ഇറാന്റെ ഭീഷണി യാഥാര്‍ത്ഥ്യമാകുന്നു; ക്രൂഡ് ഓയില്‍ വില 200 ല്‍ എത്താന്‍ സാധ്യതയെന്ന് വിദഗ്ധര്‍, എണ്ണ ഉല്‍പാദനം ഏഴ് ദശലക്ഷം ബാരല്‍ കുറഞ്ഞു
ഇസ്രായേല്‍-യുഎസ് ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ക്രൂഡ് ഓയില്‍ വില 200ല്‍ എത്തിക്കുമെന്ന ഇറാന്റെ ഭീഷണി യാഥാര്‍ത്ഥ്യമാകുന്നു. അമേരിക്കയും ഇസ്രായേലും തങ്ങള്‍ക്കു നേരെ നടത്തുന്ന ആക്രമണം മിഡില്‍ ഈസ്റ്റിലൂടെയുള്ള ഊര്‍ജ്ജ ലഭ്യത താറുമാറാക്കുമെന്നും, ക്രൂഡ് ഓയില്‍ വില ബാരലിന് 200 ഡോളര്‍ വരെ ഉയര്‍ന്നേക്കുമെന്നും ഇറാന്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് ക്രൂഡ് വിപണിയില്‍ കൂടുതല്‍ വിലക്കയറ്റത്തിനുള്ള സാധ്യതകളാണ് തുറന്നിടുന്നത്. എന്നാല്‍, ക്രൂഡ് ഓയില്‍ വില 100 ല്‍ താഴെ നിര്‍ത്താനുള്ള ശ്രമമാണ് ട്രംപ് നടത്തിയത്. ഈ ശ്രമമാണ് ഇറാന്റെ തിരിച്ചടിയോടെ പരാജയപ്പെട്ടിരിക്കുന്നത്.
ഇറാനിലെ 'ഖതം അല്‍-അന്‍ബിയ' സൈനിക കമാന്‍ഡ് ആസ്ഥാനത്തിന്റെ വക്താവായ ഇബ്രാഹിം സോള്‍ഫാഖാരിയാണ്, എണ്ണവില ബാരലിന് 200 ഡോളറാകുന്നതിന് സാക്ഷ്യം വഹിക്കാന്‍ ലോകം തയ്യാറെടുക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയത്. ഇറാന് നേരെ നടന്നുകൊണ്ടിരിക്കുന്ന ബോംബാക്രമണങ്ങള്‍ മിഡില്‍ ഈസ്റ്റ് മേഖലയിലെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ഫെബ്രുവരിയില്‍ മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള എണ്ണയും ഇന്ധനവും കയറ്റുമതി ദിനംപ്രതി 25 മില്യണ്‍ ബാരലിന് മുകളില്‍ ആയിരുന്നു. എന്നാല്‍ മാര്‍ച്ചിന്റെ മധ്യത്തോടെ 10 മില്യണ്‍ ബാരലില്‍ താഴെ എത്തിയിട്ടുണ്ട്.
ഉത്പാദനവും കനത്ത പ്രതിസന്ധിയില്‍
ഇറാഖിന്റെ ഓയില്‍ ഉല്‍പാദനത്തില്‍ ദിനംപ്രതി ഏകദേശം 2.9 മില്യണ്‍ ബാരലാണ് കുറഞ്ഞത്. സൗദി അറേബ്യ 2 മുതല്‍ 2.5 മില്യണ്‍ ബാരല്‍ വരെ കുറവുവന്നു. യുഎഇ 1.5 മില്യണ്‍ ബാരല്‍ കുറവ്, കുവൈറ്റ് 1.3 മില്യണ്‍ ബാരല്‍ കുറവ്. ദിനംപ്രതി ആകെ 7 മില്യണ്‍ ബാരലിലധികം ഉല്‍പാദനം കുറഞ്ഞിരിക്കുകയാണ്.
കാരണം എന്ത്?
യുദ്ധ സാഹചര്യത്തില്‍ കയറ്റുമതി നിലച്ചതോടെ സ്റ്റോറേജുകള്‍ നിറഞ്ഞു കിടക്കുകയാണ്. ഹോര്‍മുസ് വഴിയുള്ള എണ്ണ കയറ്റുമതി ഇറാന്‍ തടഞ്ഞതോടെ ഉല്‍പാദിപ്പിച്ച എണ്ണ ടാങ്കറുകളില്‍ സംഭരിച്ചിരിക്കുകയാണ്. പല എണ്ണ കിണറുകളും താല്‍ക്കാലികമായി അടച്ചിരിക്കുകയാണ്. വീണ്ടും ഉത്പാദനം തുടങ്ങാന്‍ മാസങ്ങള്‍ വേണ്ടിവരും.
ഈ വര്‍ഷം എണ്ണ വിപണിയില്‍ 3.7 മില്യണ്‍ ബാരല്‍ ക്രൂഡ് ഓയില്‍ അധികമാകുമെന്ന് അന്താരാഷ്ട്ര എനര്‍ജി ഏജന്‍സി (International Energy Agency) പ്രവചിച്ചിരുന്നു. സര്‍പ്ലസ് ഇല്ലാതായി. മറിച്ച് 10 മില്യണ്‍ ബാരല്‍ വരെ വിതരണം തടസ്സപ്പെട്ടു. വിതരണ തടസ്സപ്പെടുന്ന സാഹചര്യം തുടര്‍ന്നാല്‍ ക്രൂഡ് ഓയില്‍ വില 200 മുതല്‍ 250 വരേ ഉയരാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. യുദ്ധം വേഗത്തില്‍ അവസാനിച്ചാല്‍ 90 ല്‍ താഴെ വരാനും സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അതിന് വ്യക്തമായ സൂചനകള്‍ ഇല്ല. ക്രൂഡ് ഓയില്‍ വില 200 ല്‍ എത്തിയാല്‍ പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയരും. ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ വില വര്‍ധന വേഗത്തില്‍ പ്രതിഫലിക്കും. ലോക സാമ്പത്തിക വ്യവസ്ഥക്ക് തന്നെ വലിയ ആഘാതം സൃഷ്ടിക്കും.
ഒരു മാസം മുമ്പ് അസംബന്ധമായി തോന്നിയ എണ്ണ വില 200 എന്നത് ഇപ്പോള്‍ സാദ്ധ്യതയായി മാറിയിരിക്കുകയാണ്. എന്നാല്‍ അതിന്റെ ആഘാതം ലോകമെമ്പാടും ഗുരുതരമായതിനാല്‍, അന്താരാഷ്ട്ര തലത്തില്‍ പ്രശ്‌നപരിഹാര ശ്രമങ്ങള്‍ ശക്തമാകാന്‍ സാധ്യതയുണ്ട്.
ഫെബ്രുവരി 28 ന് അമേരിക്കയും ഇസ്രായേലും ആദ്യമായി ഇറാനെ ആക്രമിച്ചതിന് തൊട്ടുപിന്നാലെ എണ്ണവില ബാരലിന് 100 ഡോളറില്‍ കൂടുതല്‍ ഉയരാന്‍ ഇടയാക്കുമെന്ന് വിശകലന വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. സംഘര്‍ഷത്തിന് മൂന്ന് ആഴ്ച പിന്നിടും മുമ്പ് വില 150 ഡോളറോ 200 ഡോളറോ കവിയാനുള്ള സാധ്യത വിപണി നിരീക്ഷകര്‍ ഗൗരവമായി പരിഗണിക്കുന്നു.
മാര്‍ച്ച് 9 ന്, ആഗോള മാനദണ്ഡമായ ബ്രെന്റ് ക്രൂഡിന്റെ വില ഏകദേശം 120 ഡോളറില്‍ എത്തി, മാര്‍ച്ച് 13 മുതല്‍ 100 ല്‍ താഴെയെത്തിയിട്ടില്ല.
മാര്‍ച്ച് 18 ന് ഇറാന്റെ സൗത്ത് പാര്‍സ് ഗ്യാസ്ഫീല്‍ഡില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണം, ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവിടങ്ങളിലെ എണ്ണ, വാതക സൗകര്യങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണത്തിന് കാരണമായി. ഇതോടെ ബുധനാഴ്ച ക്രൂഡ് ഓയില്‍ വില വര്‍ധിച്ചു. 113 ല്‍ എത്തി.
ആഗോള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും വിതരണം ചെയ്യുന്ന ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. വരും ആഴ്ചകളില്‍ അടച്ചിടല്‍ തുടര്‍ന്നാല്‍ വിലകള്‍ വളരെയധികം ഉയരാന്‍ സാധ്യതയുണ്ടെന്ന് വിശകലന വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ ഇറാന്‍ കടലിടുക്ക് അടച്ചതായി പ്രഖ്യാപിക്കുകയും കടന്നുപോകാന്‍ ശ്രമിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനുശേഷം, ഗതാഗതം മിക്കവാറും നിലച്ചു.
സുരക്ഷിതമായ ഗതാഗതത്തിനായി ഇറാനുമായി ചര്‍ച്ച നടത്താന്‍ രാജ്യങ്ങള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇസ്രായേല്‍-യുഎസ് ആക്രമണം പൂര്‍ണമായി അവസാനിപ്പിക്കാതെ കടലിടുക്ക് തുറക്കില്ലെന്ന നിലപാടിലാണ് ഇറാന്‍. കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള നാവിക സംഘത്തിന് അന്താരാഷ്ട്ര പിന്തുണ ആകര്‍ഷിക്കുന്നതില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരാജയപ്പെട്ടു. പ്രധാനമായും ഇന്ത്യന്‍, പാകിസ്ഥാന്‍, തുര്‍ക്കി, ചൈനീസ് പതാകയുള്ള കപ്പലുകള്‍ മാത്രമാണ് ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നു പോയത്.

