പൗരത്വ പട്ടിക ദക്ഷിണേന്ത്യയിലേക്കും; കര്‍ണാടകത്തില്‍ കണക്കെടുപ്പ് തുടങ്ങി

കേന്ദ്രസര്‍ക്കാരുമായി ആലോചിച്ച ശേഷം ഒരാഴ്ചക്കകം എന്‍ആര്‍സി നടപ്പാക്കുന്നത് സംബന്ധിച്ച സുപ്രധാന തീരുമാനം കൈകെള്ളും.ദക്ഷിണേന്ത്യയില്‍ ആദ്യമായിട്ടാണ് എന്‍ആര്‍സി നടപ്പാക്കാന്‍ പോകുന്നത്.

Update: 2019-10-03 11:45 GMT

ബെംഗളൂരു: രാജ്യ വ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) ദക്ഷിണേന്ത്യയിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ബിജെപി. അസമിന് പിന്നാലെ സംസ്ഥാനത്തും ദേശീയ പൗരത്വ രജിസ്റ്റര്‍ അവതരിപ്പിക്കുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മായി പറഞ്ഞു.

രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പാക്കുന്നത് സംബന്ധിച്ച വലിയ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതിര്‍ത്തിക്കപ്പുറത്ത് നിന്നുള്ള ആളുകള്‍ വന്ന് സ്ഥിരതാമസമാക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കര്‍ണാടക. ഇവിടെ നിരവധി പ്രശ്‌നങ്ങളുണ്ട്. സംസ്ഥാനത്ത് കുടിയേറി താമസിക്കുന്നവരുടെ കണക്കെടുക്കാന്‍ ആരംഭിച്ചതായും ആഭ്യന്തര മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരുമായി ആലോചിച്ച ശേഷം ഒരാഴ്ചക്കകം എന്‍ആര്‍സി നടപ്പാക്കുന്നത് സംബന്ധിച്ച സുപ്രധാന തീരുമാനം കൈകെള്ളും.ദക്ഷിണേന്ത്യയില്‍ ആദ്യമായിട്ടാണ് എന്‍ആര്‍സി നടപ്പാക്കാന്‍ പോകുന്നത്.

കര്‍ണടാകത്തിന് പുറത്ത് നിന്നെത്തിയവരുടെ കണക്കെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ ഇതര സംസ്ഥാനക്കാരെയും വിദേശികളെയുമെല്ലാം ഉള്‍പ്പെടുത്തും. ബന്ധപ്പെട്ട വിഷയത്തില്‍ ആഭ്യന്തര വകുപ്പ് രണ്ട് യോഗങ്ങള്‍ വിളിച്ച് ചേര്‍ത്തതായും ബസവരാജ് ബൊമ്മയ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പൗരത്വം സ്ഥാപിക്കാന്‍ കഴിയാത്തവരെ താമസിക്കാന്‍ പ്രത്യേക ജയില്‍ തയ്യാറാക്കുന്നുണ്ട്. ബെംഗളൂരുവില്‍ ഒരു ജയില്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ജൂലൈയില്‍ ലോക്‌സഭയെ അറിയിച്ചിരുന്നു. മറ്റു ചില സംസ്ഥാനങ്ങളിലും തടവറകള്‍ ഒരുങ്ങുന്നുണ്ട്.

അതേസമയം, സംസ്ഥാനം നേരിടുന്ന പ്രതിസന്ധിയില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ബിജെപി സര്‍ക്കാരിന്റെ ശ്രമമെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. രാജ്യത്ത് അസമില്‍ മാത്രമാണ് എന്‍ആര്‍സി നടപ്പാക്കിയത്. പ്രാഥമിക പട്ടികയില്‍നിന്ന് 40 ലക്ഷം പേര്‍ പുറത്തുപോയിരുന്നു. പിന്നീട് സുപ്രിംകോടതി ഇടപെടലിനെ തുടര്‍ന്ന് പട്ടിക പുതുക്കി. ആഗസ്റ്റ് 31ന് പുതിയ പട്ടിക പുറത്തുവിട്ടപ്പോഴും 19 ലക്ഷം പേര്‍ പുറത്താണ്.


Tags: