കര്‍ണാലിലെ പോലിസ് നരനായാട്ടിനെതിരേ പ്രതിഷേധം; നൂറിലേറെ കര്‍ഷകര്‍ക്കെതിരേ കേസെടുത്തു

Update: 2021-08-30 06:38 GMT

ന്യൂഡല്‍ഹി: ഹരിയാനയിലെ കര്‍ണാലില്‍ പോലിസ് നരനായാട്ടിനെതിരേ പ്രതിഷേധിച്ച നൂറിലേറെ കര്‍ഷകര്‍ക്കെതിരേ കേസെടുത്തു. സിര്‍സയില്‍ ഉപരോധം നടത്തിയ കര്‍ഷകര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കര്‍ണാലില്‍ പോലിസ് നടപടിക്കിടെ പരിക്കേറ്റ കര്‍ഷകന്‍ മരിച്ചിരുന്നു. കര്‍ണാല്‍ സ്വദേശി സൂശീല്‍ കാജള്‍ ആണ് മരിച്ചത്. ഇയാള്‍ക്ക് തലയ്ക്ക് പരിക്കേറ്റിരുന്നു.

മൂന്നാം ഘട്ട സമരപ്രഖ്യാപനത്തിന് പിന്നാലെ കര്‍ണാലിലുണ്ടായ പോലിസ് നടപടിക്കെതിരെ പ്രതിഷേധം രാജ്യവ്യാപകമാക്കുകയാണ് കര്‍ഷകസംഘടനകള്‍. രാജ്യ തലസ്ഥാനത്തും ഡല്‍ഹിയുടെ അതിര്‍ത്തികളിലും കര്‍ഷകര്‍ തെരുവിലിറങ്ങി. കര്‍ഷകരുടെ തല തല്ലി പൊളിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ കര്‍ണാല്‍ എസ് ഡി എം ആയുഷ് സിന്‍ഹക്ക് എതിരെ നിയമനടപടികള്‍ ആലോചിക്കാന്‍ നാളെ കര്‍ണാല്‍ കര്‍ഷകര്‍ യോഗം വിളിച്ചിട്ടുണ്ട്. എസ് ഡി എമ്മിനെ പുറത്താക്കാന്‍ സര്‍ക്കാര്‍ തയ്യറാകണമെന്ന് കിസാന്‍ മോര്‍ച്ച ആവശ്യപ്പെട്ടു.

എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന പോലിസ് നടപടിയെ ന്യായീകരിച്ച ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍, എസ് ഡി എമ്മിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുമെന്ന് അറിയിച്ചു. ക്രമസമാധാനം ഉറപ്പാക്കാനാണ് പോലിസ് നടപടിയെന്ന വാദമാണ് ഖട്ടാറും ഉയര്‍ത്തുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ചാണ് കര്‍ഷക സംഘടനകള്‍ ഗുരുദ്വാര കര്‍ സേവയില്‍ പ്രതിഷേധക്കാരുടെ യോഗം വിളിച്ചു ചേര്‍ത്തത്. കര്‍ഷകരുടെ ഒത്തുചേരല്‍ ഒഴിവാക്കാന്‍ ഗുരുദ്വാരയിലേക്കുള്ള എല്ലാ പ്രവേശന കവാടങ്ങളും ജില്ലാ ഭരണകൂടം അടച്ചുപൂട്ടിയിരുന്നു.

Tags:    

Similar News