സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല; പ്ലാസ്റ്റിക് കാരി ബാഗ് നിരോധനം ഹൈക്കോടതി റദ്ദാക്കി

Update: 2023-01-10 07:14 GMT

കൊച്ചി: സംസ്ഥാനത്ത് പ്ലാസ്റ്റിക് കാരി ബാഗുകള്‍ നിരോധിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. 60 ജിഎസ്എമ്മിന് താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്കായിരുന്നു സര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയിരുന്നത്. സംസ്ഥാന സര്‍ക്കാരിന് ഇതിനുള്ള അധികാരമില്ലെന്ന് ജസ്റ്റിസ് എന്‍ നഗരേഷ് പറഞ്ഞു. പ്ലാസ്റ്റിക് വേയ്സ്റ്റ് മാനേജ്‌മെന്റ് ചട്ടപ്രകാരം ഇത്തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അധികാരമുള്ളത് കേന്ദ്രസര്‍ക്കാരിനാണ്. സംസ്ഥാനത്തിന് ഇത്തരമൊരു അധികാരമില്ലെന്നുമുള്ള സാങ്കേതിക കാരണം ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. സര്‍ക്കാര്‍ നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

60 ജിഎസ്എമ്മിന് താഴെയുള്ള പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിക്കൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെതിരേ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. ഇത് സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനത്തിന്റെ ഭാഗമായിട്ടായിരുന്നു സര്‍ക്കാര്‍ 60 ജിഎസ്എമ്മിന് താഴെയുള്ള പ്ലാസ്റ്റിക് കാരി ബാഗുകള്‍ നിരോധിച്ചിരുന്നത്. ഇതു സംബന്ധിച്ച് വ്യാപാര സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിനെതിരേ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ ശിക്ഷണ നടപടികള്‍ ഉള്‍പ്പെടെ സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഹൈക്കോടതിയുടെ ഉത്തരവുണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ നടപടി നിയമപരമായി നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Tags:    

Similar News