കേരളത്തിലെ എല്‍പി,യുപി സ്‌കൂള്‍ ഘടനയില്‍ മാറ്റം വരും

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് കേരള വിദ്യാഭ്യാസ ഘടനയിലും മാറ്റം വരുത്തണം എന്നാവശ്യപ്പെട്ടുള്ള ഹരജികള്‍ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇതു പ്രകാരം എല്‍പി വിഭാഗത്തില്‍ ഒന്നു മുതല്‍ അഞ്ചുവരെയാകും. ആറു മുതല്‍ എട്ടുവരെ ക്ലാസുകള്‍ യു പി വിഭാഗത്തിലുമായിരിക്കും വരിക

Update: 2019-07-10 06:09 GMT

കൊച്ചി: കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ എല്‍പി,യുപി സ്‌കൂള്‍ ഘടനയില്‍ മാറ്റം വരും.കേന്ദ്ര വിദ്യാഭ്യാസ നിയമം വ്യവസ്ഥ ചെയ്യുന്ന രീതിയില്‍ സ്‌കൂള്‍ അപ്ഗ്രഡേഷന്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് കേരള വിദ്യാഭ്യാസ ഘടനയിലും മാറ്റം വരുത്തണമെന്നാവശ്യപ്പെട്ടുള്ള ഹരജികള്‍ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇതു പ്രകാരം എല്‍പി വിഭാഗത്തില്‍ ഒന്നു മുതല്‍ അഞ്ചുവരെയാകും. ആറു മുതല്‍ എട്ടുവരെ ക്ലാസുകള്‍ യു പി വിഭാഗത്തിലുമായിരിക്കും വരിക.അപ്ഗ്രഡേഷന് വരുന്ന ചെലവ് വഹിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. കേരള വിദ്യാഭ്യാസ ചട്ട പ്രകാരം നിലവില്‍ ഒന്ന് മുതല്‍ നാലുവരെയുള്ള ക്ലാസുകളാണ് എല്‍പി വിഭാഗമായി പരിഗണിക്കുന്നത്.അഞ്ചു മുതല്‍ ഏഴു വരെയാണ് യുപി വിഭാഗം. ഇതിലാണ് മാറ്റം വരുന്നത്. ഒരുവയസുമുതല്‍ പതിനാല് വയസുവരെയുള്ള കുട്ടികള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം അവകാശമാക്കികൊണ്ടുള്ള വിദ്യാഭ്യാസ അവകാശ നിയമം 2009 ലാണ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ഇതില്‍ എല്‍പി ക്ലാസുകള്‍ ഒന്നുമുതല്‍ അഞ്ച് വരെയും യു പി ക്ലാസുകള്‍ ആറ് മുതല്‍ എട്ടുവരെയും പരിഗണിക്കണമെന്നാണ് ഉള്ളത്. എന്നാല്‍ ഈ ഘടനാമാറ്റം സംസ്ഥാനത്ത് ഇതുവരെ വരുത്തിയിരുന്നില്ല.

Tags: