ഏഷ്യ- പസഫിക് രാജ്യങ്ങളിലെ 375 ദശലക്ഷം ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിട്ടു; കൊവിഡ് ആഘാതം വെളിവാക്കി പഠന റിപോര്‍ട്ട്

കൊവിഡ് ലോകത്ത് ആശങ്ക വിതച്ചുകൊണ്ടിരുന്ന 2020 വര്‍ഷത്തിലാണ് ഇത്രയും ഗുരുതരമായ സ്ഥിതിവിശേഷമുണ്ടായതെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. പട്ടിണി നേരിടുന്ന ജനങ്ങളുടെ കാര്യത്തില്‍ ഈ കണക്ക് 2019 നെ അപേക്ഷിച്ച് 54 ദശലക്ഷം കൂടുതലാണ്.

Update: 2021-12-16 14:00 GMT

ബാങ്കോക്ക്: ലോകത്ത് മഹാമാരിയായി പടര്‍ന്നുപിടിച്ച കൊവിഡ് പ്രതിസന്ധി ഏഷ്യ- പസഫിക് രാജ്യങ്ങളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കിയെന്ന് പഠനം. ഏഷ്യ, പസഫിക് മേഖലകളിലെ 375.8 ദശലക്ഷം ജനങ്ങളെ കൊവിഡിന്റെ ആഘാതം പട്ടിണിയിലേക്ക് തള്ളിവിട്ടതായി ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ (എഫ്എഒ)യും യുഎന്‍ ചിലന്‍ഡ്രന്‍സ് ഫണ്ട് (യുഎന്‍ഐസിഇഎഫ്) എന്നീ സംഘടനകള്‍ സംയുക്തമായി നടത്തിയ പഠന റിപോര്‍ട്ട് വ്യക്തമാക്കുന്നു. കൊവിഡ് ലോകത്ത് ആശങ്ക വിതച്ചുകൊണ്ടിരുന്ന 2020 വര്‍ഷത്തിലാണ് ഇത്രയും ഗുരുതരമായ സ്ഥിതിവിശേഷമുണ്ടായതെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. പട്ടിണി നേരിടുന്ന ജനങ്ങളുടെ കാര്യത്തില്‍ ഈ കണക്ക് 2019 നെ അപേക്ഷിച്ച് 54 ദശലക്ഷം കൂടുതലാണ്.

ഭക്ഷ്യസുരക്ഷ, പോഷകാഹാരം തുടങ്ങിയവയുമായി ബന്ധപ്പെട്ട് 2021 ല്‍ നടത്തിയ അവലോകനം അനുസരിച്ച് ഏഷ്യ, പസഫിക് മേഖലയില്‍ 2020ല്‍ 1.1 ബില്യണിലധികം ആളുകള്‍ക്ക് മതിയായ ഭക്ഷണം ലഭ്യമല്ലെന്നാണ് കണ്ടെത്തിയത്. ഒരുവര്‍ഷത്തിനുള്ളില്‍ ഏകദേശം 150 ദശലക്ഷം ആളുകളുടെ വര്‍ധനവാണുണ്ടായത്. ഏഷ്യയിലെയും പസഫിക്കിലെയും ഭക്ഷ്യസുരക്ഷയുടെയും പോഷകാഹാരത്തിന്റെയും അവസ്ഥയെക്കുറിച്ചുള്ള പുതിയ റിപോര്‍ട്ട് ഭീകരമായ വസ്തുതകളാണ് തുറന്നുകാട്ടുന്നതെന്ന് പഠനറിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സാധനങ്ങളുടെ ഉയര്‍ന്ന വിലയും വര്ഡധിച്ചുവരുന്ന ദാരിദ്ര്യവും വരുമാന അസമത്വവും ഈ മേഖലയിലെ 1.8 ബില്യണ്‍ ആളുകള്‍ക്ക് ആരോഗ്യകരമായ ഭക്ഷണക്രമം നിലനിര്‍ത്തുകയെന്നത് തങ്ങളുടെ പരിധിക്ക് പുറത്തുള്ള കാര്യമായി മാറുകയാണ് ചെയ്തത്- എഫ്എഒ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറലും ഏഷ്യ- പസഫിക് മേഖലയുടെ പ്രാദേശിക പ്രതിനിധിയുമായ ജോങ്-ജിന്‍- കിം റിപോര്‍ട്ടില്‍ അഭിപ്രായപ്പെട്ടു. 2019ല്‍തന്നെ ഈ മേഖല ഭക്ഷ്യസുരക്ഷയുടെയും പോഷകാഹാരക്കുറവിന്റെയും കാര്യത്തില്‍ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. പോഷകാഹാരക്കുറവുള്ളവരുടെ എണ്ണം കുറയ്ക്കുന്നതും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ് പോലുള്ള പോഷകാഹാര പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതും തടയാനായില്ല. പോഷകാഹാരപ്രശ്‌നം വര്‍ധിക്കുകയാണ് ചെയ്തത്.

കൊവിഡ് കാലത്ത് സ്ഥിതി കൂടുതല്‍ വഷളാക്കി. വൈറസ് കേസുകള്‍ വര്‍ധിക്കുന്നതിനു പുറമേ, ലോക്ക് ഡൗണ്‍ നിയന്ത്രണ നടപടികള്‍ ലോകമെമ്പാടുമുള്ള സാമ്പത്തിക മേഖലയുടെ സ്തംഭനത്തിലേക്ക് നയിച്ചു. ഭക്ഷ്യവിതരണ ശൃംഖലയിലെ തടസ്സം പ്രശ്‌നങ്ങളുടെ തീവ്രത വര്‍ധിപ്പിച്ചു. അതേസമയം, പ്രതിസന്ധി ഘട്ടത്തില്‍ നടപ്പാക്കിയ സാമൂഹിക സംരക്ഷണ നടപടികളോടുള്ള സര്‍ക്കാരുകളുടെ പ്രതികരണത്തെ റിപോര്‍ട്ട് പ്രശംസിച്ചു. എങ്കിലുംഭാവിയിലെ ഭക്ഷ്യസുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് കാര്‍ഷിക, ഭക്ഷ്യസംരംഭങ്ങള്‍ക്ക് മികച്ച ഉല്‍പ്പാദനം, മികച്ച പോഷകാഹാരം, മെച്ചപ്പെട്ട പരിസ്ഥിതി, മെച്ചപ്പെട്ട ജീവിതം എന്നിവ അനിവാര്യമാണെന്ന് റിപോര്‍ട്ട് അഭിപ്രായപ്പെട്ടു.

ഞങ്ങളുടെ ശ്രദ്ധ ഈ മേഖലയിലെ ചെറുകിട കുടുംബങ്ങളിലെ കര്‍ഷകരുടെ ആവശ്യങ്ങളിലും തദ്ദേശവാസികള്‍, സ്ത്രീകള്‍, യുവാക്കള്‍ തുടങ്ങിയ ദുര്‍ബല വിഭാഗങ്ങളുടെ ആവശ്യങ്ങളിലും ചുറ്റിപ്പറ്റിയാണ്. പോഷകാഹാരക്കുറവ് ഇല്ലാതാക്കാന്‍ എല്ലാവര്‍ക്കും ആവശ്യമായ പോഷകസമൃദ്ധമായ ഭക്ഷണം ഉല്‍പ്പാദിപ്പിക്കുന്നത് ഇവരാണ്- യുനിസെഫിന്റെ കിഴക്കന്‍ ഏഷ്യ- പസഫിക് മേഖല റീജ്യനല്‍ ഡയറക്ടര്‍ മാര്‍ക്കോലൂജി കോര്‍സി റിപോര്‍ട്ടില്‍ രേഖപ്പെടുത്തി. ഭക്ഷ്യസുരക്ഷയും പോഷകാഹാരവും മെച്ചപ്പെടുത്തുന്നതിന് കഠിനാധ്വാനവും പ്രതിജ്ഞാബദ്ധതയും ആവശ്യമാണ്. ഭക്ഷ്യ അരക്ഷിതാവസ്ഥ ഇല്ലാതാക്കുകയെന്നതാണ് സുസ്ഥിര വികസന ലക്ഷ്യമായി ഏറ്റെടുക്കണമെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News