റോയി മരിച്ചത് സയനൈഡ് ഉള്ളില്‍ച്ചെന്ന്; കൂടത്തായിയിലെ മരണ പരമ്പരയുടെ ചുരുളഴിയുന്നു

മരിച്ചവരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ പരിശോധനക്ക് നല്‍കിക്കഴിഞ്ഞു. ഫലം ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ പരിശോധനാഫലം ലഭിച്ചശേഷമേ പുറത്ത് വിടാനാവൂ എന്നും എസ്പി അറിയിച്ചു.

Update: 2019-10-04 09:41 GMT

കോഴിക്കോട്: കൂടത്തായിയില്‍ ബന്ധുക്കളായ ആറുപേര്‍ സമാനരീതിയില്‍ മരിച്ച സംഭവത്തിലെ ദുരൂഹത നീങ്ങുന്നു. മരണ പരമ്പര ആസൂത്രിതകൊലപാതകമെന്ന് സൂചന നല്‍കി എസ്പി കെ ജി സൈമണ്‍. ഒരാളുടെ മരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന് കണ്ടെത്തിയതോടെയാണ് മരണ പരമ്പര കൊലപാതകമാണെന്ന സംശയം ഉയര്‍ന്നത്. ഭക്ഷണം കഴിച്ചതിന് ശേഷമാണ് എല്ലാവരുടേയും മരണം സംഭവിച്ചത് എന്നതും സംശയത്തിനിടയാക്കിയിരുന്നു.

മരിച്ചവരുടെ മൃതദേഹ അവശിഷ്ടങ്ങള്‍ പരിശോധനക്ക് നല്‍കിക്കഴിഞ്ഞു. ഫലം ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ പരിശോധനാഫലം ലഭിച്ചശേഷമേ പുറത്ത് വിടാനാവൂ എന്നും എസ്പി അറിയിച്ചു.

കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യ അന്നമ്മ, മകന്‍ റോയ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ഇവരുടെ ബന്ധു സിസിലി, സിസിലിയുടെ പത്തുമാസം പ്രായമുള്ള മകള്‍ എന്നിവരാണ് ദുരൂഹവും സമാനവുമായ സാഹചര്യത്തില്‍ മരിച്ചത്. 2002 ലായിരുന്നു ആദ്യ മരണം. ടോം തോമസിന്റെ ഭാര്യ അന്നമ്മ ആട്ടിന്‍സൂപ്പ് കഴിച്ച ഉടന്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ആറു വര്‍ഷത്തിനുശേഷം ടോം തോമസ് ഭക്ഷണം കഴിച്ച ഉടന്‍ ഛര്‍ദ്ദിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.

2011ല്‍ ടോം തോമസിന്റെ മകന്‍ റോയിയും തൊട്ടുപിന്നാലെ അന്നമ്മയുടെ സഹോദരന്‍ മാത്യുവും മരിച്ചു. റോയിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍, കഴിച്ച ഭക്ഷണത്തില്‍ സയനൈഡിന്റെ അംശമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ആത്മഹത്യയാണെന്ന നിഗമനത്തില്‍ ബന്ധുക്കള്‍ ഈ വിവരം മറച്ചുവെക്കുകയായിരുന്നു.

ഒരുവര്‍ഷത്തിനുശേഷം മാസങ്ങളുടെ വ്യത്യാസത്തില്‍ ടോമിന്റെ സഹോദര പുത്രന്റെ ഭാര്യയായ സിസിലിയും മകള്‍ അല്‍ഫോന്‍സയും മരിച്ചു. ഭക്ഷണം കഴിച്ചതിന് ശേഷം പെട്ടന്ന് കുഴഞ്ഞുവീണുള്ള മരണമായിരുന്നു എല്ലാം. സമാനസ്വഭാവമുള്ള മരണത്തില്‍ സംശയം തോന്നിയ ടോമിന്റെ മകന്‍ റോജോ നല്‍കിയ പരാതിയില്‍ െ്രെകംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് പള്ളിസെമിത്തേരിയിലെ കല്ലറകള്‍ തുറന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചത്.

ശക്തമായ പോലിസ് കാവലിലാവും കല്ലറ തുറന്നുള്ള പരിശോധന. മരണപ്പെട്ട നാല് പേരുടെ മൃതദേഹങ്ങള്‍ അടക്കിയത് കൂടത്തായി ലൂര്‍ദ്ദ് മാത പള്ളി സെമിത്തേരിയിലും രണ്ട് പേരുടേത് കോടഞ്ചേരി പള്ളിസെമിത്തേരിയിലുമാണ്. ഇതില്‍ കൂടത്തായി പള്ളിയിലെ കല്ലറയാണ് വെള്ളിയാഴ്ച തുറന്ന് പരിശോധന നടത്തിയത്.

Tags: