മരട് ഫ്‌ളാറ്റ്: സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് തിരുവനന്തപുരത്താണ് സര്‍വകക്ഷി യോഗം നടക്കുകയെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഫ്‌ളാറ്റ് ഒഴിയാനായി ഉടമകള്‍ക്ക് നഗരസഭ നല്‍കിയ സമയപരിധി ഇന്നവസാനിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ ഇടപെടല്‍. വിവിധ പാര്‍ട്ടികളുടെ അഭിപ്രായം അറിഞ്ഞശേഷം പ്രശ്‌നത്തില്‍ തുടര്‍നിലപാട് സ്വീകരിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

Update: 2019-09-15 08:54 GMT

കൊച്ചി: മരടിലെ ഫ്‌ളാറ്റ് പൊളിക്കണമെന്ന സുപ്രിംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി സര്‍വകക്ഷി യോഗം വിളിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് തിരുവനന്തപുരത്താണ് സര്‍വകക്ഷി യോഗം നടക്കുകയെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഫ്‌ളാറ്റ് ഒഴിയാനായി ഉടമകള്‍ക്ക് നഗരസഭ നല്‍കിയ സമയപരിധി ഇന്നവസാനിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ ഇടപെടല്‍. വിവിധ പാര്‍ട്ടികളുടെ അഭിപ്രായം അറിഞ്ഞശേഷം പ്രശ്‌നത്തില്‍ തുടര്‍നിലപാട് സ്വീകരിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

ഫ്‌ളാറ്റിലെ താമസക്കാര്‍ക്ക് രാഷ്ട്രീയപ്പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് യോഗം. മരട് ഫ്‌ളാറ്റ് പ്രശ്‌നത്തില്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തുനല്‍കുകയും ചെയ്തു. സര്‍വകക്ഷി യോഗത്തിന്റെ അടിസ്ഥാനത്തില്‍ സുപ്രിംകോടതിയെ സമീപിക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അതേസമയം, സപ്തംബര്‍ 20നകം മരടിലെ അഞ്ച് ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റണമെന്നാണ് സര്‍ക്കാരിന് സുപ്രിംകോടതിയുടെ അന്ത്യശാസനം.

ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ഫ്‌ളാറ്റുകളിലെ താമസക്കാരോട് അഞ്ചുദിവസത്തിനകം ഒഴിഞ്ഞുപോവണമെന്നാവശ്യപ്പെട്ടാണ് മരട് നഗരസഭ നോട്ടീസ് നല്‍കിയത്. ഈ സമയപരിധിയാണ് ഞായറാഴ്ച അവസാനിക്കുന്നത്. എന്നാല്‍, ഒഴിയില്ലെന്നാണ് ഫ്‌ളാറ്റ് ഉടമകളുടെ നിലപാട്. താമസക്കാരെ ആര് ഒഴിപ്പിക്കുമെന്നതില്‍ സര്‍ക്കാരില്‍നിന്ന് യാതൊരു അറിയിപ്പും നഗരസഭയ്ക്ക് ലഭിച്ചിട്ടില്ല. അതിനിടെ, മരട് ഫ്‌ളാറ്റുകളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഇനി ഉത്തരവാദിത്വമില്ലെന്ന് അറിയിച്ചുകൊണ്ട് മരട് നഗരസഭയ്ക്ക് ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ കത്ത് നല്‍കിയിട്ടുണ്ട്.  

Tags: