പോലിസ് സംരക്ഷണം നല്‍കില്ല; തൃപ്തിയും സംഘവും മടങ്ങും, കര്‍മ്മസമിതി പ്രതിഷേധം അവസാനിപ്പിച്ചു

രാത്രി 12.20നുള്ള വിമാനത്തില്‍ ഇവര്‍ തിരിച്ച് പൂനെയ്ക്ക് പോകും. വിമാനത്താവളം വരെ സംരക്ഷണമൊരുക്കാമെന്ന് പോലിസ് വ്യക്തമാക്കി.

Update: 2019-11-26 06:53 GMT

കൊച്ചി: ശബരിമല ദര്‍ശനത്തിനായി കേരളത്തിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും മടങ്ങും. സംരക്ഷണം നല്‍കില്ലെന്ന് പോലിസ് നിലപാട് വ്യക്തമാക്കിയതോടെയാണ് ഇവര്‍ മടങ്ങാന്‍ തീരുമാനിച്ചത്. രാത്രി 12.20നുള്ള വിമാനത്തില്‍ ഇവര്‍ തിരിച്ച് പൂനെയ്ക്ക് പോകും. വിമാനത്താവളം വരെ സംരക്ഷണമൊരുക്കാമെന്ന് പോലിസ് വ്യക്തമാക്കി.

തൃപ്തിയും സംഘവും മടങ്ങുമെന്ന് വ്യക്തമാക്കിയതോടെ ശബരിമല കര്‍മസമിതി കമ്മീഷണര്‍ ഓഫിസിനു മുമ്പില്‍ ആരംഭിച്ച പ്രതിഷേധം അവസാനിപ്പിച്ചു.അതേസമയം, തൃപ്തി ദേശായിക്കും സംഘത്തിനും വിമാനത്താവളം വരെ സുരക്ഷ പോലിസ് നല്‍കും. ശബരിമല ദര്‍ശനം നടത്താന്‍ നാലംഗ സംഘത്തിനൊപ്പം ഇന്ന് പുലര്‍ച്ചെയാണ് തൃപ്തി ദേശായി കേരളത്തിലെത്തിയത്. കഴിഞ്ഞ മണ്ഡലകാലത്തില്‍ മല കയറിയ ബിന്ദു അമ്മിണിയും സംഘത്തോടൊപ്പം ചേരുകയായിരുന്നു.

ഇവരുള്‍പ്പെടെ അഞ്ചുപേരാണ് ശബരിമലയ്ക്ക് പോകാന്‍ സംരക്ഷണം ആവശ്യപ്പെട്ട് പോലിസിനെ സമീപിച്ചത്. കമ്മീഷണര്‍ ഓഫീസിലെത്തിയ ഇവരോട്, സംരക്ഷണം നല്‍കാന്‍ സാധ്യമല്ലെന്നും യുവതീ പ്രവേശന വിധിക്ക് സ്‌റ്റേയുണ്ടെന്നാണ് നിയമോപദേശം എന്നും പോലിസ് ധരിപ്പിച്ചു.

അതിനിടെ, ഹിന്ദു ഹെല്‍പ്പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥ് പോലിസ് സാന്നിധ്യത്തില്‍ ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്‌പ്രേ ആക്രമണം നടത്തി. കാറിലിരുന്ന കോടതി രേഖകള്‍ എടുക്കാനായി പുറത്തുപോയപ്പോഴായിരുന്നു ആക്രമണം. തുടര്‍ന്ന് ബിന്ദുവിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീനാഥിനെ പോലിസ് അറസ്റ്റ് ചെയ്തു. സുപ്രിംകോടതി വിധി ലംഘിച്ചതിന് എതിരെ പൊലീസിന് എതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുമെന്ന് ബിന്ദു അമ്മിണി പറഞ്ഞു.


Tags:    

Similar News