കര്‍ണാടകയില്‍ വിശ്വാസ വോട്ട് നേടി യെദിയൂരപ്പ -സ്ഥിരതയുണ്ടാകില്ലെന്ന് കോണ്‍ഗ്രസ്സ്

17 വിമത എംഎല്‍എമാര്‍ അയോഗ്യരാക്കപ്പെട്ട സാഹചര്യത്തില്‍ ഈ നിയമസഭാ മണ്ഡലങ്ങളിലെല്ലാം ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. ഇത് ബിജെപിയെയും കോണ്‍ഗ്രസിനെയും പ്രതിസന്ധിയിലാക്കും. 17 മണ്ഡലങ്ങളില്‍ ഒന്‍പത് സീറ്റിലെങ്കിലും ജയിച്ചാലേ യെദിയൂരപ്പയ്ക്ക് മുഖ്യമന്ത്രിയായി തുടരാന്‍ സാധിക്കൂ.

Update: 2019-07-29 06:50 GMT

കര്‍ണാടക: കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ട് നേടി ബിഎസ് യെദിയൂരപ്പ. മുഖ്യമന്ത്രി അവതരിപ്പിച്ച വിശ്വാസ പ്രമേയം ശബ്ദവോട്ടോടെയാണ് നിയമസഭ പാസാക്കിയത്. പതിനേഴ് വിമത എംഎല്‍എമാര്‍ അയോഗ്യരായതോടെ കേവല ഭൂരിപക്ഷത്തില്‍ എത്താന്‍ ബിജെപിക്ക് എളുപ്പമായി. കേവലഭൂരിപക്ഷത്തിന് വേണ്ട 105 അംഗങ്ങളുടെ പിന്തുണ ബിജെപി ഉറപ്പാക്കിയതിന് പുറമെ സ്വതന്ത്രന്‍ എച്ച് നാഗേഷും യെദിയൂരപ്പയെ പിന്തുണച്ചു.

ഒരാഴ്ച്ചക്കിടെ രണ്ടാമത്തെ വിശ്വാസ വോട്ടെടുപ്പിനാണ് കര്‍ണാടക നിയമസഭ സാക്ഷ്യം വഹിക്കുന്നത്. ഒറ്റവരി പ്രമേയമാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. ചര്‍ച്ച വേണ്ടെന്ന നിലപാട് ഐക്യകണ്‌ഠേനയാണ് നിയമസഭ അംഗീകരിച്ചത്. ഉപതെരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങളില്‍ ഇനി തീരുമാനം ഉണ്ടാകേണ്ടതുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ ജയിക്കുന്ന സീറ്റുകളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും ബിജെപി സര്‍ക്കാരിന്റെ ഭാവി എന്നതും ശ്രദ്ധേയമാണ്.

99 അംഗങ്ങളുടെ പിന്തുണയാണ് കോണ്‍ഗ്രസ്സിനുള്ളത്. സിദ്ധരാമയ്യ തന്നെ പ്രതിപക്ഷ നേതാവായി തുടരും. ഇക്കാര്യത്തില്‍ ജെഡിഎസുമായി ധാരണയിലെത്തിയിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്.

എന്നാല്‍, യെദിയൂരപ്പയുടേത് സ്ഥിരതയുള്ള സര്‍ക്കാര്‍ ആയിരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ നിയമസഭയില്‍ പറഞ്ഞു. ജനവിധിയിലൂടെയല്ല യെദിയൂരപ്പ മുഖ്യമന്ത്രിയായിരിക്കുന്നത്. യെദിയൂരപ്പയ്ക്ക് ഭൂരിപക്ഷമില്ല. 2008 ലും 2018 ലും ഇപ്പോഴും ജനങ്ങളുടെ ഭൂരിപക്ഷ പിന്തുണയില്ലാതെയാണ് യെദിയൂരപ്പ മുഖ്യമന്ത്രിയായതെന്നും സിദ്ധരാമയ്യ തുറന്നടിച്ചു. ഈ സര്‍ക്കാര്‍ നിലനില്‍ക്കുമെന്ന കാര്യത്തില്‍ യാതൊരും ഉറപ്പുമില്ല. യെദിയൂരപ്പ വിമതര്‍ക്കൊപ്പമാണ്. അവര്‍ക്കൊപ്പം നിന്ന് ഒരു സ്ഥിരതയുള്ള സര്‍ക്കാരിന് രൂപംനല്‍കാന്‍ സാധിക്കുമോ? അത് ഒരിക്കലും സാധിക്കില്ലെന്നും അതിനാല്‍ ഈ വിശ്വാസ പ്രമേയത്തെ ശക്തമായി എതിര്‍ക്കുന്നു എന്നും സിദ്ധരാമയ്യ പറഞ്ഞു.

17 വിമത എംഎല്‍എമാര്‍ അയോഗ്യരാക്കപ്പെട്ട സാഹചര്യത്തില്‍ ഈ നിയമസഭാ മണ്ഡലങ്ങളിലെല്ലാം ഉപതിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. ഇത് ബിജെപിയെയും കോണ്‍ഗ്രസിനെയും പ്രതിസന്ധിയിലാക്കും. 17 മണ്ഡലങ്ങളില്‍ ഒന്‍പത് സീറ്റിലെങ്കിലും ജയിച്ചാലേ യെദിയൂരപ്പയ്ക്ക് മുഖ്യമന്ത്രിയായി തുടരാന്‍ സാധിക്കൂ. അതേസമയം, 17 സീറ്റുകളില്‍ ശക്തമായ പോരാട്ടം നടത്തി കൂടുതല്‍ സീറ്റുകളില്‍ വിജയിക്കാന്‍ സാധിച്ചാല്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് അത് നേട്ടമാകും.

കഴിഞ്ഞ ദിവസമാണ് സ്പീക്കര്‍ രമേഷ് കുമാര്‍ 17 വിമതരെ അയോഗ്യരാക്കിയത്. ഇവരെ അടുത്ത നിയമസഭാ കാലഘട്ടം വരെ അയോഗ്യരാക്കിയിട്ടുണ്ട്. അതായത് ഈ നിയമസഭയില്‍ ഇനി അയോഗ്യരാക്കപ്പെട്ട എംഎല്‍എമാര്‍ക്ക് അംഗങ്ങളാകാന്‍ സാധിക്കില്ല.

അതിനിടെ വിമത എംഎല്‍എമാര്‍ അയോഗ്യതാ നടപടിക്കെതിരെ നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിച്ചേക്കും. സ്പീക്കര്‍ അയോഗ്യരാക്കിയ 13 വിമത എംഎല്‍എമാരാണ് ഹര്‍ജിയുമായി സുപ്രീംകോടതിയിലെത്തിയിരിക്കുന്നത്. വിമത കോണ്‍ഗ്രസ് എംഎല്‍എമാരായ രമേശ് ജാര്‍ക്കിഹോളി, മഹേഷ് കുമ്ടഹള്ളി, സ്വതന്ത്രനായ ആര്‍ ശങ്കര്‍ എന്നിവര്‍ നേരത്തേ അയോഗ്യത ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

Tags: