അട്ടപ്പാടിയിൽ തണ്ടർബോൾട്ട് വെടിവയ്പ്പിൽ മൂന്ന് മാവോവാദികൾ കൊല്ലപ്പെട്ടു
വെടിവയ്പ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തേക്ക് വന്നിട്ടില്ല. മൂന്ന് പേര്‍ കൊല്ലപ്പെട്ടു എന്ന് പോലിസ് അറിയിക്കുന്നുണ്ട്.
പാലക്കാട്: അട്ടപ്പാടി ഉള്‍വനത്തില്‍ തണ്ടർബോൾട്ട് വെടിവയ്പ്പിൽ മൂന്ന് മാവോവാദികൾ കൊല്ലപ്പെട്ടതായി റിപോർട്ട്. പാലക്കാട് മഞ്ചക്കണ്ടിയിലാണ് തണ്ടര്‍ ബോള്‍ട്ടും മാവോവാദികളും ഏറ്റുമുട്ടിയത്. അട്ടപ്പാടി താവളം പ്രദേശത്ത് നിന്ന് 12 കിലോമീറ്റർ ദൂരെയാണ് മഞ്ചക്കണ്ടി വനപ്രദേശം.
ഏറ്റുമുട്ടൽ തുടരുന്നുവെന്നാണ് പോലിസിൽ നിന്ന് ലഭിക്കുന്ന വിവരം. തണ്ടര്‍ ബോള്‍ട്ട് അസിസ്റ്റൻഡ് കമാന്‍ണ്ടന്‍റ് സോളമന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന് നേരെ മാവോവാദികള്‍ വെടിവച്ചതിനെ തുടര്‍ന്നാണ് ആക്രമണം ആരംഭിച്ചത് എന്നാണ് പോലിസ് വൃത്തങ്ങള്‍ പറയുന്നത്. വെടിവയ്പ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തേക്ക് വന്നിട്ടില്ല. മൂന്ന് പേര്‍ കൊല്ലപ്പെട്ടു എന്ന് പോലിസ് അറിയിക്കുന്നുണ്ട്.
തണ്ടര്‍ ബോള്‍ട്ട് സംഘം രാവിലെ വനത്തില്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മേഖലയില്‍ മാവോവാദികളുടെ സാന്നിധ്യമുണ്ടായിരുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് തണ്ടര്‍ ബോള്‍ട്ട് സംഘം ഇവിടെ പട്രോളിംഗിന് എത്തിയത്.
അതേസമയം സംഭവസ്ഥലത്തേക്ക് പാലക്കാട് നിന്നും കൂടുതല്‍ പൊലീസിനെ എത്തിച്ചതായാണ് വിവരം. കണ്ണൂർ ജില്ലയിൽ വിന്യസിച്ചിരിക്കുന്ന തണ്ടർബോൾട്ട് സംഘത്തെ അട്ടപ്പാടിയിൽ എത്തിച്ച് ശക്തമായ തിരച്ചിൽ നടത്തുമെന്ന് പോലിസ് മേധാവി പറഞ്ഞു.