ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ്: ആം ആദ്മി പാര്‍ട്ടിക്ക് മുന്നേറ്റം
ഒടുവിൽ പുറത്തുവരുന്ന വിവരമനുസരിച്ച് ആം ആദ്മി പാര്‍ട്ടി 50 സീറ്റിലും ബിജെപി 20 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്. ഒടുവിൽ പുറത്തുവരുന്ന വിവരമനുസരിച്ച് ആം ആദ്മി പാര്‍ട്ടി 50 സീറ്റിലും ബിജെപി 20 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.
ആം ആദ്‍മി പാര്‍ട്ടിയുടെ തേരോട്ടം തന്നെയാണ് ഫല സൂചനകളില്‍ ദൃശ്യമാവുന്നത്. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപി നില മെച്ചപ്പെടുത്തിയിട്ടുണ്ട്. 10 മണിയോടെ അന്തിമ ഫലം വ്യക്തമാവും. 11 മണിയോടെ വോട്ടെണ്ണല്‍ നടപടികള്‍ പൂര്‍ത്തിയാവുമെന്നാണ് സൂചന. കഴിഞ്ഞ തവണ മൂന്ന് സീറ്റുകളില്‍ മാത്രം വിജയിച്ച ബിജെപി ഇപ്പോള്‍ 19 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.
ആം ആദ്‍മി പാര്‍ട്ടിയും ബിജെപിയും തമ്മില്‍ വോട്ട് വിഹിതത്തില്‍ ആറ് ശതമാനത്തിന്റെ വ്യത്യാസമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‍സൈറ്റ് പറയുന്നു. ഡല്‍ഹി ജനത ഞങ്ങളുടെ ഭരണമാതൃക സ്വീകരിച്ചുവെന്ന് എഎപി നേതാവ് സൗരഭ് ഭരദ്വാജ് മാധ്യമങ്ങളോട് പറഞ്ഞു. വോട്ട് ഭിന്നിക്കാതിരിക്കാൻ തന്ത്രപരമായ നിലപാട് എടുത്തുവെന്ന് ചില കോൺഗ്രസ് നേതാക്കൾ പരസ്യപ്രസ്താവനയുമായി രംഗത്തുവന്നിട്ടുണ്ട്.
21 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് ഡല്‍ഹി പോലിസും അര്‍ധസൈനിക വിഭാഗവും സുരക്ഷയൊരുക്കിയിട്ടുണ്ട്. പൗരത്വനിയമത്തിനെതിരേ പ്രതിഷേധം തുടരുന്ന ശാഹീന്‍ബാഗ്, ജാമിഅ നഗര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. എക്സിറ്റ് പോൾ ഫലത്തിന്‍റെ ആവേശത്തിലാണ് ആം ആദ്മി പാർട്ടി. എന്നാൽ അവസാന മണിക്കൂറുകളിൽ പോളിംഗ് ബൂത്തിലെത്തിയ വോട്ടർമാരിൽ ബിജെപി പ്രതീക്ഷ വയ്ക്കുന്നു.
