മാധ്യമപ്രവര്‍ത്തകന്റെ വധം: ഗുര്‍മീത് റാം റഹീമും മറ്റു മൂന്നു പേരും കുറ്റക്കാര്‍

കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന എന്നിവയില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് കോടതിയുടെ കണ്ടെത്തല്‍.

Update: 2019-01-11 10:25 GMT
ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ റാം ചന്ദര്‍ ചത്രപതിയെ വെടിവെച്ച് കൊന്ന കേസില്‍ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീമും മൂന്നു കൂട്ടാളികളും കുറ്റക്കാരാണെന്ന് പഞ്ച്കുള കോടതി കണ്ടെത്തി. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന എന്നിവയില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് കോടതിയുടെ കണ്ടെത്തല്‍.

വിധിയുടെ പശ്ചാത്തലത്തില്‍ ദേരാ സച്ചാ സൗദയുടെ ആരാധ്യപുരുഷന് നിരവധി അനുയായികളുള്ള ഹരിയാനയിലും പഞ്ചാബിലും സുരക്ഷ ശക്തമാക്കി. ഡിസിപി കമാല്‍ ദീപ് ഗോയല്‍ പഞ്ച്കുള ജില്ലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. 51കാരനായ റാംറഹീം 21 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കുന്ന റോഹ്തക്കിലെ സുനൈറ ജയിലിനും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

സിര്‍സയിലെ ദേരാ ആസ്ഥാനത്ത് ഗുര്‍മീത് റാം റഹീമിന്റെ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട കത്ത് ചത്രപതി തന്റെ പ്രസിദ്ധീകരണമായ പൂര സച്ചയില്‍ പ്രസിദ്ധീകരിച്ചതിനു പിന്നാലെ 2002 ഒക്ടോബറിലാണ് അദ്ദേഹത്തിന് വെടിയേറ്റത്. ദിവസങ്ങള്‍ക്കു ശേഷം മരണപ്പെട്ടു. 2003ലാണ് ഇതു സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. 2006ല്‍ കേസ് സിബിഐക്ക് കൈമാറി. സിര്‍സയിലെ ദേരാ അങ്കണത്തില്‍ രണ്ടു സന്യാസിനികളെ ബലാല്‍സംഗം ചെയ്‌തെന്ന് കേസില്‍ 2017 ഓഗസ്റ്റ് 25ന് റാം റഹീമിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി 20 വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് റാം റഹീമിന്റെ അനുയായികളാണ് ഹരിയാനയിലും പഞ്ചാബിലും വ്യാപക ആക്രമണമാണ് അഴിച്ചുവിട്ടിരുന്നത്.

Tags: