ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര; മരണം 207 ആയി; ജനങ്ങള്‍ ശാന്തരാവണമെന്ന് പ്രസിഡന്റ്

കൊച്ചിക്കാഡെ, നെഗോംബോ, ബത്തിക്കലോവ എന്നിവിടങ്ങളിലെ ക്രിസ്ത്യന്‍ പള്ളികളില്‍ രാവിലെ ഈസ്റ്റര്‍ കുര്‍ബാന നടക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം.

Update: 2019-04-21 07:23 GMT

കൊളംബോ: ശ്രീലങ്കയില്‍ ആറിടങ്ങളിലുണ്ടായ സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 207ഓളമായി. 450ലേറെ പേര്‍ക്ക് പരിക്ക്. മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലും മൂന്ന് ഹോട്ടലുകളിലുമാണ് സ്‌ഫോടനം നടന്നത്.

കൊച്ചിക്കാഡെ, നെഗോംബോ, ബത്തിക്കലോവ എന്നിവിടങ്ങളിലെ ക്രിസ്ത്യന്‍ പള്ളികളില്‍ രാവിലെ ഈസ്റ്റര്‍ കുര്‍ബാന നടക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം. ഇതിന് പുറമേ തലസ്ഥാനമായ കൊളംബോയിലെ ആഡംബര ഹോട്ടലുകളായ ഷാന്‍ഗ്രി ലാ, സിന്നമോണ്‍ ഗ്രാന്‍ഡ്, കിങ്‌സ് ബറി എന്നിവിടങ്ങളിലാണ് പൊട്ടിത്തെറിയുണ്ടായത്. മേല്‍ക്കൂര മുഴുവന്‍ തകരര്‍ന്ന് തറയില്‍ രക്തം തളംകെട്ടി നില്‍ക്കുന്ന നിലയിലുള്ള നെഗോബോയിലെ സെന്റ് സെബാസ്റ്റിയന്‍സ് ചര്‍ച്ചിന്റെ ദൃശ്യങ്ങള്‍ നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. മരണസംഖ്യ കൂടാനിടയുണ്ടെന്നാണ് റിപോര്‍ട്ട്.

നെഗോംബോയില്‍ മാത്രം 50ലേറെ പേര്‍ കൊല്ലപ്പെട്ടു. ബത്തിക്കലോവയില്‍ 30ഓളം പേരാണ് മരിച്ചത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് തൊട്ടടുത്താണ് സിന്നമോണ്‍ ഹോട്ടല്‍. ഇവിടത്തെ റസ്‌റ്റോറന്റിലുണ്ടായ സ്‌ഫോടനത്തില്‍ ചുരുങ്ങിയത് ഒരാള്‍ കൊല്ലപ്പെട്ടു. ജനങ്ങള്‍ ശാന്തരായിരിക്കണമെന്നും അന്വേഷണത്തില്‍ അധികൃതരുമായി സഹകരിക്കണമെന്നും പ്രസിഡന്റ് മൈത്രിപാല സിരിസേന ആവശ്യപ്പെട്ടു. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ അടിയന്തര യോഗം വിളിച്ചു. മരണവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കാനുദ്ദേശിച്ച് നടത്തിയ ആസൂത്രിത ആക്രമണമാണിതെന്ന് ധനമന്ത്രി മംഗള സമരരവീര പറഞ്ഞു.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഏത് രീതിയിലാണ് സ്‌ഫോടനം നടത്തിയതെന്ന കാര്യവും വ്യക്തമല്ല. നേരത്തേ ബുദ്ധമതക്കാരായ സിംഹള വിഭാഗം മസ്ജിദുകള്‍ക്കു നേരെ നടത്തിയ ആക്രമണ പരമ്പര രാജ്യത്ത് വലിയ കലാപത്തിനിടയാക്കിയിരുന്നു. 

Tags:    

Similar News