ഗോരഖ്പൂരിലെ കൂട്ട ശിശുമരണം; കഫീല്‍ഖാന് ക്ലീന്‍ചിറ്റ് -യോഗി സര്‍ക്കാരിനെതിരേ അന്വേഷണ റിപ്പോര്‍ട്ട്

ആഗസ്റ്റ് 1012 വരെ 54 മണിക്കൂര്‍ ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതായും സ്ഥിരീകരിക്കുന്നുണ്ട്. ഇതോടെ യോഗി സര്‍ക്കാരിന്റെ വീഴ്ച്ചയാണ് പുറത്ത് വന്നത്. സര്‍ക്കാരിനും ആശുപത്രി അധികൃതകര്‍ക്കും സംഭവിച്ച വീഴ്ച്ചയാണ് കുരുന്നുകളുടെ മരണത്തിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്.

Update: 2019-09-27 08:50 GMT

ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശ് ഗോരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ നൂറുകണക്കിന് കുരുന്നുകള്‍ ശ്വാസം കിട്ടാതെ മരിച്ച സംഭവത്തില്‍ ഡോ. കഫീല്‍ ഖാന്‍ കുറ്റക്കാരനല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. സംഭവത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെ പ്രതികൂട്ടിലാക്കുന്നതാണ് റിപ്പോര്‍ട്ട്.

ഒമ്പത് മാസത്തെ തടവും രണ്ട് വര്‍ഷത്തെ സസ്‌പെന്‍ഷനും ശേഷമാണ് ഡോ. കഫീല്‍ ഖാന്‍ കുറ്റ വിമുക്തനാക്കപ്പെട്ടത്. വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട് മെഡിക്കല്‍ കൊളജ് അഡ്മിനിസ്‌ട്രേഷന്‍ കഫീല്‍ ഖാന് കൈമാറി.

2017ല്‍ കുട്ടികള്‍ മരണപ്പെട്ട സംഭവത്തില്‍ അഴിമതിയോ കൃത്യവിലോപമോ കഫീല്‍ ഖാന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സംഭവം നടക്കുന്ന സമയത്ത് എന്‍സിഫലിസിസ് വാര്‍ഡിലെ നോഡല്‍ ഓഫിസര്‍ കഫീല്‍ ഖാന്‍ അല്ലായിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അദ്ദേഹം അവധിയില്‍ ആയിരുന്നിട്ടും കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ അദ്ദേഹം തന്റെ കഴിവിന്റെ പരമാവധി ചെയ്തു. തന്റെ വ്യക്തിപരമായ സ്വാധീനം ഉപയോഗിച്ച് 500 ജംബോ ഓക്‌സിജന്‍ സിലിണ്ടറുകള്‍ അദ്ദേഹം സംഘടിപ്പിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദ്രവ ഓക്‌സിജന്റെ ടെണ്ടര്‍ , സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ കഫീല്‍ ഖാന്‍ ഉത്തരവാദിയല്ല. ആഗസ്റ്റ് 1012 ദിവസങ്ങളിലായി മെഡിക്കല്‍ കോളജില്‍ 54 മണിക്കൂറോളം ദ്രവ ഓക്‌സിജന്റെ അഭാവമുണ്ടായിരുന്നെന്നും റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നു.

ഓക്‌സിജന്റെ വിതരണത്തിനും ടെന്‍ഡര്‍, പണമടയ്ക്കല്‍ തുടങ്ങിയ കാര്യങ്ങളിലും ഡോ. കഫീലിന് ഉത്തരവാദിത്തമില്ലെന്ന് വ്യക്തമാക്കിയ റിപ്പോര്‍ട്ടില്‍, ആഗസ്റ്റ് 1012 വരെ 54 മണിക്കൂര്‍ ഓക്‌സിജന്‍ വിതരണം തടസപ്പെട്ടതായും സ്ഥിരീകരിക്കുന്നുണ്ട്. ഇതോടെ യോഗി സര്‍ക്കാരിന്റെ വീഴ്ച്ചയാണ് പുറത്ത് വന്നത്. സര്‍ക്കാരിനും ആശുപത്രി അധികൃതകര്‍ക്കും സംഭവിച്ച വീഴ്ച്ചയാണ് കുരുന്നുകളുടെ മരണത്തിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്.

2017 ആഗസ്റ്റില്‍ പിഞ്ചുകുഞ്ഞുങ്ങളടക്കം 60 ലധികം കുട്ടികള്‍ ബി.ആര്‍.ഡി ആശുപത്രിയില്‍ വച്ച് മരണമടഞ്ഞിരുന്നു. വിതരണക്കാരന് പണം നല്‍കാത്തതിനെ തുടര്‍ന്ന് ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടതാണ് മരണകാരണമെന്ന് ആരോപണം ഉയര്‍ന്നിരുന്നു. താന്‍ നിരപരാധിയാണെന്ന് തനിക്ക് എല്ലായ്‌പ്പോഴും അറിയാമെന്ന് കഫീല്‍ ഖാന്‍ പറഞ്ഞു. 'ആ നിര്‍ഭാഗ്യകരമായ ദിവസം, ഒരു ഡോക്ടര്‍, അച്ഛന്‍, ഒരു സാധാരണ ഇന്ത്യക്കാരന്‍ എന്നീ നിലകളില്‍ എനിക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ഞാന്‍ ചെയ്തു. പക്ഷേ എന്നെ ഇരുമ്പഴികള്‍ക്ക് പിന്നിലേക്ക് വലിച്ചെറിയുകയാണ് ചെയ്തത്. മാധ്യമങ്ങള്‍ എന്നെ അപമാനിച്ചു, എന്റെ കുടുംബത്തെ ഉപദ്രവിച്ചു, ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കഫീല്‍ ഖാന്‍ പറഞ്ഞു. 'ഭരണപരമായ പരാജയം മറച്ചുവെക്കാന്‍ എന്നെ ബലിയാടാക്കുകയും ഒമ്പത് മാസം ജയിലില്‍ അടയ്ക്കുകയും ചെയ്തു,' കഫീല്‍ ഖാന്‍ പറഞ്ഞു. യഥാസമയം പണമടയ്ക്കുന്നതില്‍ പരാജയപ്പെട്ടവരാണ് യഥാര്‍ത്ഥ കുറ്റവാളികള്‍. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും കഫീല്‍ ആവശ്യപ്പെട്ടു.




Tags: