുണ്ട്. ഇവയാണ് ഇസ്രായേല്‍ പോര്‍വിമാനങ്ങള്‍ മിസൈല്‍ ആക്രമണത്തിലൂടെ തകര്‍ത്തത്.

സൗദി സഖ്യവും യുഎസ് സഖ്യരാജ്യങ്ങളും വിമതര്‍ക്കൊപ്പം നിലയുറപ്പിച്ചതോടെയാണ് റഷ്യ, ഇറാന്‍, ലബ്‌നാനിലെ ഹിസ്ബുല്ല പോരാളികള്‍, വൈപിജി സായുധസംഘം തുടങ്ങി നിരവധി ഗ്രൂപ്പുകള്‍ സിറിയന്‍ ഭരണകൂടത്തിനൊപ്പം കൈകോര്‍ത്തത്.

ഇസ്രായേല്‍ ആക്രമണങ്ങളില്‍ കനത്ത നാശനഷ്ടമുണ്ടായതായാണ് റിപോര്‍ട്ട്. ദമസ്‌കസിലെ വിമാനത്താവളം, ആയുധ പുര, രഹസ്യാന്വേഷണ വിഭാഗം ഓഫിസ്, പരിശീലന കേന്ദ്രം തുടങ്ങി ഒട്ടേറെ സ്ഥലത്ത് ബോംബാക്രമണം നടത്തിയെന്നാണ് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടത്.ദമസ്‌കസിലെ വിമാനത്താവളത്തിലെ ആയുധസംഭരണകേന്ദ്രവും ഇസ്രായേല്‍ ആക്രമിതായി റിപോര്‍ട്ടുകളുണ്ട്.

തിരിച്ചടി ശക്തം

അതേസമയം, ഇസ്രായേല്‍ സൈനിക പോര്‍വിമാനങ്ങള്‍ക്കുനേരെ സിറിയന്‍ വ്യോമപ്രതിരോധസംവിധാനം ശക്തമായ ആക്രമണം നടത്തി. 12 ലധികം മിസൈലുകളാണ് ഇസ്രായേല്‍ വിമാനങ്ങളെ ലക്ഷ്യമിട്ടെത്തിയത്. വിമാന വേധ ബാറ്ററികള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. തുടര്‍ന്ന് ഇസ്രായേല്‍ സൈന്യം ബാറ്ററികള്‍ ലക്ഷ്യമിട്ട് ബോംബുകള്‍ വര്‍ഷിച്ചു. റഷ്യന്‍ സഹകരണത്തോടെ, ദമാസ്‌കസിലെ തന്ത്രപ്രധാന മേഖലകളില്‍ സിറിയ വ്യോമപ്രതിരോധ സംവിധാനം സ്ഥാപിച്ചിരുന്നു. ഇവയാണ് തിരിച്ചടിക്ക് ചുക്കാന്‍ പിടിച്ചത്.

കഴിഞ്ഞ ഞായറാഴ്ചയാണ് ആക്രമണങ്ങള്‍ക്ക് തുടക്കമായത്. ഗൊലാന്‍ കുന്നുകളിലെ ഇസ്രായേല്‍ ലക്ഷ്യങ്ങള്‍ക്കുനേരെ ഇറാന്‍ ആക്രമണം നടത്തിയെന്നാണ് ആരോപണം. പകരമായി ദമസ്‌കസ് ആക്രമിക്കപ്പെട്ടു. വീണ്ടും ഗൊലാന്‍ കുന്നുകളില്‍ ആക്രമണമുണ്ടായിട്ടുണ്ട്. ഇറാന്‍ ആക്രമണത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കുന്നതിന്റെ രേഖകള്‍ ലഭിച്ചതായി ഇസ്രായേല്‍ അവകാശപ്പെടുന്നു.ഇസ്രായേല്‍ ആക്രമണത്തില്‍ നാല് സിറിയന്‍ സൈനികര്‍ കൊല്ലപ്പെടുകുയം നിരവധി സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റഷ്യന്‍ സൈനികരാണ് ഇക്കാര്യം അറിയിച്ചത്. 11 പേര്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ലണ്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ മനുഷ്യാവകാശ നിരീക്ഷക സംഘടന അറിയിച്ചു.ഇതില്‍ രണ്ടുപേര്‍ സൈനികരാണെന്നും അവര്‍ പറയുന്നു. കഴിഞ്ഞ മേയില്‍ സിറിയയില്‍ വ്യാപകമായ ബോംബിങ് ഇസ്രായേല്‍ നടത്തിയിരുന്നു. ഇതിനു ഇറാനും സിറിയയും ചേര്‍ന്ന് തിരിച്ചടിയും നല്‍കിയിരുന്നു.

അതേസമയം, ഇസ്രായേല്‍ ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന്് ഇറാന്‍ അവകാശപ്പെട്ടു. സിറിയന്‍ വ്യോമസേന ഇസ്രായേല്‍ മിസൈലുകളെ പ്രതിരോധിച്ചുവെന്നും ഇറാന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേലിന്റെ 30 മിസൈലുകള്‍ സിറിയന്‍ വ്യോമ സേന വെടിവച്ചിട്ടുവെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശക്തമായി തിരിച്ചടിയുണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇസ്രായേല്‍ ആക്രമണം തുടര്‍ന്നാണ് ആ രാജ്യത്തെ നശിപ്പിക്കുമെന്ന് ഇറാന്‍ സൈനിക കമാന്റ് അസീസ് നസീര്‍ സാദി ഭീഷണിപ്പെടുത്തി. കണക്കുപറയേണ്ടി വരുമെന്ന് ഇറാന്‍ കണക്കുപറയേണ്ടി വരുമെന്ന് ഇറാന്‍ സിറിയന്‍ വ്യോമസേനയിലെ യുവാക്കള്‍ ശക്തമായ തിരിച്ചടിക്ക് ഒരുങ്ങുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്.

Tags:    

Similar News