രാഹുലിനെ പപ്പുവെന്നു വിശേഷിപ്പിച്ചു ദേശാഭിമാനി; ചീഫ് എഡിറ്റര്‍ പി രാജീവ് മാപ്പ് പറയണമെന്ന് ബല്‍റാം

Update: 2019-04-01 08:19 GMT

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ പപ്പുവെന്നു വിഷേശിപ്പിച്ച സിപിഎം മുഖപത്രം ദേശാഭിമാനിക്കെതിരേ വിടി ബല്‍റാം അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസ് തകര്‍ച്ച പൂര്‍ണമാക്കാന്‍ പപ്പു സ്‌ട്രൈക്ക് എന്ന തലക്കെട്ടിലാണ് ഇന്നത്തെ ദേശാഭിമാനി മുഖപ്രസംഗമെഴുതിയിരിക്കുന്നത്. ഇതിനെതിരേയാണ് പ്രതിഷേധം ശക്തമാവുന്നത്. ഒരു മുഖ്യധാരാ ദിനപത്രം ഇങ്ങനെയൊക്കെ മുഖപ്രസംഗമെഴുതുന്നത് മലയാള മാധ്യമ ലോകത്തിന് തന്നെ അപമാനമാണെന്നായിരുന്നു വിടി ബല്‍റാമിന്റെ പ്രതികരണം. വിഷയത്തില്‍ ദേശാഭിമാനി ചീഫ് എഡിറ്ററും എറണാകുളത്തെ സിപിഎം സ്ഥാനാര്‍ഥിയുമായ പി രാജീവ് മാപ്പു പറയാന്‍ തയ്യാറാവണമെന്നും ബല്‍റാം ആവശ്യപ്പെടുന്നു. ബല്‍റാമിന്റെ ഫേസ്ബുക്ക പോസ്റ്റിന്റെ പൂര്‍ണ രൂപം:

സിപിഎമ്മിന്റെ നേതാക്കന്മാരൊക്കെ 'മഹാന്മാ'രാണ്. അവരെ ബാക്കി എല്ലാവരും ബഹുമാനിച്ചോളണം. എന്നാല്‍ സിപിഎമ്മിന്റ മുഖപത്രത്തിന് ഇങ്ങനെയൊക്കെയുള്ള ഭാഷയില്‍ എഡിറ്റോറിയല്‍ എഴുതാം.

സോഷ്യല്‍ മീഡിയയില്‍ പല രാഷ്ട്രീയ നേതാക്കന്മാര്‍ക്കും എതിരാളികള്‍ പരിഹാസപൂര്‍വ്വം സൃഷ്ടിച്ച ഇരട്ടപ്പേരുകളുണ്ട്. ഫേസ്ബുക്ക് യുദ്ധങ്ങളിലൊക്കെ അത് ചിലപ്പോള്‍ കടന്നുവരാറുമുണ്ട്. അതിന്റെ പേരില്‍ നിലവാര പരിശോധനകളും നടത്തപ്പെടാറുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഖജനാവിലെ കോടിക്കണക്കിന് രൂപ പരസ്യക്കൂലി ഇനത്തില്‍ കൈപ്പറ്റിയും സര്‍ക്കാര്‍ നല്‍കുന്ന ക്ഷേമപെന്‍ഷനുകള്‍ക്കൊപ്പം നിര്‍ബ്ബന്ധപൂര്‍വ്വം സാധാരണക്കാര്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചും നിലനിന്നുപോരുന്ന ഒരു മുഖ്യധാരാ ദിനപത്രം അതിന്റെ എഡിറ്റോറിയലില്‍ ഇങ്ങനെയൊക്കെ എഴുതുമ്പോള്‍ അത് മലയാള മാധ്യമ ലോകത്തിന് തന്നെ അപമാനമാണ്.

എറണാകുളത്തെ സിപിഎം സ്ഥാനാര്‍ത്ഥി കൂടിയായ പി.രാജീവാണ് ഈ മുഖപ്രസംഗമെഴുതിയ ദേശാഭിമാനിയുടെ ചീഫ് എഡിറ്റര്‍ എന്നത് പത്രത്തോടൊപ്പം അദ്ദേഹത്തിന്റേയും കൂടി നിലവാരത്തേയാണ് വെളിപ്പെടുത്തുന്നത്. അല്‍പ്പമെങ്കിലും മാന്യതയുണ്ടെങ്കില്‍ ഇക്കാര്യത്തില്‍ മാപ്പ് പറയാന്‍ പി രാജീവ് തയ്യാറാവണം. 

Tags:    

Similar News