പൗരത്വ പ്രക്ഷോഭം: കോലം വരച്ച് പ്രതിഷേധിച്ചവര്‍ക്ക് പാക് ബന്ധമെന്ന് പോലിസ്

കോലം വരച്ച് പ്രതിഷേധിച്ചവരെ പോലിസ് അറസ്റ്റ് ചെയ്ത നടപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഡിഎംകെ നേതാവ് എംകെ സ്റ്റാലിനും കനിമൊഴിയും തങ്ങളുടെ വസതിക്ക് മുന്നില്‍ സിഎഎ വിരുദ്ധ മുദ്രാവാക്യങ്ങളുമായി കോലം വരച്ചു.

Update: 2020-01-02 07:20 GMT

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ചെന്നൈയില്‍ കോലം വരച്ച് പ്രതിഷേധിച്ചവര്‍ക്ക് പാക് ബന്ധമുണ്ടെന്ന ആരോപണവുമായി പോലിസ്. ബസന്ത് നഗറില്‍ കോലം വരച്ച് പ്രതിഷേധിച്ചതിന്റെ പേരില്‍ ഏഴ് പേരേയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ ഒരാള്‍ക്ക് പാക് ബന്ധമുണ്ടെന്ന് ചെന്നൈ പോലിസ് കമ്മീഷണര്‍ എ കെ വിശ്വനാഥന്‍ പറഞ്ഞു.

പോലിസ് കസ്റ്റഡിയിലെടുത്ത ഗായതാരി കന്താദായ് പാകിസ്താനിലെ 'ബൈറ്റ്‌സ് ഫോര്‍ ഓള്‍' സ്ഥാപനത്തിലെ ഗവേഷകയാണെന്ന് അവരുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ ഉണ്ടെന്ന് പോലിസ് കമ്മീഷണര്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലിസ് അറിയിച്ചു. ഗായത്താരിയുടെ ഫേസ്ബുക്കും മറ്റ് സോഷ്യല്‍ മീഡിയ ഇടപെടലുകളും പോലിസ് പരിശോധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നഗരത്തില്‍ നടന്ന പ്രക്ഷോഭങ്ങളുടെ ഭാഗമാണ് കസ്റ്റഡിയിലായ വനിതാ പ്രതിഷേധക്കാരെന്നും പോലിസ് വൃത്തങ്ങള്‍ പറഞ്ഞു. പൗരത്വ നിയമത്തിനെതിരേ മദ്രാസ് യൂനിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥി പ്രക്ഷോഭം നടക്കുമ്പോള്‍ അവിടേയും ഗയതാരി എത്തിയിരുന്നതായും പോലിസ് പറഞ്ഞു.

കോലം വരച്ച് പ്രതിഷേധിച്ചവരെ പോലിസ് അറസ്റ്റ് ചെയ്ത നടപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രതിഷേധക്കാരെ പിന്തുണച്ച ഡിഎംകെ നേതാവ് എംകെ സ്റ്റാലിനും കനിമൊഴിയും തങ്ങളുടെ വസതിക്ക് മുന്നില്‍ സിഎഎ വിരുദ്ധ മുദ്രാവാക്യങ്ങളുമായി കോലം വരച്ചു.

Tags: