പൗരത്വ ഭേദഗതി നിയമം; വിദ്യാർഥി മാർച്ചിനെ ചോരയിൽ മുക്കി പോലിസ്
വിദ്യാർഥി മാർച്ച് യൂനിവേഴ്‌സിറ്റിക്ക് പുറത്തേക്ക് കടക്കുന്നതിന് മുമ്പ് തന്നെ പോലിസ് തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. രണ്ട് മണിക്കൂറിലധികമായി സംഘർഷം അയവില്ലാതെ തുടരുകയാണ്.
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ജാമിയ മില്ലിയ വിദ്യാർഥി മാർച്ചിന് നേരെ പോലിസ് നരനായാട്ട്. ജാമിയ മില്ലിയ സർവകലാശാലയിലെ വിദ്യാർഥികൾ വെള്ളിയാഴ്ച ന്യൂഡൽഹിയിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെയാണ് അതിക്രമം. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലിസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു.
Delhi: Students of Jamia Millia Islamia University stage protest against #CitizenshipAmendmentAct. pic.twitter.com/hONNY2A2Pb
— ANI (@ANI) December 13, 2019
പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടന്ന പ്രതിഷേധ മാർച്ച് തടസ്സപ്പെടുത്തിയ പോലിസുമായി വിദ്യാർഥികൾ ഏറ്റുമുട്ടി. യൂനിവേഴ്‌സിറ്റി കാംപസിൽ നിന്ന് പാർലമെന്റ് മന്ദിരത്തിലേക്കാണ് പ്രതിഷേധക്കാർ മാർച്ച് നടത്താൻ തീരുമാനിച്ചത്. എന്നാൽ വിദ്യാർഥി മാർച്ച് യൂനിവേഴ്‌സിറ്റിക്ക് പുറത്തേക്ക് കടക്കുന്നതിന് മുമ്പ് തന്നെ പോലിസ് തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. രണ്ട് മണിക്കൂറിലധികമായി സംഘർഷം അയവില്ലാതെ തുടരുകയാണ്.
അതേസമയം പ്രതിഷേധം നടത്തിയ വിദ്യാര്‍ഥികളെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇരുപതോളം വിദ്യാർഥികളെയാണ് പോലിസ് കരുതൽ തടങ്കലിലാക്കിയത്. പോലിസ് കാംപസിനകത്തേക്ക് കണ്ണീര്‍വാതകം പ്രയോഗിച്ചു. പോലീസ് ലാത്തി ചാര്‍ജില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ പോലിസ് കാംപസിനകത്തേക്ക് കടന്നിരിക്കുകയാണ്. പക്ഷേ വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തില്‍ തന്നെയാണ്.