ബില്‍ക്കിസ് ബാനു കേസ്: പ്രതികളെ വിട്ടയച്ചതിനെതിരേ മഹാരാഷ്ട്രയില്‍ വന്‍ പ്രതിഷേധം; ആറായിരത്തിലധികം സ്ത്രീകളുടെ കൂറ്റന്‍ റാലി

Update: 2022-09-20 06:05 GMT

മുംബൈ: ബില്‍ക്കിസ് ബാനു കൂട്ടബലാല്‍സംഗക്കേസിലെ 11 പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിക്കെതിരേ മഹാരാഷ്ട്രയില്‍ വമ്പിച്ച പ്രതിഷേധം. ആറായിരത്തിലധികം സ്ത്രീകള്‍ അണിനിരന്ന കൂറ്റന്‍ റാലിയും നടന്നു. മഹാരാഷ്ട്ര സംസ്ഥാനത്തെ വിവിധ നഗരങ്ങളില്‍ പ്രതിഷേധ മാര്‍ച്ചുകളും നടന്നു. മഹാരാഷ്ട്രയിലെ ബീഡ് നഗരത്തിലാണ് ആറായിരത്തിലധികം സ്ത്രീകള്‍ പങ്കെടുത്ത റാലി സംഘടിപ്പിച്ചത്. 'ഞങ്ങള്‍ അവിഭക്ത ഇന്ത്യയിലെ ജനങ്ങളാണ്, അനീതി പൊറുക്കില്ല', അടിച്ചമര്‍ത്തുന്നവരുടെ അനീതി അനുവദിക്കില്ല, ഞങ്ങള്‍ ഒറ്റക്കെട്ടാണ്' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകള്‍ കൈയിലേന്തിയാണ് സ്ത്രീകള്‍ മാര്‍ച്ചില്‍ അണിനിരന്നത്.


 ആയിരക്കണക്കിന് സ്ത്രീകള്‍ പങ്കെടുത്ത പ്രതിഷേധ മാര്‍ച്ചില്‍ മഹാരാഷ്ട്രയിലെ വിവിധ നഗരങ്ങള്‍ സ്തംഭിച്ചു. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ തടയുക, മൗലാന കലിം സിദ്ദീഖിയെ മോചിപ്പിക്കുക, അസമില്‍ തകര്‍ത്ത മദ്‌റസകള്‍ പുനര്‍നിര്‍മിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സംവിധാന്‍ ബച്ചാവോ സംഘര്‍ഷ് സമിതിയുടെ ബാനറില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. ആയിരക്കണക്കിന് സ്ത്രീകളും വിദ്യാര്‍ഥികളും സാമൂഹിക പ്രവര്‍ത്തകരും കില മൈതാനത്ത് നിന്ന് തെരുവിലിറങ്ങി കേന്ദ്രസര്‍ക്കാരിന്റെ വര്‍ഗീയ നിലപാടിനെതിരേ മാര്‍ച്ച് നടത്തി. ബീഡ് ജില്ലയിലെ ധരൂര്‍, അംബ ജോഗൈ, അഷ്തി, പട്ടോഡ, കെജ്, മഞ്ജലെ ഗ്രാമങ്ങള്‍, താലൂക്കുകള്‍ എന്നിവിടങ്ങളിലും അന്നേ ദിവസം വനിതകളുടൊ മാര്‍ച്ചുകള്‍ നടന്നു.


 മാര്‍ച്ചിന്റെ ഭാഗമായി വിവിധ ആവശ്യങ്ങളുന്നയിച്ച് ഇന്ത്യന്‍ രാഷ്ട്രപതിക്ക് കൈമാറാനുള്ള നിവേദനം ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചു. 'ഇന്ത്യയുടെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനോട് സമീപകാല സംഭവങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ വികാരങ്ങളും ആവശ്യങ്ങളും അറിയിക്കാന്‍ ആഗ്രഹിക്കുന്നു. ന്യൂനപക്ഷങ്ങളുടെ വികാരം വ്രണപ്പെട്ടു, രാജ്യത്തിന്റെ മതനിരപേക്ഷത ഭീഷണിയിലാണ്.


 മതനിന്ദാ വിരുദ്ധ നിയമം നടപ്പാക്കണമെന്നും ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെയും കൂട്ടക്കൊലപാതകങ്ങളിലെയും പ്രതികള്‍ക്ക് നല്‍കിയ ഇളവ് പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വിദ്വേഷ പ്രസംഗങ്ങള്‍ തടയാന്‍ നടപടിയെടുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ഇടപെടല്‍ നടത്തണം. മൗലാന കലിം സിദ്ദിഖിയെ ഉടന്‍ മോചിപ്പിക്കണം. മദ്‌റസകളുടെ പുനര്‍നിര്‍മാണവും നടക്കണം. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കും മറ്റ് വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കുമെതിരേ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു. സ്ത്രീകളും വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ളവര്‍ ഏറെയും പങ്കെടുത്ത മാര്‍ച്ചിന് സംരക്ഷണമൊരുക്കാന്‍ നഗരത്തിലെ യുവാക്കള്‍ മനുഷ്യച്ചങ്ങല തീര്‍ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അഭിഭാഷകയായ അസിമ പട്ടേല്‍, കോളമിസ്റ്റ് സിദ്ദിഖി ഹിന കൗസര്‍ എന്നിവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു.

ഗുജറാത്ത് സര്‍ക്കാരിന്റെ നിരാശാജനകമായ തീരുമാനത്തെ അപലപിക്കാനും ബില്‍ക്കിസ് ബാനുവിനൊപ്പം നില്‍ക്കാനും തങ്ങള്‍ ഉണ്ടായിരുന്നുവെന്ന് അഡ്വ.സെയ്ദ് അസിമ മുസ്‌ലിം മിററിനോട് പറഞ്ഞു. നമ്മുടെ പ്രധാനമന്ത്രി സ്ത്രീ സുരക്ഷയില്‍ ഊന്നിപ്പറയുന്നു. എന്നാല്‍, അദ്ദേഹത്തിന്റെ സ്വന്തം സംസ്ഥാനത്ത് ഈ അതിരുകടന്ന തീരുമാനമെടുത്തത് തികച്ചും നിരാശാജനകമാണെന്നും അസിമ കൂട്ടിച്ചേര്‍ത്തു. മാര്‍ച്ചിലുടനീളം പോലിസും ഭരണകൂടവും മികച്ച സുരക്ഷാക്രമീകരണങ്ങളാണ് സ്വീകരിച്ചതെന്ന് ബീഡ് സിറ്റി സാമൂഹിക പ്രവര്‍ത്തകന്‍ ഒമൈര്‍ സലിം പറഞ്ഞു. അഡീഷനല്‍ പോലിസ് സൂപ്രണ്ട് സുനില്‍ ലഞ്‌ജേവര്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും നൂറുകണക്കിന് പോലിസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. അംബജോഗായി താലൂക്കില്‍ ഫിക്രെ മില്ലത്ത്, തഹഫൂസ് ദസ്തൂര്‍ ഹിന്ദ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ 1000 സ്ത്രീകളാണ് പങ്കെടുത്തത്.

സദര്‍ ബസാറില്‍ നിന്ന് ഡെപ്യൂട്ടി കലക്ടര്‍ ഓഫിസിലേക്ക് ആരംഭിച്ച മാര്‍ച്ചില്‍ കലക്ടര്‍ക്ക് മെമ്മോറാണ്ടം സമര്‍പ്പിച്ചതായി സാമൂഹിക പ്രവര്‍ത്തകന്‍ മുജീബ് ഖാസി അറിയിച്ചു. 2002ലെ ബില്‍ക്കിസ് ബാനു കൂട്ടബലാല്‍സംഗക്കേസിലെ 11 പ്രതികളെ മോചിപ്പിക്കാനുള്ള ഉത്തരവ് ആഗസ്ത് 15നാണ് ഗുജറാത്ത് സര്‍ക്കാര്‍ പാസാക്കിയത്. ഇതിനുശേഷം സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ചേര്‍ന്ന് മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ പല സ്ഥലങ്ങളിലും പ്രതിഷേധ മാര്‍ച്ചും ഒപ്പ് കാംപയിനും നടത്തി.

Tags:    

Similar News