Gulf

ട്രാഫിക് വിഭാഗത്തിന്റെ ഏഴ് സേവനങ്ങള്‍ ഓണ്‍ലൈനില്‍

ദോഹ: ട്രാഫിക് വിഭാഗത്തിന്റെ ഏഴു സേവനങ്ങള്‍ ഫെബ്രുവരി മുതല്‍ ഓണ്‍ലൈനില്‍ ലഭ്യമാവും. സ്ട്രീറ്റുകള്‍ അടച്ചിടുക, പാര്‍കിങ് സ്ഥലങ്ങള്‍ ഉപയോഗിക്കുക, പ്രൈവറ്റ് പാര്‍കിങിനുള്ള അപേക്ഷ, വാഹനങ്ങള്‍ക്കുള്ള സ്റ്റിക്കറുകള്‍, കൊമേഴ്‌സ്യല്‍ കണ്‍സ്ട്രക്ഷന്‍ ലൈസന്‍സുകള്‍, സ്പീഡ് ഹംപുകള്‍ ഒഴിവാക്കുക തുടങ്ങിയ സേവനങ്ങള്‍ക്കുള്ള അപേക്ഷകളാണ് ഓണ്‍ലൈനിലൂടെ സ്വീകരിക്കുകയെന്ന് ആഭ്യന്തര മന്ത്രാലയം ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് റോഡ് സേഫ്റ്റി ആന്‍ഡ് എന്‍ജിനീയറിങ് വിഭാഗം അസി. ഡയറക്ടര്‍ ലഫ്. കേണല്‍ ജമാല്‍ മുഹമ്മദ് അല്‍ശരീം പറഞ്ഞു.
മന്ത്രാലയത്തിന്റെ സേവനങ്ങള്‍ എളുപ്പവും വേഗവുമാക്കുന്നതിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ കൊണ്ടുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് അടുത്ത മാസം മുതല്‍ സേവനങ്ങള്‍ ആഭ്യന്തര മന്ത്രാലയം വെബ്‌സൈറ്റ് വഴിയോ ഹുകൂമി പോര്‍ട്ടല്‍ വഴിയോ ലഭ്യമാവും. ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഡിപാര്‍ട്ട്‌മെന്റ് ഇതിനായുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
അടുത്ത ആറു മാസത്തിനിടെ കൂടുതല്‍ ഇലക്‌ട്രോണിക് സേവനങ്ങള്‍ ഓണ്‍ലൈനില്‍ കൊണ്ടുവരുമെന്ന് ട്രാഫിക് ആന്റ് റോഡ് സേഫ്റ്റി എന്‍ജിനീയറിങിലെ ട്രാഫിക് പ്ലാനിംഗ് വിഭാഗം മേധാവി ക്യാപ്റ്റന്‍ എന്‍ജിനീയര്‍ മുഹമ്മദ് മിസ്ഫര്‍ അല്‍ ഹാജിരി പറഞ്ഞു. പ്രത്യേക പരിഗണ ആവശ്യുള്ളവര്‍ക്കുള്ള സേവനങ്ങളും ട്രക്ക് പെര്‍മിറ്റുകളുമാണ് ഓണ്‍ലൈനാക്കുക. അടുത്ത മാസം ആദ്യം മുതല്‍ പേപ്പറില്‍ അപേക്ഷ സമര്‍പ്പിക്കുന്ന രീതി നിര്‍ത്തലാക്കി പൂര്‍ണമായും ഓണ്‍ലൈനില്‍ അപേക്ഷിക്കുന്ന രീതിയാണ് വരിക. സമാര്‍ട്ട് ഐ ഡി കാര്‍ഡ് ആക്ടിവേറ്റ് ചെയ്താണ് ഓണ്‍ലൈന്‍ സേവനങ്ങള്‍ സ്വീകരിക്കാന്‍ കഴിയുകയെന്ന് അദ്ദേഹം വിശദീകരിച്ചു. അംഗീകൃത ഷോപ്പുകളില്‍നിന്ന് ഐഡി കാര്‍ഡ് റീഡര്‍ വാങ്ങണം. അംഗീകൃത ഷോപ്പുകള്‍ എംഒഐ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ശേഷം മെത്രാഷ് സേവനങ്ങള്‍ക്കു വേണ്ടി രജിസ്റ്റര്‍ ചെയ്യണം. ഫൈര്‍ഫോക്‌സ്, ഗൂഗിള്‍ ക്രോം, എക്‌സ്‌പ്ലോറര്‍ എട്ട് എന്നീ ബ്രൗസറുളില്‍ സുഗമമായി ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗിക്കാം.
Next Story

RELATED STORIES

Share it