ഡല്‍ഹി നിസാമുദ്ധീന്‍ സംഭവം: ഏക സിവില്‍ കോഡ്, എന്‍ആര്‍സി അജണ്ടകള്‍ നടപ്പാക്കാന്‍ ബിജെപി ഉപയോഗിച്ചേക്കാമെന്ന് നിരീക്ഷകര്‍

നിസാമുദ്ധീനിലെ തബ്‌ലീഗ് ആസ്ഥാനത്ത് നടന്ന സംഗമത്തെ അതിന്റെ ഏറ്റവും വികൃതമായി പൈശാചിക വല്‍ക്കരിക്കുന്നതില്‍ കേന്ദ്ര ഭരണകൂടവും ഒരു വിഭാഗം മാധ്യമങ്ങളും നടത്തിയ ശ്രമങ്ങള്‍ ഏറെക്കുറെ വിജയിച്ചിട്ടുണ്ടെന്നാണ് അടുത്തിടെ നടന്ന പല സംഭവങ്ങളും തെളിയിക്കുന്നത്.

Update: 2020-04-09 05:56 GMT

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധിതരുടെ എണ്ണം വരുംദിവസങ്ങളില്‍ ഉയരുമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഈ പശ്ചാത്തലത്തില്‍ ചില സുപ്രധാന രാഷ്ട്രീയ സംഭവവികാസങ്ങള്‍ സമീപ ഭാവിയില്‍ സംഭവിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

നിസാമുദ്ധീനിലെ തബ്‌ലീഗ് ആസ്ഥാനത്ത് നടന്ന സംഗമത്തെ അതിന്റെ ഏറ്റവും വികൃതമായി പൈശാചിക വല്‍ക്കരിക്കുന്നതില്‍ കേന്ദ്ര ഭരണകൂടവും ഒരു വിഭാഗം മാധ്യമങ്ങളും നടത്തിയ ശ്രമങ്ങള്‍ ഏറെക്കുറെ വിജയിച്ചിട്ടുണ്ടെന്നാണ് അടുത്തിടെ നടന്ന പല സംഭവങ്ങളും തെളിയിക്കുന്നത്. നിസാമുദ്ദീന്‍ 'മാരകമായ കൊറോണ വൈറസിന്റെ ഹോട്ട്സ്‌പോട്ട്' എന്നു ഇതിനകം നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു. ഇതിനിടെ, കൊവിഡ് 19നെതിരായ ഇന്ത്യയുടെ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുന്നവരെ വിമര്‍ശിച്ച് ബിജെപി പ്രസിഡന്റ് ജെ പി നദ്ദ മുന്നോട്ട് വന്നിരുന്നു. ഏതെങ്കിലും വ്യക്തികളേയോ സംഘടനകളേയോ പേരെടുത്ത് കുറ്റപ്പെടുത്തിയിട്ടില്ലെങ്കിലും അദ്ദേഹം ഉദ്ദേശിച്ചത് ആരെയെന്ന് വ്യക്തമായിരുന്നു.

മര്‍കസില്‍ നിന്നുള്ള രോഗികള്‍ ആശുപത്രികളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി ഡല്‍ഹി സര്‍ക്കാര്‍ പോലിസ് കമ്മീഷണര്‍ക്ക് അയച്ച കത്ത് ഉദ്ധരിച്ച് ആര്‍എസ്എസിന്റെ നേതൃത്വം ആരോപിച്ചിരുന്നു. മര്‍ക്കസില്‍നിന്നുള്ളവരെ പാര്‍പ്പിച്ച ആശുപത്രികളിലും ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും കൂടുതല്‍ പോലിസുകാരെ വിന്യസിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തബല്ഗ് പ്രവര്‍ത്തകരില്‍നിന്നു അത്തരത്തിലൊരു മോശം പെരുമാറ്റവും ഉണ്ടായിട്ടില്ലെന്ന് അവരെ ചികില്‍സിച്ച വനിതാ ഡോക്ടര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു.

മര്‍ക്കസ് വിഷയം സിഎഎ, എന്‍പിആര്‍ എന്നിവയ്ക്ക് ശേഷം എന്‍ആര്‍സി, ജനസംഖ്യാ നിയന്ത്രണ നിയമം, ഏകീകൃത സിവില്‍ കോഡ് തുടങ്ങിയ കാവി അജണ്ട ശക്തിപ്പെടുത്തുന്നതിന് ഉപയോഗിച്ചേക്കാമെന്നാണ് പ്രമുഖ നിരീക്ഷകരുടെ വിലയിരുത്തല്‍.

കൊറോണ പ്രതിസന്ധി എങ്ങിനെ കൈകാര്യം ചെയ്യും, ഇന്ത്യ ഇതിനെ എങ്ങിനെ മറികടക്കും എന്നിവയെ ആശ്രയിച്ചായിരിക്കും ഭരണകക്ഷിയായ ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും റേറ്റിങ്ങും ജനപ്രീതിയും നിശ്ചയിക്കപ്പെടുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം വീടണയാന്‍ രാജ്യതലസ്ഥാനത്തെ ദേശീയപാതകളിലേക്ക് കൂട്ടമായി ഒഴുകിയത് ഭരണകൂടത്തിന് കനത്ത തിരിച്ചടി സൃഷ്ടിക്കുകയും പ്രതിപക്ഷം സര്‍ക്കാരിനെതിരേ ആയുധമാക്കുകയും ചെയ്തിരുന്നു.

എന്നാല്‍, നിസാമുദ്ദീനിലെ തബ്ലീഗി ജമാഅത്ത് സംഗമം ഇതിനെ മറികടക്കാനും തിരിച്ചുവരാനും ബിജെപിക്ക് മികച്ച അവസരമാണ് തുറന്ന് നല്‍കിയിട്ടുള്ളത്. മാത്രമല്ല, സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കു ശേഷം പിന്നാക്കം പോവേണ്ടിവന്ന എന്‍ആര്‍സി, ഏക സിവില്‍ കോഡ് മുതലായ സുപ്രധാന കാവി അജണ്ടകള്‍ വീണ്ടും പൊടിതട്ടിയെടുക്കാനും ബിജെപിക്ക് ഇതിലൂടെ അവസരം കൈവന്നരിക്കുകയാണ്.

ജമ്മു കശ്മീരില്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവന്നും അയോധ്യയില്‍ രമക്ഷേത്ര നിര്‍മാണത്തിന് അനുതി സംഘടിപ്പിച്ചും സിഎഎ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയും 2019 ല്‍ അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം നരേന്ദ്ര മോദി സര്‍ക്കാരും പുതിയ ആഭ്യന്തരമന്ത്രി അമിത് ഷായും ആസുത്രിതമായി ഹിന്ദുത്വ അജണ്ടകള്‍ നടപ്പാക്കി വരികയാണ്.

കൊവിഡ് 19 ഭരണത്തെയും സമ്പദ്വ്യവസ്ഥയെയും പിറകോട്ടടുപ്പിച്ചിട്ടുണ്ടെങ്കിലും തബ്‌ലീഗ് സംഗമം തങ്ങളുടെ ബാക്കി അജണ്ടകള്‍ പൂര്‍ത്തിയാക്കാന്‍ കാവി പാര്‍ട്ടിക്ക് മികച്ച രാഷ്ട്രീയ അവസരമാണ് ഒരുക്കി നല്‍കിയിട്ടുള്ളത്. തബ്‌ലീഗ് ജമാഅത്തിലൂടെ ഒരു വിഭാഗത്തെ അപരവല്‍ക്കരിച്ച് തങ്ങളുടെ ഒളിയജണ്ടകള്‍ നടപ്പില്‍ വരുത്താനുള്ള ഗൂഢ ശ്രമങ്ങള്‍ക്കാണ് ബിജെപി അണിയറയില്‍ ശ്രമം നടത്തുന്നത്. 

Tags:    

Similar News