അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന:ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍; മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി തിങ്കളാഴ്ച

ഗൂഢാലോചനയ്ക്ക് മതിയായ വിവരങ്ങള്‍ വ്യക്തമായി എഫ്‌ഐആര്‍ വെളിപ്പെടുത്തുന്നു.അത് തെളിയിക്കാന്‍ തങ്ങളുടെ പക്കല്‍ ധാരാളം തെളിവുകളുണ്ട്.ലഭിച്ച തെളിവുകളില്‍ ചില ഉദ്യോഗസ്ഥരെ കൊല്ലാന്‍ ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ചും അവരെ കൊല്ലേണ്ട രീതിയെക്കുറിച്ചും വ്യക്തമായ ചര്‍ച്ചകള്‍ നടന്നതായി ഉണ്ട്.ചോദ്യം ചെയ്യലില്‍ പല പ്രധാന സാക്ഷികളും ശബ്ദരേഖയിലുള്ള ശബ്ദം ദിലീപിന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രോസിക്യുഷന്‍ വ്യക്തമാക്കി

Update: 2022-02-04 11:42 GMT

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ചതിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗുഢാലോചന നടത്തിയെന്ന് കേസില്‍ നടന്‍ ദിലീപ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജിയില്‍ തിങ്കാളാഴ്ച വിധി പറയുമെന്ന് ഹൈക്കോടതി.കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന വാദിഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദം കേട്ടതിനു ശേഷമാണ് ഹരജിയില്‍ തിങ്കളാഴ്ച രാവിലെ 10.15 ന് വിധി പറയുമെന്ന് കോടതി വ്യക്തമാക്കിയത്. പ്രോസിക്യൂഷന്‍ നടത്തിയ ആരോപണങ്ങള്‍ക്കെതിരെ തങ്ങള്‍ക്ക് രേഖാമൂലം കൂടുതല്‍ കാര്യങ്ങള്‍ കോടതിയെ അറിയിക്കാനുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ അറിയിച്ചപ്പോള്‍ നാളെ രാവിലെ 9.30ന് മുമ്പായി ഇത് സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.

ഇന്നലെ ദിലീപിന്റെ അഭിഭാഷകന്‍ നിരത്തിയ വാദമുഖങ്ങള്‍ അക്കമിട്ട് എതിര്‍ത്തുകൊണ്ടായിരുന്നു ഇന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്.മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിന് മുമ്പ് കുറ്റം കൂടാതെ കുറ്റത്തിന്റെ സ്വഭാവവും ഗൗരവവും പ്രതിയുടെ പശ്ചാത്തലവും പരിഗണിക്കണമെന്ന് വാദത്തിന്റെ തുടക്കത്തില്‍ തന്നെ പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.

സ്വന്തം സഹപ്രവര്‍ത്തകയായ നടിയെ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ ഗൂഢാലോചന നടത്തി അത് ചിത്രീകരിക്കാന്‍ പോയ ദാരുണമായ കേസില്‍ നിന്നാണ് ഇപ്പോഴത്തെ ഗൂഢാലോചന ഉണ്ടാകുന്നതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.ചിത്രീകരിച്ച ദൃശ്യങ്ങള്‍ ബ്ലാക്ക്‌മെയിലിംഗിന് ഉപയോഗിക്കാനായിരുന്നു ഉദ്ദേശം അത് നിര്‍വ്വഹിക്കുകയും ലക്ഷ്യത്തിലെത്തുകയും ചെയ്തു. എത്ര ദുഷ്ടനാണെന്ന് ഇയാള്‍ എന്നാണ് ഇത് കാണിക്കുന്നതെന്നും പ്രോസിക്യുഷന്‍ വാദിച്ചു.ഈ വ്യക്തി സമര്‍ഥമായി ഗുഢാലോചന നടപ്പിലാക്കുകയും നിയമത്തിന്റെ പിടിയില്‍ നിന്നും സൗകര്യപൂര്‍വ്വം രക്ഷപെടാന്‍ ശ്രമിക്കുകയും ചെയ്യുന്നു.കുറ്റം മാത്രമല്ല കുറ്റത്തിന്റെ ഗൗരവം കൂടി ഇവിടെ പരിഗണിക്കേണ്ടതുണ്ട്.

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന് സംവിധായകന്‍ ബാലചന്ദ്രകുമാറുമായി യാതൊരു ബന്ധവുമില്ല.മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ കൊലപാതക ഗൂഢാലോചന സംബന്ധിച്ച് എഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. കേസ് രജിസ്റ്റര്‍ ചെയ്യാന്‍ എഡിജിപി നിര്‍ദേശം നല്‍കി. ക്രൈംബ്രാഞ്ചിന് സംസ്ഥാനമൊട്ടാകെ അധികാരപരിധിയുണ്ടെന്നും അന്വേഷണം നടത്തുന്നതിന് അറിയിപ്പ് ലഭിച്ച ഏജന്‍സിയാണ് ക്രൈംബ്രാഞ്ചെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.ബാലചന്ദ്രകുമാറുമായി അന്വേഷണ ഉദ്യോഗസ്ഥന് ഒരു ബന്ധവുമില്ല. പരാതി കൊടുക്കുക മാത്രമാണ് ചെയ്തത്. ഗൂഢാലോചന നേരിട്ട് കണ്ട ആളാണ് മൊഴി നല്‍കിയതെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

അതിനാല്‍ ബാലചന്ദ്രകുമാര്‍ വിശ്വസനീയമായ സാക്ഷിയാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു.ബാലചന്ദ്രകുമാറിന്റെ മൊഴികളില്‍ നിന്നും ഇത്തരത്തിലുള്ള ഗൂഢാലോചന നടന്നതായി തെളിയിക്കാന്‍ കഴിയുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ശാപവാക്കാണ് ചൊരിഞ്ഞതെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിക്കാനാവില്ല.വെറുമൊരു ശാപവാക്കല്ല മറിച്ച് അന്വേഷണ ഉദ്യോഗസ്ഥരെ ദ്രോഹിക്കുന്നതിനായി പ്രതികള്‍ക്ക് വ്യക്തമായ പദ്ധതിയുണ്ടായിരുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

തന്റെ ജീവനു തന്നെ ഭീഷണി ഉയര്‍ത്തുന്ന വിഷയമാണിതെന്ന് ബാലചന്ദ്രകുമാര്‍ ഭാര്യയോട് പറഞ്ഞപ്പോള്‍  ഭാര്യ പേടിച്ചുവെന്നും ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ വ്യക്തമാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു.ബാലചന്ദ്രകുമാറിനെ വിശ്വസ്തസാക്ഷിയായി എടുത്താല്‍, അദ്ദേഹത്തിന്റെ മൊഴി മാത്രം മതി പ്രതിയുടെ വീട്ടില്‍ നടത്തിയ ഗൂഢാലോചന വ്യക്തമാകാനെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതില്‍ തെറ്റില്ല, അതിലെ വീഴ്ചകള്‍ കേസിനോ അന്വേഷണത്തിനോ പ്രതിസന്ധി സൃഷ്ടിക്കില്ലെന്നും പ്രോസിക്യുഷന്‍ വ്യക്തമാക്കി.

കേസ് ഇപ്പോഴും അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിലാണ്. ഗൂഢാലോചനയ്ക്ക് മതിയായ വിവരങ്ങള്‍ വ്യക്തമായി എഫ്‌ഐആര്‍ വെളിപ്പെടുത്തുന്നു, അത് തെളിയിക്കാന്‍ തങ്ങളുടെ പക്കല്‍ ധാരാളം തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.ലഭിച്ച തെളിവുകളില്‍ ചില ഉദ്യോഗസ്ഥരെ കൊല്ലാന്‍ ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ചും അവരെ കൊല്ലേണ്ട രീതിയെക്കുറിച്ചും വ്യക്തമായ ചര്‍ച്ചകള്‍ നടന്നതായി ഉണ്ട്.ചോദ്യം ചെയ്യലില്‍ പല പ്രധാന സാക്ഷികളും ശബ്ദരേഖയിലുള്ള ശബ്ദം ദിലീപിന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പ്രോസിക്യുഷന്‍ വ്യക്തമാക്കി.ഒരാളെ കൊല്ലാന്‍ പദ്ധതിയിട്ടാല്‍ അത് കൂട്ടമാണെങ്കില്‍ പോലും കൊല്ലണമെന്ന്  പറയുന്നത് ശബ്ദരേഖയില്‍ വ്യക്തമായി കേള്‍ക്കാം.അതിന്റെ ശബ്ദരേഖ തങ്ങളുടെ പക്കല്‍ ഉണ്ട്.അതുകൊണ്ടു തന്നെ ഗൂഢാലോചന നടന്നതിനു ശേഷവും  വ്യക്തമായ നിര്‍ദ്ദേശമുണ്ടെന്ന് വ്യക്തമായതായും പ്രോസിക്യുഷന്‍ വാദിച്ചു.

ഗൂഢാലോചനയെ പ്രോല്‍സാഹിപ്പിക്കുന്ന നടപടികളും ചര്‍ച്ചകളും നടന്നിട്ടുണ്ടെന്ന് കോടതിക്ക് കാണാന്‍ കഴിയും.മറ്റൊരു ഓഡിയോ ക്ലിപ്പിംഗില്‍ ഈ അന്വേഷണ ഉദ്യോഗസ്ഥരെ ചുട്ടുകൊല്ലാന്‍  പദ്ധതിയിടുന്നതായി കേള്‍ക്കാമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു.നടിയെ ആക്രമിച്ച കേസില്‍ തന്നെ അന്വേഷിച്ച രണ്ട് ഉദ്യോഗസ്ഥര്‍ക്കായി രണ്ട് പ്ലോട്ടുകള്‍ മാറ്റിവെച്ചതായി  പ്രത്യേക ഓഡിയോ ക്ലിപ്പിംഗില്‍ പറയുന്നത് കേള്‍ക്കാം.പ്രതിയുടെ പെരുമാറ്റം അന്വേഷണത്തില്‍ പ്രസക്തവും സാഹചര്യത്തെളിവായും പ്രവര്‍ത്തിക്കുന്നതാണ്. കേസ്‌രജിസ്റ്റര്‍ ചെയ്തതോടെ മിക്കവാറും എല്ലാ ഫോണുകളും പ്രതികള്‍ ഒളിപ്പിച്ചുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

ഈ കോടതിയുടെ മുന്‍ ഉത്തരവില്‍, അന്വേഷണവുമായി സഹകരിക്കാന്‍ പ്രതികളോട് പ്രത്യേകം ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ പ്രതികള്‍ അതിന് തയ്യാറായില്ല. കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ അനുവദിച്ചിരുന്നെങ്കില്‍, കുറ്റം തെളിയിക്കാന്‍ മതിയായ തെളിവുകള്‍ അന്വേഷണ സംഘത്തിന് വീണ്ടെടുക്കാമായിരുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.

ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഫോണുകള്‍ ഹാജരാക്കിയപ്പോള്‍ വൈകുന്നേരം വരെ അണ്‍ലോക്ക് പാറ്റേണുകള്‍ നല്‍കാന്‍ പ്രതികള്‍ വിസമ്മതിച്ചു.ഇതിലുടെ കോടതിയില്‍ നിന്നും ഇളവ് ലഭിക്കാനുളള ആനൂകൂല്യം പ്രതികള്‍ക്ക് നഷ്ടപ്പെട്ടു.ശുദ്ധമായ കൈളോടെയല്ല ഇവര്‍ കോടതിയെ സമീപിച്ചത് അതിനാല്‍ കോടതി പ്രതികള്‍ക്ക് ആനുകൂല്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.കുറ്റകൃത്യത്തിന് പ്രതികള്‍ക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുകള്‍ ഉണ്ട്.നേരത്തെ തന്നെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അനുവദിച്ചിരുന്നുവെങ്കില്‍ ഇപ്പോഴത്തെ സാഹചര്യം ഒഴിവാക്കാന്‍ സാധിക്കുമായിരുന്നുവെന്നും പ്രോസിക്യുഷന്‍ വ്യക്തമാക്കി.

ബാലചന്ദ്രകുമാര്‍ ആരോപിച്ചതുപോലെ പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന് സ്ഥിരീകരിക്കാന്‍ തങ്ങളുടെ പക്കല്‍ ധാരാളം തെളിവുകള്‍ ഉണ്ട്. അന്വേഷണത്തില്‍ ശേഖരിച്ച തെളിവുകള്‍ ഇതിനെ പിന്തുണയ്ക്കുന്നതാണെന്നും പ്രോസിക്യുഷന്‍ വ്യക്തമാക്കി.ഈ സാഹചര്യത്തില്‍ നേരത്തെ പ്രതികള്‍ക്ക് നല്‍കിയ സംരക്ഷണ ഉത്തരവ് റദ്ദാക്കണമെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.കുറ്റം ചെയ്യുന്ന ഒരാള്‍ക്കെതിരെ നിയമാനുസൃതമായി തന്നെ നടപടി സ്വീകരിക്കണം.തന്നെ പിടിക്കാന്‍ നിയത്തിന്റെ കൈകള്‍ പര്യപ്തമല്ലെന്ന് പറയാന്‍ അവന് കഴിയരുതെന്നും പ്രോസിക്യുഷന്‍ വാദിച്ചു.

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിയില്‍ 22 സാക്ഷികളില്‍ 20 പേര്‍ കൂറുമാറി.ഈ കേസ് അട്ടിമിറിക്കാനാണ് പ്രതികള്‍ ശ്രമിക്കുന്നത്.അന്വേഷണത്തെ തടസ്സപെടുത്തി കാലതാമസം വരുത്താനുള്ള ശ്രമമാണ് പ്രതികള്‍ നടത്തുന്നത് അതിന് അവരെ അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല.സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും കഴിവുള്ളവരാണ് പ്രതികള്‍ എന്നത് കോടതി പരിഗണിക്കണം.സമൂഹം തന്നെ വളരെയേറെ ശ്രദ്ധിക്കുന്ന കേസുകൂടിയാണിതെന്ന് വിധി പുറപ്പെടുവിക്കുമ്പോള്‍ കോടതി പരിഗണിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് രണ്ടു മണിക്കൂറോളം നീണ്ടു നിന്ന പ്രോസിക്യുഷന്റെ വാദം അവസാനിച്ചത്.

തുടര്‍ന്ന് പ്രതിഭാഗം മറുപടി ഫയല്‍ ചെയ്യാന്‍ അനുവദിക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു. പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച മൊഴിയില്‍ തെറ്റായ ആരോപണങ്ങള്‍ ഉണ്ടെന്നും ഇതിന്റെ പകര്‍പ്പ് വാദത്തിനിടയില്‍ മാത്രമാണ് ലഭിച്ചതെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു.വ്യാജ ആരോപണങ്ങളാണ് പ്രോസിക്യുഷന്‍ ഉന്നയിച്ചിരിക്കുന്നതെന്നും ഇത്തരത്തില്‍ നുണ പറയാന്‍ ഇവര്‍ക്കെങ്ങനെ സാധിക്കുന്നുവെന്നും പ്രതിഭാഗം ചോദിച്ചു.അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പ്രോസിക്യുഷന്‍ പറയുന്നത് എന്നാല്‍ ദിവസം 11 മണിക്കുര്‍ വീതം മൂന്നു ദിവസം തുടര്‍ച്ചയായി ഇവര്‍ തന്റെ കക്ഷികളെ ചോദ്യം ചെയ്തുവെന്നും പ്രതിഭാഗം വാദിച്ചു.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ദിലീപ് നടത്തിയത് ശാപവാക്കുകള്‍ മാത്രമാണെന്നും ഗൂഢാലോചനയല്ലെന്നമുള്ള വാദത്തില്‍ ഉറച്ചു നിന്നുകൊണ്ട് പ്രോസിക്യൂഷന്റെ വാദത്തെ ഒന്നൊന്നായി പ്രതിഭാഗം എതിര്‍ക്കുകയും വിശദീകരണം നല്‍കുകയും ചെയ്തു.ദിലീപിന് മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന വാദമുഖങ്ങളാണ് പ്രതിഭാഗം വീണ്ടും നിരത്തിയത്.പ്രോസിക്യൂഷന്റെ ആരോപണങ്ങള്‍ക്കതിരെ തങ്ങള്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ കോടതിയില്‍ ഫയല്‍ ചെയ്യാനുണ്ടെന്ന് പ്രതിഭാഗം അഭ്യര്‍ഥിച്ചപ്പോള്‍ നാളെ രാവിലെ 9.30 ന് മുമ്പായി ഇത് രേഖാമൂലം സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.നാളെ കൊണ്ടു കേസിന്റെ വാദം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.തുടര്‍ന്ന്് ഹരജിയില്‍ തിങ്കളാഴ്ച രാവിലെ 10.15 ന് വിധി പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കി.

Tags:    

Similar News