മംഗലൂരുവിലെ ആസൂത്രിത വെടിവയ്പ്; പോലിസ് ഇടപെട്ടത് വര്‍ഗീയമായി -'ദി വയര്‍' തയ്യാറാക്കിയ റിപോര്‍ട്ട്
ഡിസംബര്‍ 19ന് മംഗലൂരുവില്‍ നടന്ന പോലിസ് നരനായാട്ടിന്റെ ഭീകര ചിത്രങ്ങളും പോലിസ് വര്‍ഗീയമായാണ് ഇടപെട്ടത് എന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടും ദി വയര്‍ പുറത്തുവിട്ടു.
മംഗലൂരു: 'അന്ന് വൈകുന്നേരം ഞാന്‍ എന്താണ് കണ്ടതെന്നാണ് എല്ലാവരും ചോദിക്കുന്നത്. എന്റെ ഉപ്പ കണ്‍മുന്നില്‍ മരിച്ചുവീഴുന്നതാണ് ഞാന്‍ കണ്ടത്'. മംഗലൂരു പോലിസ് വെടിവയ്പില്‍ കൊല്ലപ്പെട്ട ജലീലിന്റെ മകന്‍ സാബിലിന്റെ വാക്കുകളാണിത്. സാബില്‍ ഇത് പറുമ്പോള്‍ അവന്റെ മുഖത്ത് ദേഷ്യവും സങ്കടവും നിഴലിച്ചിരുന്നുവെന്ന് 'ദി വയര്‍' ലേഖിക സുകന്യ ശാന്ത തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡിസംബര്‍ 19ന് മംഗലൂരുവില്‍ നടന്ന പോലിസ് നരനായാട്ടിന്റെ ഭീകര ചിത്രങ്ങളും വെടിവയ്പ് പോലിസ് മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടും ദി വയര്‍ പുറത്തുവിട്ടു. പോലിസ് വെടിയ്പ്പിന് ഇരയായവരുടേയും പോലിസ് തടഞ്ഞുവച്ച മലയാളി മാധ്യമ പ്രവര്‍ത്തകരേയും പ്രദേശവാസികളേയും നേരിട്ട് കണ്ടാണ് ദി വയര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. വെടിവയ്പ്പില്‍ കൊല്ലപ്പെട്ട ജലീലിന്റെ കുടുംബത്തിന്റെ വിവരണത്തോടെയാണ് വിശദമായ റിപ്പോര്‍ട്ട് ആരംഭിക്കുന്നത്.
ഉപ്പയെ എന്റെ കണ്‍മുന്നില്‍ വച്ചാണ് പോലിസ് ഇല്ലാതാക്കിയെന്ന് സാബില്‍ പറയുന്നു. ഡിസംബര്‍ 19 ന് ദക്ഷിണ കന്നഡ ജില്ലയിലെ മംഗലൂരുവില്‍ പോലിസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട രണ്ട് പേരില്‍ ഒരാളാണ് സബിലിന്റെ പിതാവ് അബ്ദുള്‍ ജലീല്‍. വൈകുന്നേരം നാലിനായിരുന്നു സംഭവം. ജലീല്‍ അസര്‍ നമസ്‌കാരത്തിനായി വീട്ടില്‍ നിന്ന് ഇറങ്ങിയ ഉടനേയാണ് ഇടത് കണ്ണിന് വെടിയേറ്റത്. വെടിയുണ്ട തലയിലൂടെ തുളച്ച് പോയി ജലീല്‍ സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. സാബില്‍ പറഞ്ഞു.
അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചുവിടാനാണ് വെടിവച്ചതെന്നാണ് പോലിസ് പറയുന്നത്. എന്നാല്‍, പൗരത്വ ബില്ലിനെതിരായി പ്രതിഷേധം സമാധനപരമായാണ് നടന്നിരുന്നതെന്ന് സാബില്‍ പറയുന്നു.
മംഗലൂരു നഗരത്തിലെ ബന്ദര്‍ പ്രദേശത്തെ താമസക്കാരനായിരുന്നു 49 കാരനായ ജലീല്‍. 'ഉപ്പ പതിവിലും നേരത്തെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയിരുന്നു. ദൈനംദിന ജോലികളില്‍ ഉമ്മയെ സഹായിച്ചു, തുടര്‍ന്ന് ഞങ്ങളെ സ്‌കൂളില്‍ നിന്ന് കൊണ്ടുവന്നു. ഉപ്പ വീട്ടില്‍ നിന്ന് പള്ളിയിലേക്ക് ഇറങ്ങിയ ഉടനേയാണ് വെടിയേറ്റത്.' ജലീലിന്റെ 14 കാരിയായ മകള്‍ ഷിഫാനി പറഞ്ഞു. ജലീലിന്റെ തുച്ഛമായ വരുമാനം കൊണ്ടായിരുന്നു ഭാര്യ സയീദ(32)യും കുട്ടികളും അടങ്ങിയ കുടുംബം കഴിഞ്ഞിരുന്നത്. ജലീല്‍ വെടിയേറ്റ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കുടുംബം ജലീലിന്റെ സഹോദരന്റെ വീട്ടിലേക്ക് മാറിയിരിക്കുകയാണ്. അവരെ ഇപ്പോഴും ഭയം വിട്ടുമാറിയിട്ടില്ല. പോലിസ് ക്രൂരമായാണ് ആക്രമണം അഴിഞ്ഞുവിട്ടത്. അവര്‍ അത് ആവര്‍ത്തിക്കുമെന്ന ഭീതിയിലാണ് കഴിയുന്നതെന്നും ജലീലിന്റെ സഹോദരി സകീന പറഞ്ഞു.
ജലീല്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൊന്നും തല്‍പരനായിരുന്നില്ലെന്ന് ബദ്രിയ കോളജിലെ ലക്ചറര്‍ കൂടിയായ സകീന പറഞ്ഞു. 'ജലീലിന്റെ ജീവിതം കുടുംബത്തെയും ജോലിയെയും ചുറ്റിപ്പറ്റിയായിരുന്നു. അദ്ദേഹം സിഎഎയെക്കുറിച്ച് കേട്ടിട്ടില്ലെന്നും ഒരു പ്രതിഷേധത്തിലും പങ്കെടുത്തിട്ടില്ലെന്നും എനിക്ക് ഉറപ്പുണ്ട്'. സകീന കൂട്ടിച്ചേര്‍ത്തു.
പോലിസ് വെടിവയ്പ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, പോലിസ് അതിക്രമത്തില്‍ ഇരകാളയവര്‍ക്കെതിരേ പോലും കലാപം, കൊലപാതകശ്രമം എന്നീ കേസുകളാണ് പോലിസ് ചുമത്തിയിട്ടുള്ളത്.
150-200 പേര്‍ മാത്രമാണ് പ്രതിഷേധത്തില്‍ പങ്കെടുത്തതെന്ന് നാട്ടുകാരും നിരവധി ദൃക്‌സാക്ഷികളും പറയുമ്പോള്‍ ആയിരങ്ങള്‍ തെരുവില്‍ ഇറങ്ങിയെന്നാണ് പോലിസ് അവകാശപ്പെടുന്നത്. എന്നാല്‍, പ്രതിഷേധത്തിന്റേതായി കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ നിരവധി വീഡിയോ ക്ലിപ്പുകള്‍ പോലിസിന്റെ അവകാശവാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നതാണ്. പോലിസ് വെടിവയ്പ്പിനെ തുടര്‍ന്ന് മംഗളൂരു നഗരത്തിലെ വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ എട്ട് പ്രത്യേക എഫ്‌ഐആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. 78 ആളുകളുടെ പേരുകള്‍ വ്യക്തമാക്കുന്ന എഫ്‌ഐആറില്‍ കണ്ടാലറിയാവുന്ന 1,145 കലാപത്തില്‍ പങ്കെടുത്തതായി പറയുന്നു.
ജലീലിന് വെടിയേറ്റ് മിനുറ്റുകള്‍ക്കുള്ളിലാണ് വെല്‍ഡിങ് തൊഴിലാളിയായ നൗഷീന്‍ കുദ്രോലി എന്ന 22 കാരനും വെടിയേറ്റ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഏഴു വര്‍ഷമായി ജോലി ചെയ്തിരുന്ന വര്‍ക്ക് ഷോപ്പില്‍ നിന്ന് മടങ്ങുകയായിരുന്ന അദ്ദേഹവും സുഹൃത്ത് മുഹമ്മദ് ഹനീഫും. 'എല്ലായിടത്തും വെടിക്കെട്ട് നടക്കുന്നത് പോലെയായിരുന്നു ഇത്. ഞങ്ങളുടെ ജോലിസ്ഥലത്തിന് പുറത്ത് പോലിസ് ടിയര്‍ ഗ്യാസ് ഷെല്‍ പൊട്ടിച്ചിരുന്നു. കനത്ത പുകയില്‍ ഒന്നും കാണാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ നൗഷീന്‍ പോലിസിന്റെ വെടിയേറ്റ് നിലത്തു വീണു. വയറ്റിലൂടെയാണ് വെടിയുണ്ട കടന്നു പോയത്'. ഹനീഫ് പറയുന്നു.
ഉടനെ മൂന്നര കിലോമീറ്റര്‍ അകലെയുള്ള ഹൈലാന്‍ഡ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ നൗഷിന് ജീവനുണ്ടായിരുന്നെന്ന് ഹനീഫ് പറഞ്ഞു. അവര്‍ എത്തുമ്പോള്‍ ജലീലിന്റെ മൃതദേഹം അവിടെ ഉണ്ടായിരുന്നു. ഈ സംഭവത്തിന് ശേഷവും പോലിസ് മുസ് ലിംകളെ തിരഞ്ഞ് പിടിച്ചു അക്രമിച്ചു. പോലിസ് ആശുപത്രിയില്‍ പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങള്‍ക്കൊപ്പം ഇബ്രാഹിം ഖലീല്‍ മസ്ജിദിന് നേരെയും ബന്ദര്‍ റോഡിലെ ഓഫിസിന് നേരെ വെടിവയ്ക്കുന്നതിന്റെ നിരവധി വീഡിയോ ക്ലിപ്പുകള്‍ പുറത്ത് വന്നിട്ടുണ്ട്.
മസ്ജിദിനുള്ളില്‍ നിന്ന് ഒരാള്‍ ഷൂട്ട് ചെയ്ത വീഡിയോയില്‍ പോലിസ് പള്ളിയിലേക്ക് വിരല്‍ ചൂണ്ടുന്നതും വെടിവയ്ക്കുന്നതും കാണാം. പള്ളിയിലേക്ക് വെടിയുണ്ടയാണോ കണ്ണീര്‍ വാതക ഷെല്ലാണോ ഉതിര്‍ത്തതെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമല്ല.
പള്ളിക്ക് നേരെ വെടിയുതിര്‍ത്തതിന് ശേഷം പത്തോളം പോലിസുകാര്‍ പള്ളിക്ക് തൊട്ട് മുകളിലുള്ള സൗത്ത് കാനറ സലഫി മൂവ്‌മെന്റിന്റെ ഓഫിസിലേക്ക് അതിക്രമിച്ചു കയറി. അഷ്ഫക് ബൈജാല്‍ എന്ന ഒരാളെ കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു. ബൈജാല്‍ ഓഫിസിലുണ്ടായിരുന്നുവെന്നും പ്രതിഷേധത്തില്‍ പങ്കെടുത്തിട്ടില്ലെന്നും ഭാരവാഹികള്‍ അവകാശപ്പെടുന്നു.
വളരെ ആസൂത്രിതമായാണ് പോലിസ് വെടിവയ്പ്പ് നടത്തിയതെന്ന് സാഹചര്യത്തെളിവുകള്‍ വ്യക്തമാക്കുന്നുണ്ട്. പൗരത്വ ബില്ലിനെതിരേ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ നടക്കുമ്പോഴും മംഗലൂരുവില്‍ കാര്യമായ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നില്ല. യാതൊരു ആക്രമണവും റിപ്പോര്‍ട്ട ചെയ്യാതെ തന്നെ ദക്ഷിണ കന്നഡ ജില്ലയില്‍ ഡിസംബര്‍ 19 മുതല്‍ ഡിസംബര്‍ 23 വരെ അധികൃതര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റും കട്ട് ചെയ്തിരുന്നു. പോലിസിന്റെ അതിക്രമങ്ങള്‍ മറച്ചുവെക്കാനാണ് ഈ സാഹചര്യം സൃഷ്ടിച്ചതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.
'രാജ്യത്തുടനീളം പ്രക്ഷോഭം ശക്തമായിരുന്നു. പോലിസ് ഇത്ര ക്രൂരമായിരുന്നില്ലെങ്കില്‍ ഇവിടെയും പ്രതിഷേധം സമാധാനപരമായി നടക്കുമായിരുന്നു'. വാര്‍ത്തകള്‍ സൂക്ഷ്മമായി പിന്തുടരുന്ന വര്‍ത്തഭാരതിയിലെ മാധ്യമപ്രവര്‍ത്തകന്‍ ആസാദ് കാന്‍ഡിഗ പറഞ്ഞു.
കല്ലെറിഞ്ഞ സംഭവത്തില്‍ സംസ്ഥാന റിസര്‍വ് ഫോഴ്‌സ് ഉള്‍പ്പെടെ നിരവധി പോലിസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി മംഗളൂരു പോലിസ് അവകാശപ്പെട്ടു. ഡിസംബര്‍ 23 ന് ദി വയര്‍ പ്രതിനിധി വെന്‍ലോക്ക് സര്‍ക്കാര്‍ ജില്ലാ ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ ഒരു പോലിസുകാരും അവിടെ ചികിത്സ തേടിയിരുന്നില്ല. മൊത്തം 66 പോലിസുകാര്‍ ചികില്‍സ തേടിയതായി ജില്ലാ മെഡിക്കല്‍ ഓഫിസറും ആശുപത്രി സൂപ്രണ്ടുമായ ഡോ. എച്ച്. രാജേശ്വരി ദേവി പറയുന്നു. ഇവരില്‍ 64 പേരെ പ്രഥമശുശ്രൂഷയ്ക്ക് ശേഷം തിരിച്ചയച്ചതായും ബാക്കി രണ്ട് പേരെ നിരീക്ഷണത്തന് ശേഷം ഗുരുതരമായ പരിക്കുകളൊന്നും ഇല്ലാത്തതിനാല്‍ ഡിസ്ചാര്‍ജ്ജ് ചെയ്തതായും ഡോ. രാജേശ്വരി ദേവി ദി വയറിനോട് പറഞ്ഞു.
അക്രമത്തിന് തൊട്ടുപിന്നാലെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട രണ്ട് പേരുടെ കുടുംബങ്ങള്‍ക്ക് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഡിസംബര്‍ 25 ന് മുഖ്യമന്ത്രി അതില്‍ നിന്ന് പിന്മാറി. അക്രമത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഇരകളുടെ പങ്കാളിത്തം തെളിയിച്ചാല്‍ നഷ്ടപരിഹാരം നല്‍കില്ലെന്നാണ് മുഖ്യമന്ത്രി പിന്നീട് പറഞ്ഞത്.
വെടിവയ്പ്പിന് ശേഷം മൃതദേഹങ്ങളും പരിക്കേറ്റവരെയും ഹൈലാന്‍ഡ് ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോള്‍ പ്രതിഷേധക്കാര്‍ അവിടെ തടിച്ചുകൂടി. പരിക്കേറ്റവരുടെയും മരിച്ചവരുടെയും ബന്ധുക്കളും ആശുപത്രിയില്‍ എത്തിയിരുന്നു. എന്നാല്‍, പ്രദേശത്ത് സംഘര്‍ഷം ഉണ്ടായിരുന്നില്ലെന്നും തടിച്ചുകൂടിയവര്‍ ആക്രമണം നടത്തിയിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. എന്നാല്‍, പോലിസ് ആശുപത്രിയില്‍ കയറി അതിക്രമം നടത്തുകയായിരുന്നു. പോലിസ് ആശുപത്രിയില്‍ കയറി ആക്രമണം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. പോലിസ് ആശുപത്രിയില്‍ പ്രവേശിച്ച് ഐസിയുവിന്റെ വാതിലില്‍ ചവിട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ വൈറലായി. 'ഇത് അസ്വസ്ഥജനകമായ കാഴ്ചയായിരുന്നു,' ആശുപത്രി ജീവനക്കാരില്‍ ഒരാള്‍ പറയുന്നു.
'പോലിസ് ആശുപത്രിയില്‍ അതിക്രമിച്ച് കടക്കുക മാത്രമല്ല, രോഗികളെ ഭീഷണിപ്പെടുത്തുകയും വര്‍ഗീയമായി അധിക്ഷേപിക്കുയും ചെയ്തു'. ആശുപത്രിക്കുള്ളില്‍ കുടുങ്ങിപ്പോയ ഒരു ഹൃദ്രോഗിയുടെ കുടുംബം ദി വയറിനോട് പറഞ്ഞു.
'അവര്‍ ഞങ്ങളെ പേരുകള്‍ ചോദിക്കുകയും എല്ലാവരേയും വെടിവച്ച് കൊല്ലുമെന്ന് ആവര്‍ത്തിച്ചു പറയുകയും ചെയ്തു. ഏറെ ഭീതിയോടെയാണ് ആശുപത്രിയില്‍ കഴിഞ്ഞത്'. ആശുപത്രിയില്‍ കുടുങ്ങിയ മറ്റൊരു രോഗി പറഞ്ഞു. ആശുപത്രിയുടെ ഗേറ്റിലും ലോബിയിലും ടിയര്‍ ഗ്യാസ് ഷെല്‍ പൊട്ടിത്തെറിച്ചു. കണ്ണീര്‍ വാതകം കാരണം നില വഷളായതിനെത്തുടര്‍ന്ന് 72 കാരനായ ഹൃദ്രോഗിയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് (ഐസിയു) മാറ്റേണ്ടിവന്നു. ഐസിയു ഡ്യൂട്ടിയിലുള്ള ഒരു ഡോക്ടര്‍ സ്ഥിരീകരിച്ചു.
പോലിസ് ഹൈലാന്‍ഡ് ആശുപത്രിയില്‍ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങളും ആശുപത്രി ലോബിയില്‍ ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ പൊട്ടിത്തെറിക്കുന്നതിന്റെ ദൃശ്യങ്ങളും രാജ്യവ്യാപകമായി പ്രചരിച്ചിരുന്നു. മെഡിക്കല്‍ വിഭാഗം ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്നും നടപടികളെടുക്കുമെന്നും ഞങ്ങള്‍ കരുതിയിരുന്നു. എന്നാല്‍, യാതൊരു നടപടിയും ഉണ്ടായില്ല. ആശുപത്രി മാനേജ്‌മെന്റ് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ആശുപത്രികള്‍ക്കുള്ളിലെ പോലിസ് നടപടിയെ അപലപിച്ച് പ്രസ്താവന ഇറക്കി. എന്നാല്‍, അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ കണ്‍സള്‍ട്ടന്റ്‌സ് (എഎംസി) എന്ന പ്രാദേശിക ഡോക്ടര്‍മാരുടെ സംഘം ഐഎംഎ പ്രസ്താവന ഇറക്കിയതിനെ വിമര്‍ശിക്കുകയും പോലിസ് നടപടിയെ പ്രശംസിക്കുകയും ചെയ്തു.
പരിക്കേറ്റ മറ്റ് വ്യക്തികള്‍
മരിച്ച രണ്ടുപേരെ കൂടാതെ, വെടിയേറ്റ പരിക്കുകളോടെ മൂന്ന് പേരും പോലിസ് ബാറ്റണ്‍ ഉപയോഗിച്ച് അടിയേറ്റ ആറ് പേരും ഹൈലാന്‍ഡ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
ഗുരുതരമായി പരിക്കേറ്റ ജീവനുവേണ്ടി പോരാടുന്ന മുഹമ്മദ് ഇമ്രാനും അക്കൂട്ടത്തിലുണ്ട്. ഇമ്രാന്റെ വയറ്റില്‍ തുളച്ചുകയറിയ വെടിയുണ്ട കുടല്‍, പാന്‍ക്രിയാസ്, കരള്‍ എന്നിവ തകര്‍ത്തു. വാരിയെല്ലിന് ഒന്നിലധികം ഒടിവുകള്‍ ഉണ്ടെന്നും ഇടതുകൈ ഒടിഞ്ഞതായും ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നു. 'അവന്‍ കടുത്ത വേദനയിലാണ്. സങ്കീര്‍ണ്ണമായ മറ്റ് ശസ്ത്രക്രിയകള്‍ നടത്തേണ്ടതുണ്ടെങ്കിലും നിലവിലെ ആരോഗ്യ സ്ഥിതിയില്‍ അതിന് സാധിക്കുന്നില്ല. വയറിലെ കുടലിന് മാരഗമായി പരിക്കേറ്റിരുന്നു. ശസ്ത്രക്രിയ ചെയ്ത് അത് തുന്നിക്കെട്ടിയിട്ടുണ്ട്.' ഇമ്രാനെ ചികില്‍സിക്കുന്ന ഡോക്ടര്‍ പറഞ്ഞു.
പ്രതിഷേധ സ്ഥലത്തിനടുത്തുള്ള ഒരു ഗോഡൗണില്‍ ദിവസ വേതനത്തില്‍ പോര്‍ട്ടറായി ജോലി ചെയ്തിരുന്ന 40 കാരനായ അബുസ് അലി എന്ന മറ്റൊളെ വലതുകൈയില്‍ വെടിയേറ്റ നിലയിലാണ് ആശുപത്രിയില്‍ എത്തിച്ചത്. പരിക്കേറ്റവരേയും പോലിസ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേരള മാധ്യമങ്ങള്‍ക്ക് നേരെയും ആക്രമണം
പ്രതിഷേധക്കാരെ പോലിസ് വിവേചനരഹിതമായി ആക്രമിക്കുന്ന വീഡിയോകള്‍ പ്രചരിക്കുമ്പോളും മിക്ക പ്രാദേശിക മാധ്യമങ്ങളും പോലിസ് ഭാഷ്യം മാത്രം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഉറച്ചുനിന്നു. വര്‍ത്താഭാരതിയും മലയാള മാധ്യമങ്ങളും മാത്രമാണ് വസ്തുനിഷ്ഠമായ റിപ്പോര്‍്ട്ട് പുറത്ത് വിട്ടത്. ഇതേ തുടര്‍ന്ന് മാധ്യമങ്ങളെ വരുതിയിലാക്കാന്‍ പോലിസ് നടപടിയെുത്തു. ഇതിന്റെ ഭാഗമയാണ് മലയാളി മാധ്യമ പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തത്. പോലിസ് തടഞ്ഞുവെച്ച എട്ട് പേരില്‍ മീഡിയ വണ്‍, ഏഷ്യാനെറ്റ്, ന്യൂസ് 18 മലയാളം, 24 പ്രതിനിധികള്‍ ഉള്‍പ്പെടുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പടെ കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ടതിന് ശേഷം മണിക്കൂറുകള്‍ കഴിഞ്ഞാണ് മാധ്യമ പ്രവര്‍ത്തകരെ മോചിപ്പിച്ചത്.

