കര്‍ശന പരിശോധന, സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍, ഭക്ഷണ വിതരണം; കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തി വാഷിങ്ടണ്‍ പോസ്റ്റ്

കൊറോണ ലോകവ്യാപകമായി പടരുമ്പോഴും കൊവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ കൈകൊണ്ട ശക്തമായ നടപടികളെ റിപോര്‍ട്ടില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

Update: 2020-04-11 06:06 GMT

ന്യൂഡല്‍ഹി: കോവിഡ്-19 വൈറസ് രോഗബാധയ്‌ക്കെതിരെ കേരളസര്‍ക്കാര്‍ കൈക്കൊണ്ട ശക്തമായ നടപടികളെയും കരുത്തുറ്റ തീരുമാനങ്ങളെയും പ്രശംസിച്ച് പ്രമുഖ രാജ്യാന്തര മാധ്യമമായ വാഷിങ്ടണ്‍ പോസ്റ്റ്. കൊറോണ ലോകവ്യാപകമായി പടരുമ്പോഴും കൊവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ കൈകൊണ്ട ശക്തമായ നടപടികളെ റിപോര്‍ട്ടില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.

രോഗവ്യാപനം തടയാനുള്ള നടപടികള്‍, കൊവിഡ് സംശയമുള്ളവരെ ക്വാറന്റീന്‍ ചെയ്യല്‍, റൂട്ട് മാപ്പും സമ്പര്‍ക്ക പട്ടികയും തയ്യാറാക്കല്‍, കര്‍ശനമായ പരിശോധനകള്‍, മികച്ച ചികിത്സ തുടങ്ങിയവ സര്‍ക്കാര്‍ ഉറപ്പുവരുത്തി. സംസ്ഥാനത്തെ ഉയര്‍ന്ന സാക്ഷരത രാജ്യത്തെ മികച്ച പൊതുജനാരോഗ്യ സംവിധാനമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ സഹായിച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കോവിഡ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ, കുടുങ്ങിപ്പോയ അതിഥി തൊഴിലാളികള്‍ക്കായി താമസസൗകര്യം ഒരുക്കിയതും, ഭക്ഷണമില്ലാതെ വലഞ്ഞ പാവങ്ങള്‍ക്കായി സൗജന്യം ഉച്ചഭക്ഷണം നല്‍കിയതുമടക്കം സര്‍ക്കാരിന്റെ കരുതലും ജാഗ്രതയും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ആദ്യസംസ്ഥാനമായിട്ടും കേരളത്തില്‍ ഏപ്രില്‍ ആദ്യവാരമായപ്പോഴേക്കും പുതിയ കേസുകളുടെ എണ്ണം 30 ശതമാനമായി കുറയ്ക്കാനും 34 ശതമാനം പേര്‍ക്ക് രോഗമുക്തി നേടിക്കൊടുക്കാനും സംസ്ഥാനത്തിന്റെ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചെന്ന് വാഷിങ്ടണ്‍ പോസ്റ്റ് വിലയിരുത്തുന്നു. 

Tags: