ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല: ഉത്തരേന്ത്യയില്‍ കര്‍ഷക സമരത്തില്‍ സ്തംഭിച്ച് ട്രെയിന്‍ ഗതാഗതം

Update: 2021-10-18 15:56 GMT

ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര മന്ത്രി അജയ് മിശ്രക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ന് രാജ്യവ്യാപകമായി ട്രെയിനുകള്‍ തടഞ്ഞ് കര്‍ഷകര്‍ പ്രതിഷേധിച്ചു. സമരം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ട്രെയിന്‍ ഗതാഗതത്തെ കാര്യമായി ബാധിച്ചു.

സമരത്തില്‍ 184 മേഖലകളിലായി 293 ട്രെയിനുകളെ ബാധിച്ചു. 118 ട്രെയിനുകള്‍ തടഞ്ഞിട്ടു. സമരത്തെ തുടര്‍ന്ന് 43 ട്രെയിനുകള്‍ റദ്ദാക്കി.

പഞ്ചാബിലും, ഹരിയാനയിലും ട്രെയിന്‍ ഗതാഗതം ഏതാണ്ട് പൂര്‍ണമായി തടസപ്പെട്ടു. നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരുപോലെ കര്‍ഷകര്‍ റെയില്‍വെ പാളങ്ങളില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

യു പി, ബീഹാര്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര , പശ്ചിമ ബംഗാള്‍, ഒഡീഷ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലും കര്‍ഷകരുടെ സമരം ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചു. യുപിയിലും മധ്യപ്രദേശിലും സമരത്തിനെത്തിയ കര്‍ഷകരെ പലയിടങ്ങളിലും പോലിസ് അറസ്റ്റ് ചെയ്തു. നിരവധി കര്‍ഷകരെ വീട്ടുതടങ്കലിലാക്കി. നിരോധനാജ്ഞ ലംഘിച്ചായിരുന്നു ലക്‌നൗവിലെ റെയില്‍പാളങ്ങളില്‍ കര്‍ഷകരുടെ പ്രതിഷേധം. കര്‍ണാടക ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കര്‍ഷകര്‍ ട്രെയിന്‍ തടഞ്ഞു.

Tags:    

Similar News