പാനായിക്കുളം കേസ്: എല്ലാ പ്രതികളെയും കോടതി വെറുതെ വിട്ടു

എന്‍ഐഎ നല്‍കിയ അപ്പീലും ഹൈക്കോടതി തള്ളി. വിചാരണക്കോടതി വെറുതെ വിട്ട എട്ട് പേര്‍ക്കെതിരെയാണ് എന്‍ഐഎ അപ്പീല്‍ നല്‍കിയത്. പാനായിക്കുളം ക്യാംപ് സിമിയാണ് നടത്തിയതെന്ന് തെളിയിക്കാനായില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

Update: 2019-04-12 09:12 GMT

കൊച്ചി: പാനായിക്കുളം സിമി ക്യാംപ് കേസില്‍ എന്‍ഐഎ കോടതി ശിക്ഷിച്ച അഞ്ചു പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. എന്‍ഐഎ നല്‍കിയ അപ്പീലും ഹൈക്കോടതി തള്ളി. വിചാരണക്കോടതി വെറുതെ വിട്ട എട്ട് പേര്‍ക്കെതിരെയാണ് എന്‍ഐഎ അപ്പീല്‍ നല്‍കിയത്. പാനായിക്കുളം ക്യാംപ് സിമിയാണ് നടത്തിയതെന്ന് തെളിയിക്കാനായില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തില്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പരസ്യമായി പരിപാടി സംഘടിപ്പിച്ച ഈരാറ്റുപേട്ട നടക്കല്‍ പീടികക്കല്‍ വീട്ടില്‍ ഹാരിസ് എന്ന പി എ ഷാദുലി, ഈരാറ്റുപേട്ട നടക്കല്‍ പേരകത്തുശ്ശേരി വീട്ടില്‍ അബ്ദുല്‍ റാസിക്, ആലുവ കുഞ്ഞുണ്ണിക്കര പെരുത്തേലില്‍ വീട്ടില്‍ അന്‍സാര്‍ നദ്‌വി, പാനായിക്കുളം ജാസ്മിന്‍ മന്‍സിലില്‍ നിസാമുദ്ദീന്‍ എന്ന നിസുമോന്‍, ഈരാറ്റുപേട്ട വടക്കേക്കര അമ്പഴത്തിങ്കല്‍ വീട്ടില്‍ ഷമ്മി എന്ന ഷമ്മാസ് എന്നിവരെയാണ് സിമി ക്യാംപ് നടത്തിയെന്ന കുറ്റം ചുമത്തി എന്‍ഐഎ കോടതി ശിക്ഷിച്ചത്. റാസിഖിനും ശാദുലിക്കും 14 വര്‍ഷവും മറ്റുള്ളവര്‍ക്ക് 12 വര്‍ഷവുമാണ് കോടതി ശിക്ഷ വിധിച്ചത്.

കേസിലെ രണ്ടും മൂന്നും പ്രതികളായ അബ്ദുല്‍ റാസിഖ്, അന്‍സാര്‍ നദ് വി എന്നിവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റവും ഒന്നും നാലും അഞ്ചും പ്രതികളായ പി എ ഷാദുലി, നിസാമുദ്ദീന്‍, ഷംനാസ് എന്നിവര്‍ക്കെതിരെ യുഎപിഎ, ഗൂഢാലോചന കുറ്റങ്ങളും ചുമത്തിയിരുന്നു. മാപ്പുസാക്ഷിയാക്കിയ ഒറ്റപ്പാലം സ്വദേശി റഷീദ് മൗലവിയെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.

തെളിവുകളുടെയും സത്യത്തിന്റെയും പിന്‍ബലമില്ലാതെ എന്‍ഐഎ കെട്ടിച്ചമച്ച കേസില്‍ ജുഡീഷ്യറിയുടെ അന്തസ്സത്തയ്ക്കും വിശ്വാസ്യതയ്ക്കും നിരക്കാത്ത വിധിയാണ് വിചാരണക്കോടതിയില്‍നിന്നുണ്ടായതെന്നാണ് അപ്പീലില്‍ പറയുന്നത്. സ്വാതന്ത്ര്യദിനത്തില്‍ പരസ്യമായി നടന്ന പരിപാടി രഹസ്യ ദേശവിരുദ്ധ ഗൂഢാലോചനയായി ചിത്രീകരിക്കപ്പെടുകയാണ് ചെയ്തത്. പ്രസംഗത്തിന്റെ പേരിലാണ് തീവ്രവാദമാരോപിച്ച് കേസെടുത്തത്. പോലിസുദ്യോഗസ്ഥനും കെഎസ്ആര്‍ടിസി ജീവനക്കാരനുമടക്കമുള്ള സര്‍ക്കാര്‍ ആശ്രിതരെ സാക്ഷികളാക്കിയതും ഇതിന്റെ ഭാഗമാണ്. ജനങ്ങള്‍ തടിച്ചുകൂടുന്ന സ്ഥലത്ത് നേരത്തെ ഓഡിറ്റോറിയം ബുക്കുചെയ്ത് പരിപാടി നടത്തിയത് രഹസ്യക്യാംപായി ചിത്രീകരിച്ചതും ശിക്ഷിച്ചതും തെളിവുകളുടെ വിശ്വസനീയമായ പിന്‍ബലമില്ലാതെയാണെന്നാണ് അപ്പീല്‍ ഹരജിയിലെ വാദം.

വിവിധ വകുപ്പുകള്‍ക്കുള്ള ശിക്ഷ പ്രത്യേകം അനുഭവിക്കണമെന്ന വിചാരണക്കോടതി ഉത്തരവാണ് ശിക്ഷ 14 വര്‍ഷം വരെയായി ഉയര്‍ത്തിയത്. ഒന്നിനുപിറകെ ഒന്നായി ശിക്ഷ അനുഭവിക്കണമെന്നത് ക്രിമിനല്‍ നടപടിക്രമത്തിനെതിരാണെന്നു അപ്പീലില്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്രിമിനല്‍ ഗൂഢാലോചന തെളിഞ്ഞത് സാക്ഷിമൊഴികളില്‍നിന്നല്ല എന്നതാണ് വിചാരണ കോടതിയുടെ നിഗമനം. രാജ്യദ്രോഹക്കുറ്റവും സാക്ഷിമൊഴികളുടെ അടിസ്ഥാനത്തിലല്ല കോടതി കണ്ടെത്തിയത്. സംഭവത്തിനുശേഷം രണ്ടുവര്‍ഷം കഴിഞ്ഞു നിയമിച്ച പ്രത്യേക അന്വേഷണസംഘമാണ് രാജ്യദ്രോഹപരമെന്നു പറഞ്ഞ പ്രസംഗം തയ്യാറാക്കിയതെന്ന സാക്ഷിമൊഴി കോടതി പരിഗണിച്ചിട്ടില്ല. യോഗം അവസാനിപ്പിക്കുന്ന വേളയില്‍ സ്ഥലത്തെത്തിയ പോലിസിന്റെ മൊഴിയെ ആശ്രയിച്ചുള്ള കോടതിയുടെ നിഗമനങ്ങള്‍ മറ്റു സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു.

നിരോധിതസംഘടനയിലെ അംഗങ്ങളാണെന്ന കണ്ടെത്തല്‍ പോലിസ് ഏകപക്ഷീയമായി തയ്യാറാക്കിയതാണെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടി. തെളിവായി മൂന്നുവര്‍ഷത്തിനുശേഷം കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ക്ക് യാതൊരു പിന്‍ബലവുമില്ലെന്നും അപ്പീലില്‍ വ്യക്തമാക്കി. നിയമവിരുദ്ധപ്രവര്‍ത്തനം നടത്തിയെന്ന കോടതിയുടെ കണ്ടെത്തല്‍ വസ്തുനിഷ്ഠമല്ലെന്നും പ്രതികളില്‍നിന്നു കണ്ടെടുത്ത തൊണ്ടിമുതലുകള്‍ അറസ്റ്റിനു മുമ്പുതന്നെ സംഘടിപ്പിച്ചതാണെന്നും പോലിസ് രേഖകളില്‍ നിന്നു വ്യക്തമാണെന്നും അപ്പീല്‍ ഹരജിയില്‍ ആരോപിക്കുന്നു. ശാദുലിയും അന്‍സാറും വാഗമണ്‍, ഇന്‍ഡോര്‍ സിമി കേസുകളില്‍ ശിക്ഷിക്കപ്പട്ടതിനാല്‍ ജാമ്യം ലഭിച്ചാലും പുറത്തിറങ്ങാനാവില്ല. അഡ്വ. കെ പി മുഹമ്മദ് ഷരീഫ്, വി ടി രഘുനാഥ്, അഡ്വ. ബി രാമന്‍പിള്ള, അഡ്വ.വി ടി രഘുനാഥ്, അഡ്വ. എസ് ഷാനവാസ്, അഡ്വ. വി എസ് സലീം, അഡ്വ.ടി ജി രാജേന്ദ്രന്‍ തുടങ്ങിയവരാണ് കുറ്റാരോപിതര്‍ക്കു വേണ്ടി ഹാജരായത്.




Tags:    

Similar News