പൗരത്വം, പശുക്കടത്ത്, ഹലാല്‍ ഫുഡ്, ലൗ ജിഹാദ്: മുസ് ലിംകള്‍ക്കെതിരേ രാജ്യത്ത് ഹിന്ദുത്വ ആക്രമണം വ്യാപകമാകുന്നു
ന്യൂഡല്‍ഹി: പൗരത്വം, പശുക്കടത്ത്, ഹലാല്‍ ഫുഡ്, ലൗ ജിഹാദ് ഉള്‍പ്പടെ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ മുസ് ലിംകള്‍ക്കെതിരേ ആക്രമണം വ്യാപകമാകുന്നു. ന്യൂഡല്‍ഹി, ഉത്തര്‍പ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഹിന്ദുത്വ ആക്രമണങ്ങളുടെ വീഡിയോ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പൗരത്വം ചോദിച്ചുള്ള ക്രൂരമായ മര്‍ദനങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിട്ടും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ആധാര്‍ കാര്‍ഡ് ചോദിച്ച് മുസ് ലിംകളെ വലിയ ദണ്ഡ് കൊണ്ടും മറ്റു ആയുധങ്ങള്‍ ഉപയോഗിച്ചും മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ലൗ ജിഹാദ്, പശുക്കടത്ത്, ഹലാല്‍ ഫുഡ് ഉള്‍പ്പടെ വിവിധ കാരണങ്ങളുണ്ടാക്കി മുസ് ലിംകളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതിന്റെ വീഡിയോകളും പുറത്തു വന്നു. ഉത്തരാഖണ്ഡില്‍ മുസ് ലിം വയോധികന്റെ ടെക്‌സ്‌റ്റൈല്‍ കടയുടെ 'ബാബ' എന്ന പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടും ബജ്‌റംഗ്ദള്‍ ആക്രമണം അരങ്ങേറി.
ഇതിന് സമാനമായി ഉത്തര്‍പ്രദേശില്‍ നിന്നും പുതിയ സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്തു. കടയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ആക്രമണമാണ് കഴിഞ്ഞ ദിവസം യുപിയിലും റിപ്പോര്‍ട്ട് ചെയ്തത്. മുസ് ലിം വയോധികന്റെ കടയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബജ്‌റംഗ്ദള്‍ ആക്രണം. യുപിയിലെ റുഹേരി ബൈപാസില്‍ ഹര്‍ത്താസ് ഗേറ്റിന് സമീപം ഹിന്ദുത്വ ആക്രമണം അരങ്ങേറിയത്. ചായക്കടയുടെ 'ബാബ ഷംഷെര്‍' എന്ന പേര് മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു ബജ്‌റംഗ്ദള്‍ സംഘത്തിന്റെ ആക്രമണം. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് യുപി പോലിസ് സ്ഥലത്തെത്തിയെങ്കിലും അവരെ സാക്ഷിയാക്കി ഹിന്ദുത്വര്‍ കടയുടെ ബോര്‍ഡ് വലിച്ചു കീറുന്നതും വീഡിയോയില്‍ കാണാം. ഹിന്ദുത്വ അതിക്രമത്തിന്റെ വീഡിയ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.
ദിവസങ്ങള്‍ക്ക് മുമ്പ് സമാനമായ സംഭവം ഉത്തരാഖണ്ഡിലും റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുസ് ലിം വയോധികന്റെ ടെക്‌സ്‌റ്റൈല്‍ ഷോപ്പിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബജ്‌റംഗ്ദള്‍ ആക്രണം. ഹിന്ദുത്വ ആക്രമണത്തില്‍ നിന്ന് ദീപക് കുമാര്‍ എന്ന പ്രദേശവാസി മുസ് ലിം വയോധികനെ രക്ഷിച്ചതോടെ സംഭവം വാര്‍ത്തകളില്‍ ഇടം പിടിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉത്തര്‍പ്രദേശ്, ഒഡീഷ, ഉത്തരാഖണ്ഡ് ഉള്‍പ്പടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ് ലിംകള്‍ക്കെതിരായ ആക്രമണം വ്യാപിച്ചിരിക്കുകയാണ്. 'ബംഗ്ലാദേശി' എന്ന് ആരോപിച്ചുള്ള ആക്രമണങ്ങളുടെ ഒരു പരമ്പര തന്നെ അരങ്ങേറി. മുസ് ലിം കച്ചവടക്കാരെയും യാത്രക്കാരെയും യാതൊരു പ്രകോപനവുമില്ലാതെ അക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഹിന്ദുത്വര്‍ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. മുസ് ലിം ആയതിന്റെ ഒരു മൗലവിയെ ട്രെയിനില്‍ ആക്രമിക്കുന്നതിന്റെ വീഡിയോയും കഴിഞ്ഞ ദിവസം എക്‌സില്‍ പങ്കുവച്ചു. പൗരത്വം തെളിയിക്കാന്‍ ആധാര്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടുള്ള ആക്രമണം ഒഡീഷയിലും മഹാരാഷ്ട്രയിലും അരങ്ങേറി. തൊട്ടടുത്ത ദിവസം തന്നെ കേരളത്തിലും സമാനമായ ആക്രമണം നടന്നതും വാര്‍ത്തയായി. ബംഗ്ലാദേശിയെന്ന് ആരോപിച്ച് ദലിത് യുവാവിനെ പാലക്കാട് വച്ച് ഒരുകൂട്ടം ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മര്‍ദിച്ച് കൊലപ്പെടുത്തി. പശുക്കടത്ത് ആരോപിച്ച് കാസര്‍ഗോഡ് ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികളെ ഹിന്ദുത്വര്‍ ആക്രമിച്ചിരുന്നു. സംഭവത്തില്‍ നാല് ഹിന്ദുത്വരെ പോലിസ് അറസ്റ്റ് ചെയ്തു.
ഒഡീഷയില്‍ പൗരത്വം പരിശോധിക്കാന്‍ ഹിന്ദുത്വ സംഘം മുസ് ലിം വീടുകളില്‍ പരിശോധന നടത്തുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. മുസ് ലിം വീടുകളില്‍ കയറി ആധാര്‍ കാര്‍ഡ് ഉള്‍പ്പടെ പരിശോധിക്കുന്ന ദൃശ്യങ്ങള്‍ ബജ്‌റംഗ്ദള്‍ പ്രൊഫൈലുകള്‍ തന്നേയാണ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.
ഹലാല്‍ ഫുഡിന്റെ പേരില്‍ കഴിഞ്ഞ ദിവസം ഹിന്ദുത്വ പ്രചാരകനായ യൂട്യൂബര്‍ മുസ് ലിം കച്ചവടക്കാരനെ പരസ്യമായി അപഹസിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തെലങ്കാനയില്‍ ബണ്‍ മസ്‌ക വില്‍പനക്കാരനായ മുസ് ലിം യുവാവിനെയാണ് ഹിന്ദുത്വ യൂട്യൂബര്‍മാര്‍ ചേര്‍ന്ന് അപമാനിച്ചത്. ഒരേ മാതൃകയിലുള്ള ആക്രമണങ്ങള്‍ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ വിവിധ പ്രദേശങ്ങളില്‍ തൊട്ടടുത്ത ദിവസങ്ങളില്‍ അരങ്ങേറിയിട്ടും അതിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് യാതൊരു അന്വേഷണവും നടക്കുന്നില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ് ലിം, ദലിത്, ക്രൈസ്തവ വിഭാഗങ്ങള്‍ക്കെതിരേ വ്യാപക ആക്രമണങ്ങള്‍ അരങ്ങേറിയിട്ടും പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പടെ മൗനം പാലിക്കുന്നതും ആശങ്കാജനകമാണ്.

