പ്രവാചക നിന്ദ ആര്‍എസ്എസിന്റെ വംശവെറി; സംസ്ഥാന വ്യാപകമായി പോപുലര്‍ ഫ്രണ്ട് പ്രക്ഷോഭം നടത്തും

Update: 2022-06-09 07:24 GMT
പ്രവാചക നിന്ദ ആര്‍എസ്എസിന്റെ വംശവെറി;  സംസ്ഥാന വ്യാപകമായി പോപുലര്‍ ഫ്രണ്ട് പ്രക്ഷോഭം നടത്തും

കോഴിക്കോട്: ചാനല്‍ ചര്‍ച്ചക്കിടെ ബിജെപി വക്താവ് നുപൂര്‍ ശര്‍മ്മ പ്രവാചകനെ നിന്ദിച്ചത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ആര്‍എസ്എസിന്റെ വംശവെറിയുടെ ഭാഗമാണെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. പരമത നിന്ദയും മുസ്‌ലിം വിദ്വേഷവും കാലങ്ങളായി സംഘപരിവാര്‍ നടത്തിവരികയാണ്. അതിന്റെ തുടര്‍ച്ചയാണ് നുപൂര്‍ ശര്‍മ്മ നടത്തിയ പ്രവാചക അധിക്ഷേപം.

ലോകവ്യാപകമായി ഇന്ത്യയുടെ സല്‍പ്പേരിനെ കളങ്കപ്പെടുത്താന്‍ വരെ കാരണമാകും വിധം മുസ്‌ലിം വിദ്വേഷവും പ്രവാചക നിന്ദയും അജണ്ടയായി സ്വീകരിച്ചിരിക്കുകയാണ് സംഘപരിവാര്‍. പ്രതിഷേധം കനത്തപ്പോള്‍ ബിജെപിയുടെ വക്താവ് എന്ന പദവിയില്‍ നിന്നും നുപൂര്‍ ശര്‍മ്മയെ നീക്കം ചെയ്‌തെങ്കിലും അവരെ സംരക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കുറ്റവാളിയെ ജയിലില്‍ അടക്കുന്നതിന് പകരം അവര്‍ക്ക് പോലിസ് സംരക്ഷണം നല്‍കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്തത്.

അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളെ തണുപ്പിക്കാനുള്ള നാടകം മാത്രമാണ് ബിജെപിയുടെ നടപടി എന്ന് വ്യക്തമാവുകയാണ്. അതേസമയം ബിജെപി നേതാക്കള്‍ പ്രവാചക നിന്ദയെ തള്ളിപ്പറയാന്‍ തയ്യാറായിട്ടുമില്ല. നുപൂര്‍ ശര്‍മ്മയുടേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ആര്‍എസ്എസ് ഉയര്‍ത്തുന്ന മുസ്‌ലിം വിരുദ്ധ വംശവെറിയുടെ ഭാഗമാണെന്നും ഇത് വ്യക്തമാക്കുന്നു.

ഈ സാഹചര്യത്തില്‍ പ്രവാചനിന്ദ നടത്തിയ വംശവെറിയന്മാരായ ആര്‍എസ്എസുകാരെ തുറുങ്കിലടക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി വെള്ളി, ശനി ദിവസങ്ങളില്‍ പ്രതിഷേധം നടത്താന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍, വൈസ് പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ്, സെക്രട്ടറിമാരായ എസ് നിസാര്‍, സി എ റഊഫ് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

Tags:    

Similar News