കേരളത്തിലെ വോട്ടര്‍പട്ടിക അബദ്ധപഞ്ചാംഗമെന്ന് ചെന്നിത്തല

കൂടുതല്‍ ഇരട്ടവോട്ടുകളുടെ വിവരം പുറത്തുവിട്ടു

Update: 2021-03-24 05:11 GMT

കണ്ണൂര്‍: കേരളത്തിലെ വോട്ടര്‍പട്ടിക അബദ്ധപഞ്ചാംഗമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂര്‍ പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച 'പോര്‍മുഖം-2021' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടര്‍പ്പട്ടിക ക്രമക്കേടില്‍ ഇടത് അനുഭാവമുള്ള ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ട്. കുറ്റക്കാര്‍ക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണം. ജനാധിപത്യപ്രക്രിയയെ തന്നെ അട്ടിമറിക്കുന്ന ആസൂത്രിത നടപടിയുടെ ഭാഗമാണിത്. വ്യാജവോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

    ഒരേ വോട്ടര്‍മാര്‍ക്ക് പല മണ്ഡലത്തില്‍ വോട്ടുള്ളതായി ആരോപിച്ച രമേശ് ചെന്നിത്തല ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടു. ഇവര്‍ക്കെല്ലാം തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ 1,09,693 വോട്ടുകള്‍ ഉണ്ട്. ഇരിക്കൂറിലെ 127 വോട്ടര്‍മാര്‍ക്ക് പയ്യന്നൂരില്‍ വോട്ടുണ്ട്. കല്യാശ്ശേരിയിലെ 91 പേര്‍ക്കും ഇരിക്കൂറില്‍ വോട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    ഇരിക്കൂറിലെ വ്യാജവോട്ടര്‍മാര്‍ 537 ആണ്. ചേര്‍ത്തലയില്‍ പൂഞ്ഞാറിലും അരൂരിലും ഉള്ളവര്‍ക്ക് വോട്ടുണ്ട്. ഇത്തരത്തില്‍ ആകെ 1205 വ്യാജ വോട്ടാണുള്ളത്. വ്യാജമായി കോണ്‍ഗ്രസുകാര്‍ വോട്ട് ചേര്‍ത്താലും കമ്മ്യൂണിസ്റ്റുകാര്‍ ചേര്‍ത്താലും നടപടിയെടുക്കണം. കള്ളവോട്ടര്‍മാരെ ചേര്‍ത്തതു സിപിഎമ്മുകാരാണെന്നും ചെന്നിത്തല പറഞ്ഞു.

    സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ കട സ്പീക്കര്‍ ഉദ്ഘാടനം ചെയ്തതും നിയമസഭയില്‍ അതിരുവിട്ട അഴിമതി നടത്തിയതും എന്തിനാണെന്ന് മനസ്സിലായെന്നും രാജിവെച്ച് അന്വേഷണം നേരിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കണ്ണൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി സതീശന്‍ പാച്ചേനി, പ്രസ് ക്ലബ്ബ് സെക്രട്ടറി എ കെ ഹാരിസ്, പ്രസിഡന്റ് പ്രശാന്ത് പുത്തലത്ത്, ടി കെ എ ഖാദര്‍ സംബന്ധിച്ചു.

Chennithala says voter list in Kerala is a false

Tags:    

Similar News