എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 98.82 ശതമാനവുമായി റെക്കോര്‍ഡ് വിജയം

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി വിജയ ശതമാനം ഉയര്‍ന്നു. 0.71 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Update: 2020-06-30 09:03 GMT

തിരുവനന്തപുരം: കൊവിഡ് ഭീതിക്കിടെ സംസ്ഥാനത്ത് നടന്ന എസ്എസ്എല്‍എസി പരീക്ഷയില്‍ റെക്കോര്‍ഡ് വിജയം. ഇക്കുറി 98.82 ശതമാനം പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടിയതായി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി വിജയ ശതമാനം ഉയര്‍ന്നു. 0.71 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

4,17,101 കുട്ടികളാണ് ഇക്കുറി ഉന്നത പഠനത്തിന് യോഗ്യത നേടിയത്. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലായി 1837 സ്‌കൂളുകള്‍ സമ്പൂര്‍ണ വിജയം നേടി. ഇതില്‍ 637 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളാണ്. കുട്ടനാട് വിദ്യാഭ്യാസ ജില്ല സമ്പൂര്‍ണ വിജയം നേടിയത് മന്ത്രി എടുത്തുപറഞ്ഞു.

41906 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടി. റവന്യൂ ജില്ലകളില്‍ പത്തനംതിട്ടയ്ക്കാണ് ഏറ്റവുമധികം വിജയ ശതമാനം. 99.71 ശതമാനം. വയനാടാണ് വിജയ ശതമാനത്തില്‍ ഏറ്റവും താഴെ. മോഡറേഷന്‍ ഇല്ലാതെയാണ് ഇത്തവണ മൂല്യനിര്‍ണയം നടത്തിയതെന്നും മന്ത്രി പറഞ്ഞു.


Tags:    

Similar News