മധ്യപ്രദേശില്‍ വിശ്വാസവോട്ടെടുപ്പു നടത്തിയില്ല; സഭ 26 വരെ നിര്‍ത്തിവച്ചു

കമല്‍നാഥ് സര്‍ക്കാരിന്റെ വിശ്വാസവോട്ടടുപ്പിലേക്കു കടക്കാതെ നിയമസഭാ സമ്മേളനം താത്കാലികമായി പിരിരിയുകയായിരുന്നു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിലാണ് നിയമസഭാ സമ്മേളനം നീട്ടിയത്.

Update: 2020-03-16 06:51 GMT

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഇന്ന് തന്നെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം തള്ളി നിയമസഭാ സ്പീക്കര്‍.കമല്‍നാഥ് സര്‍ക്കാരിന്റെ വിശ്വാസവോട്ടടുപ്പിലേക്കു കടക്കാതെ നിയമസഭാ സമ്മേളനം താത്കാലികമായി പിരിരിയുകയായിരുന്നു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിലാണ് നിയമസഭാ സമ്മേളനം നീട്ടിയത്. സമ്മേളനം പുനരാരംഭിക്കുമ്പോള്‍ മാത്രമേ വിശ്വാസ വോട്ടെടുപ്പ് നടത്താനാവൂ. ഇന്ന് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തിയതിന് പിന്നാലെയാണ് സഭാ സമ്മേളനം നിര്‍ത്തിവയ്ക്കുന്നതായി സ്പീക്കര്‍ അറിയിച്ചത്. 22 എംഎല്‍എമാര്‍ രാജി നല്‍കിയ പശ്ചാത്തലത്തില്‍ സര്‍ക്കാരിനോട് ഇന്നു വിശ്വാസ വോട്ട് തേടാന്‍ ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ ആവശ്യപ്പെട്ടിരുന്നു. ബജറ്റ് സമ്മേളനത്തിനു തുടക്കം കുറിച്ചുകൊണ്ട് ഗവര്‍ണറുടെ പ്രസംഗത്തിന് പിന്നാലെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നായിരുന്നു നിര്‍ദേശം. ജ്യോതിരാദിത്യ സിന്ധ്യയും അനുയായികളും കോണ്‍ഗ്രസ് പാര്‍ട്ടി വിട്ടതിനെ തുടര്‍ന്നാണ് മധ്യപ്രദേശില്‍ പ്രതിസന്ധി ഉടലെടുത്തത്.

രാവിലെ പതിനൊന്നിനു ചേര്‍ന്ന സഭയില്‍ ഗവര്‍ണര്‍ ഒരു മിനിറ്റു മാത്രമാണ് മാത്രമാണ് സംസാരിച്ചത്. ജനാധിപത്യത്തിന്റെ അന്തസു പാലിച്ചുകൊണ്ട് ഭരണഘടനാ പരമായ നടപടികളിലേക്കു കടക്കാന്‍ അഭ്യര്‍ഥിച്ചുകൊണ്ടാണ് ഗവര്‍ണര്‍ സഭ വിട്ടത്.

ഇതിനു പിന്നാലെ സ്പീക്കര്‍ സഭ നിര്‍ത്തിവയ്ക്കുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. വിമത എംഎല്‍എമാര്‍ സഭയില്‍ എത്തിയിരുന്നില്ല. എംഎല്‍എമാര്‍ക്കു സഭയില്‍ എത്താന്‍ കഴിയാത്തതിനാല്‍ വിശ്വാസവോട്ടടുപ്പു നീട്ടിവയ്ക്കണമെന്ന് മുഖ്യമന്ത്രി കമല്‍നാഥ് ആവശ്യപ്പെട്ടിരുന്നു. വിമത എംഎല്‍എമാരുടെ രാജി കൂടി സ്പീക്കര്‍ സ്വീകരിച്ചാല്‍ കമല്‍നാഥ് സര്‍ക്കാര്‍ സഭയില്‍ ന്യൂനപക്ഷമാകും. ഇതോടെ 107 എംഎല്‍എമാരുള്ള ബിജെപി നിയമസഭയിലെ എറ്റവും വലിയ ഒറ്റക്കക്ഷിയാകും. ബിജെപി എംഎല്‍എമാര്‍ എല്ലാവരും സമ്മേളനത്തിനെത്തി. എന്നാല്‍ കോണ്‍ഗ്രസിന്റെ വിമത എംഎല്‍എമാര്‍ ഒഴികെയുള്ളവരാണ് എത്തിയത്. വിമതര്‍ ബെംഗളൂരുവിലെ സ്വകാര്യ റിസോര്‍ട്ടില്‍ കഴിയുകയാണ്. വിശ്വാസവോട്ടെടുപ്പു നീട്ടിവച്ചതിനെതിരേ പ്രതിപക്ഷം ഗവര്‍ണറെയോ സുപ്രിം കോടതിയെയോ സമീപിച്ചേക്കും. ഇതോടെ കര്‍ണാകയിലേതിനു സമാനമായ നിയമ യുദ്ധത്തിത്തിനാവും മധ്യപ്രദേശും സാക്ഷിയാവുക.


Tags:    

Similar News